Kerala
തിരുവനന്തപുരം: വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലിസ് മേധാവി സർക്കാരിന് വീണ്ടും കത്തയച്ചു. ചിപ്സൺ ഏവിയേഷൻ കമ്പനിയിൽ നിന്ന് മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിന്റെ നിലവിലെ കരാർ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിർണായക നീക്കം.
പ്രതിമാസം 80 ലക്ഷം രൂപ നിരക്കിൽ ഇതേ വാടകയിൽ രണ്ട് വർഷം കൂടി കരാർ തുടരാമെന്നാണ് ഡിജിപി കത്തിൽ ശിപാർശ ചെയ്തിരിക്കുന്നത്. നിലവിലെ കരാർ പുതുക്കുന്നത് സാമ്പത്തിക ലാഭമുണ്ടാക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. മൂന്ന് വർഷം മുൻപ് കരാർ ഒപ്പുവെച്ചപ്പോൾ സർക്കാരിന് താൽപര്യമുണ്ടെങ്കിൽ രണ്ട് വർഷം കൂടി ഇതേ നിരക്കിൽ സേവനം തുടരാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.
ഇതനുസരിച്ച് കരാർ നീട്ടിയാൽ 2028 സെപ്റ്റംബർ വരെ ഇതേ വാടക നിരക്കിൽ ഹെലികോപ്റ്റർ ഉപയോഗിക്കാൻ കഴിയും. നിലവിലെ കരാർ അവസാനിപ്പിച്ച് പുതിയ ടെൻഡർ നടപടികളിലേക്ക് കടന്നാൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ ലഭ്യമാകില്ലെന്നാണ് പൊലിസ് നിഗമനം. വൻ തുക വാടക നൽകി ഹെലികോപ്റ്റർ എടുക്കുന്നതിനെതിരെ പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു.
National
കോൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ ഔദ്യോഗിക ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ പുതിയ പേരും ചിഹ്നവും സമര്‍പ്പിച്ച് മമതയും വിമതരും. ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ഇരു വിഭാഗത്തിന്റെയും നീക്കം.
പിളർപ്പിനെ തുടർന്ന് പാർട്ടിയുടെ പേരും പൂക്കളും പുല്ലും അടങ്ങിയ ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരുവിഭാഗങ്ങളെയും തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാലറ്റ് പേപ്പറിൽനിന്ന് ഇവ താൽക്കാലികമായി നീക്കംചെയ്യാൻ കമ്മീഷൻ ഉത്തരവിട്ടതോടെയാണ് ഇരുപക്ഷവും പുതിയ നീക്കങ്ങളുമായി രംഗത്തെത്തിയത്.
ഇന്നലെ പുറത്തുവന്ന കമ്മീഷൻ ഉത്തരവിനെതിരെ പാർട്ടി അധ്യക്ഷ മമത ബാനർജി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11ന് മുൻപായി മറ്റൊരു പേരും ചിഹ്നവും സമർപ്പിക്കണമെന്ന കർശന നിർദ്ദേശത്തെ തുടർന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗം മൂന്ന് പേരുകളും ചിഹ്നങ്ങളും കമ്മീഷന് മുമ്പാകെ സമർപ്പിച്ചു.
തൊട്ടുപിന്നാലെ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള എതിർവിഭാഗവും തങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിച്ചു. ഇരുവിഭാഗങ്ങളും നൽകിയ പട്ടികയിൽനിന്ന് അനുയോജ്യമായ ഒരു പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ പ്രഖ്യാപിക്കും.
Kerala
തിരുവനന്തപുരം: അന്തർസംസ്ഥാന ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര വകുപ്പ്. ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി തൂഫാൻ ആന്റി നാർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി. മന്ത്രി രമേശ് ചെന്നിത്തലയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പുതിയ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. തൂഫാന്റെ ഭാഗമായി ഇതുവരെ 10,918 കേസുകൾ രജിസ്റ്റർ ചെയ്തതായി മന്ത്രി അറിയിച്ചു. മലപ്പുറം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് എസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നാല് പേരെക്കൂടി പിടികൂടിയിട്ടുണ്ട്.
ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം 13 ആയി. ഗുജറാത്ത്, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്. ഡൽഹി, ബംഗാൾ, നോയിഡ എന്നിവിടങ്ങളിലേക്കും ലഹരിക്കടത്ത് നടന്നിട്ടുണ്ട്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ തുടർച്ചയായി തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടം 28ന് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മൃഗശാല തലസ്ഥാന നഗരത്തിൽ നിന്ന് നെയ്യാർ ഡാമിലേക്ക് മാറ്റാനുള്ള നീക്കത്തിന് പിന്തുണയേറുന്നു. മൃഗശാല നഗരത്തിൽ പ്രവർത്തിക്കുന്നത് അനുയോജ്യമല്ലെന്നും, മൃഗങ്ങൾ കടുത്ത ശബ്ദമലിനീകരണം അനുഭവിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് മാറ്റം അനിവാര്യമാണെന്ന വാദം ശക്തമായിരിക്കുന്നത്.
ഈ തീരുമാനത്തിന് പൂർണ പിന്തുണയുമായി മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും രംഗത്തെത്തി. മൃഗശാല നെയ്യാർ ഡാമിന്റെ പരിസരത്തേക്ക് മാറ്റുന്നത് തികച്ചും ഉചിതമായ തീരുമാനമാണെന്നും ഇതിൽ ആരും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. മൃഗശാല മാറ്റിയാലും തലസ്ഥാന നഗരിയുടെ പ്രാധാന്യത്തിന് യാതൊരു കുറവും വരില്ല.
സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു. തൃശൂർ മൃഗശാല മാറ്റിയപ്പോൾ ആരും കച്ചവട താത്പര്യങ്ങളോ എതിർപ്പുകളോ ഉന്നയിച്ചിരുന്നില്ല. സിപിഎം എല്ലാ വികസന പ്രവർത്തനങ്ങളെയും എതിർക്കുന്നവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരത്തിന്റെ നടുവിൽ മൃഗശാല പ്രവർത്തിക്കുന്നത് അവയ്ക്ക് വലിയ തോതിലുള്ള മാനസിക ബുദ്ധിമുട്ടുകളും ശബ്ദമലിനീകരണവും ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി സി.പി.ജോണും ചൂണ്ടിക്കാണിച്ചു.
Kerala
തൃശൂർ: കേരള കോൺഗ്രസ് നേതാവും ഇരിങ്ങാലക്കുട എംഎൽഎയുമായ തോമസ് ഉണ്ണിയാടൻ പാർട്ടി നേതൃത്വവുമായി ഇടയുന്നു. മുൻ ചീഫ് വിപ്പായിരുന്ന അദ്ദേഹത്തിന് അർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതാണ് അതൃപ്തിക്ക് കാരണമെന്നാണ് സൂചന.
അധികാരത്തിലെത്തിയാൽ മന്ത്രിയാക്കണമെന്ന ആവശ്യം ഉണ്ണിയാടൻ പി.ജെ. ജോസഫിന് മുന്നിൽ ഉന്നയിച്ചിരുന്നെങ്കിലും മോൻസ് ജോസഫിനെയാണ് മന്ത്രിയാക്കിയത്. പകരം ചീഫ് വിപ്പ് സ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അപു ജോൺ ജോസഫിനാണ് ലഭിച്ചത്. ഇതോടെ മുതിർന്ന അംഗമെന്ന നിലയിൽ തന്നെ അവഗണിച്ചെന്ന പരാതിയും ഉണ്ണിയാടൻ പാർട്ടി വേദികളിൽ ഉന്നയിച്ചിരുന്നു.
ഇതിനിടെയാണ് ഉണ്ണിയാടന്റെ പരസ്യമായ ഇടപെടലുകൾ ശ്രദ്ധ നേടുന്നത്. കേരള കോൺഗ്രസ് ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷനിൽ എംഎൽഎ പങ്കെടുക്കാത്തതാണ് നിലവിലെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. മണ്ഡലം കൺവെൻഷൻ നടത്തിയ അതേ ദിവസം തൃശൂരിൽ ഉണ്ണിയാടന്റെ നേതൃത്വത്തിൽ സ്നേഹാദരം പരിപാടി സംഘടിപ്പിച്ചു
അതേസമയം ഇത് സുഹൃത്തുക്കൾ സംഘടിപ്പിച്ച പരിപാടിയാണെന്നും ഇതിന് പാർട്ടി പരിപാടിയുമായി ബന്ധമില്ലെന്നുമാണ് ഉണ്ണിയാടന്റെ വിശദീകരണം. 25 വർഷമായി എംഎൽഎയായി പ്രവർത്തിക്കുന്ന താൻ പാർട്ടിയിലെ സീനിയർ അംഗമാണെന്നും 50 വർഷമായി കേരള കോൺഗ്രസിൽ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞിരുന്നു.
ഇരിങ്ങാലക്കുടയിലെ മണ്ഡലം കൺവെൻഷനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന ഉണ്ണിയാടന്റെ പ്രതികരണം പാർട്ടിക്കുള്ളിലെ അകൽച്ച കൂടുതൽ വ്യക്തമാക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചീഫ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ആളാണ് ഉണ്ണിയാടൻ. അതേസമയം ഉണ്ണിയാടന്റെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി ഓഫീസിൽ പൊലിസ് നടത്തിയ പരിശോധനയിൽ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല. പൊലിസ് അന്വേഷണം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഒരു മാധ്യമപ്രവർത്തകനോടും പൊലിസ് മോശമായി പെരുമാറിയിട്ടില്ലെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി ചാനൽ ഓഫീസിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകൾ പൂർണമായും നിയമാനുസൃതമാണ്. കോടതിയിൽ നിന്ന് സെർച്ച് വാറന്റ് നേടിയ ശേഷമാണ് ഒരേസമയം അഞ്ച് സ്ഥലങ്ങളിൽ പരിശോധന നടത്തിയത്. പരിശോധനയുടെ മുഴുവൻ നടപടികളും വീഡിയോഗ്രാഫ് ചെയ്തതായും സ്വതന്ത്ര സാക്ഷികളെ പങ്കെടുപ്പിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.
ചാനലിന്റെ സംപ്രേഷണം ഒരു സെക്കൻഡ് പോലും തടസപ്പെട്ടില്ല. സംപ്രേഷണത്തെ ബാധിക്കാത്ത രീതിയിലാണ് പൊലിസ് പരിശോധന പൂർത്തിയാക്കിയത്. അതിനാൽ പൊലിസിന്റെ ഭാഗത്തുനിന്ന് കൃത്യവിലോപമോ അധികാര ദുർവിനിയോഗമോ ഉണ്ടായിട്ടില്ല. ഏതെങ്കിലും മാധ്യമസ്ഥാപനത്തെ കരിവാരിത്തേക്കാനോ മാധ്യമവേട്ട നടത്താനോ ശ്രമമുണ്ടായിട്ടില്ല.
അസിസ്റ്റന്റ് കമ്മീഷണർ മാധ്യമപ്രവർത്തകർ ഉപയോഗിക്കുന്ന കസേരയിൽ ഇരുന്നതിനെയും മന്ത്രി ന്യായീകരിച്ചു. പരിശോധന കഴിയുന്നതുവരെ അസിസ്റ്റന്റ് കമ്മീഷണർ നിൽക്കണോയെന്നും മന്ത്രി ചോദിച്ചു. മെസിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു.
തുടർന്ന് നിയമവശങ്ങൾ പരിശോധിക്കുകയും ലോ ആൻഡ് ഓർഡർ എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തു. അവരാണ് തുടർ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ഇതിൽ സർക്കാർ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Kerala
കോഴിക്കോട്: പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി ഇരുന്ന സമയത്തും സംസ്ഥാനത്ത് പവർ കട്ട് ഉണ്ടായിരുന്നുവെന്ന് ഷാഫി പറമ്പിൽ എംപി. പവർകട്ട് മൂലം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സമയമെടുക്കും. ഒരു രാത്രി കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി ലഭ്യമാക്കുന്നതിനായി കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ ഇടപെടലുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവി ഓഫീസിലെ റെയ്ഡിൽ അപാകതയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ആന്റോ അഗസ്റ്റിൻ മാധ്യമ സ്ഥാപനത്തെ തട്ടിപ്പ് കേസുകളിൽനിന്ന് അഭയം നേടാനുള്ള ഇടമാക്കി മാറ്റി.
പണം കൊണ്ട് വാങ്ങാനുള്ള ഒന്നല്ല മാധ്യമ പ്രവർത്തനം. ഇവിടെ മാധ്യമ പ്രവർത്തനത്തിന് നേരെയല്ല കടന്നുകയറ്റം ഉണ്ടായത്, മറിച്ച് തട്ടിപ്പുകാർക്കെതിരെയാണ്. അതിനാൽ ആന്റോ അഗസ്റ്റിൻ മാധ്യമപ്രവർത്തകനെന്ന ലേബലിലേക്ക് മാറിയതിലും അവിടെ റെയ്ഡ് നടന്നതിലും വലിയ തെറ്റോ അപകടമോയില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റിനെ ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനിക്കും. നിലവിൽ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് ഉയർന്ന് വന്നിട്ടില്ല. വിഷയത്തിൽ പ്രചാരണം നടത്തേണ്ടത് മാധ്യമങ്ങളല്ല. ഹൈക്കമാൻഡ് തീരുമാനിക്കുന്നതിന് അപ്പുറത്തേക്ക് അഭിപ്രായം പറയാൻ താൻ ആളല്ലെന്നും തന്റെ വ്യക്തിപരമായ പ്രതീക്ഷയോ അനിഷ്ടമോ ഇതിൽ വ്യക്തമാക്കാനില്ലെന്നും ഷാഫി പറഞ്ഞു.
Kerala
ന്യൂഡൽഹി: പ്രിസ്ക്രിപ്ഷൻ അടിസ്ഥാനമാക്കി മാത്രം നൽകേണ്ട മരുന്നുകളുടെ ദുരുപയോഗം തടയാൻ മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി കാമറകൾ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ.
ഡോക്ടറുടെ കുറിപ്പടി ആവശ്യമുള്ള ഷെഡ്യൂൾ എച്ച്, എച്ച്1, എക്സ് എന്നീ വിഭാഗങ്ങളിൽപ്പെടുന്ന മരുന്നുകളുടെ വിപണനത്തിൽ കടുത്ത നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്താനാണ് നീക്കം.
ഇതിനായി 1945ലെ ഡ്രഗ്സ് റൂൾസിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടികൾ ആരംഭിച്ചു.
National
ന്യൂഡൽഹി: മണിപ്പുരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ലൈംഗികാതിക്രമം ഉൾപ്പടെ 25 അസ്വാഭാവിക മരണങ്ങൾ നടന്നുവെന്ന റിപ്പോർട്ടിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ചും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷയും അന്തസും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചും സമഗ്രമായ റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി മണിപ്പുർ ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു.
2023ലെ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണവും വിചാരണയും സംബന്ധിച്ച ഒരുകൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ 600ലധികം മരണം നടന്നുവെന്നും എന്നാൽ ഇതിൽ 20 എണ്ണത്തിൽ മാത്രമാണു പോസ്റ്റ്മോർട്ടം നടത്തി കേസെടുത്തിട്ടുള്ളൂവെന്നുമുള്ള മണിപ്പുരിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ റിപ്പോർട്ടും കോടതി ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താത്തത് എന്തുകൊണ്ടാണെന്നും ഇക്കാര്യങ്ങൾ വിശദമാക്കാനും ബെഞ്ച് നിർദേശിച്ചു. ഇതോടൊപ്പം ബാധിക്കപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം മുതൽ പത്തു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ ഉദ്ദേശിച്ചിരിക്കെ വെറും 20,000 മുതൽ 30,000 രൂപ മാത്രം നഷ്ടപരിഹാരം നൽകിയതിന്റെ കാരണം വ്യക്തമാക്കാനും കോടതി മണിപ്പുർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
അസ്വാഭാവിക മരണമുള്ള എല്ലാ കേസുകളിലും എഫ്ഐആർ രജിസ്റ്റർ ചെയ്യുക, മരണകാരണങ്ങൾ കൃത്യമായി കണ്ടെത്തുക, ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ സുരക്ഷയും അന്തസും ഉറപ്പാക്കുക, നിലവിലുള്ള എഫ്ഐആറുകളുടെ അന്വേഷണം വേഗത്തിലാക്കുക തുടങ്ങിയ കാര്യങ്ങൾ എത്രയും വേഗം നടപ്പാക്കാൻ മണിപ്പുർ ലീഗൽ സർവീസ് അഥോറിറ്റിയോട് സുപ്രീംകോടതി നിർദേശിച്ചു.
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് ജസ്റ്റീസ് ഗീത മിത്തൽ സമിതി റിപ്പോർട്ടും സുപ്രീംകോടതി പരിശോധിച്ചു. അസ്വാഭാവിക മരണങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നതായി കോടതി കണ്ടെത്തി.
കേസിന്റെ പുരോഗതി വിശദീകരിച്ച് കേന്ദ്രം
മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട 3,020 കേസുകൾ അന്വേഷിക്കുന്നതിന് എട്ടു ജില്ലകളിലായി 42 പ്രത്യേക അന്വേഷസംഘങ്ങൾ (എസ്ഐടി) രൂപവത്കരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 302 കേസുകളിൽ കുറ്റപത്രവും 1,583 കേസുകളിൽ ക്ലോഷർ റിപ്പോർട്ടും സമർപ്പിച്ചതായി സർക്കാർ വ്യക്തമാക്കി.
1,135 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. 33 കേസുകളിൽ വിചാരണ ആരംഭിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ അന്വേഷിക്കുന്ന 31 കേസുകളിൽ 28 എണ്ണത്തിൽ കുറ്റപത്രവും ആറെണ്ണത്തിൽ ക്ലോഷർ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. മൂന്ന് കേസുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റപത്രം സമർപ്പിച്ച എല്ലാ കേസുകളിലും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും തത്സ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ ജീവന് നഷ്ടപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാന്‍ ഇനി മന്ത്രിസഭാ തീരുമാനം വരെ കാത്തിരിക്കേണ്ട. നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനും മാര്‍ഗരേഖ തയാറാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധ്യക്ഷനായി വിദഗ്ധ സമിതിയെ നിയോഗിച്ചു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി മെംബര്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍, കൃഷിവകുപ്പ് ഡയറക്ടര്‍ എന്നിവര്‍ സമിതി അംഗങ്ങളായിരിക്കും.
വന്യജീവി ആക്രമണങ്ങളില്‍ മരണം സംഭവിക്കുമ്പോള്‍ നഷ്ടപരിഹാരത്തെച്ചൊല്ലി പ്രദേശങ്ങളില്‍ വലിയ പ്രതിഷേധങ്ങളും തര്‍ക്കങ്ങളും ഉണ്ടാകുന്നതും, സംസ്കാര ചടങ്ങുകള്‍ വൈകുന്നതും ഒഴിവാക്കാന്‍ കൃത്യമായ മാര്‍ഗരേഖ രൂപീകരിക്കുന്നതു സഹായിക്കും. നേരത്തേ ഓരോ സംഭവത്തിലും നഷ്ടപരിഹാരം നല്കാന് പ്രത്യേക മന്ത്രിസഭാ തീരുമാനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നു.
മാധ്യമശ്രദ്ധ ലഭിക്കാത്ത കേസുകളില്‍ വര്‍ഷങ്ങളോളം നഷ്ടപരിഹാരം വൈകുന്നതും പതിവായിരുന്നു. സംഭവം നടന്നതു റവന്യു ഭൂമിയിലാണോ വനഭൂമിയിലാണോ എന്നതിനെച്ചൊല്ലി വനം-റവന്യു വകുപ്പുകള്‍ തമ്മിലുണ്ടാകുന്ന സാങ്കേതിക, നിയമ തര്‍ക്കങ്ങള്‍ നഷ്ടപരിഹാരം കണക്കാക്കുന്നതില്‍ വലിയ കാലതാമസത്തിനും കാരണമാകാറുണ്ട്.
National
ന്യൂഡല്‍ഹി: ജനന-മരണ രജിസ്ട്രേഷന് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്ന പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥകള്‍ ഒക്ടോബർ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണ്‍.
പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ രജിസ്ട്രേഷന് ഓഫ് ബര്‍ത്ത്സ് ആന്‍ഡ് ഡെത്ത്സ് (ഭേദഗതി) ബില്ലിനു കഴിഞ്ഞ മാസം രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ജനന-മരണങ്ങള് കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രോത്സാഹിപ്പിക്കാനാണ് ഈ ഭേദഗതി.
പുതിയ നിയമപ്രകാരം, ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെ വൈകിയുള്ള രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അല്ലെങ്കില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടു വര്‍ഷത്തിനു ശേഷമുള്ള രജിസ്ട്രേഷനു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിര്‍ബന്ധമാക്കി.
Kerala
കൊച്ചി: 37-ാമത് കെസിബിസി അഖില കേരള പ്രഫഷണൽ നാടകമേളയ്ക്ക് ഇന്നു പാലാരിവട്ടം പിഒസിയിൽ തുടക്കം. 27 വരെ വൈകുന്നേരം ആറിനാണു നാടകാവതരണം. ഇന്നു വൈകുന്നേരം അഞ്ചിന് മന്ത്രി പി.സി. വിഷ്ണുനാഥ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. ബിഷപ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിക്കും. സിനിമാതാരം സിജോയ് വർഗീസ് മുഖ്യാതിഥിയാകും. തുടർന്നു നാടകം.
കെസിബിസി മീഡിയ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന മേളയിൽ ഇക്കുറി പത്തു നാടകങ്ങൾ അരങ്ങിലെത്തുമെന്ന് സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ അറിയിച്ചു. 27ന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനവും സമ്മാനദാനവും. തുടർന്ന് പ്രദർശന നാടകം.
പ്രവേശനം പാസ് മൂലം. ബന്ധപ്പെടേണ്ട നമ്പർ: 8281054656, 9446024490.
പത്തു നാടകങ്ങൾ
18ന് - അക്ഷയമന്ത്രം (കൊച്ചിൻ മിഡാക്ക്)
19ന് - ഒരു സുന്ദര ദിവസം (മലയാള നാടകവേദി)
20ന് - ഞാൻ അപ്രസക്തൻ (അന്പലപ്പുഴ സാരഥി)
21ന് - ഭൂട്ടാനി (തിരുവനന്തപുരം സംസ്കൃതി)
22ന് - ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ (കാളിദാസ കലാകേന്ദ്രം)
23ന് - തിര (ചങ്ങനാശേരി അണിയറ)
24ന് - കൂട് (ഗാന്ധിഭവൻ തിയറ്റർ ഇന്ത്യ)
25ന് - ചാപ്ലിൻ കുഞ്ഞൂട്ടൻ (കായംകുളം പീപ്പിൾസ് തിയറ്റർ)
26ന് - ശ്വാസം (കോഴിക്കോട് സങ്കീർത്തന)
27ന് - നീതിയുടെ കാവൽക്കാരൻ (സെന്റ് ജോസഫ് കമ്യൂണിക്കേഷൻ)
Kerala
കോഴിക്കോട്: മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് വാക്കുകള്‍കൊണ്ടു വിവരിക്കാന്‍ കഴിയാത്തവിധം വലുപ്പമുള്ള വാത്സല്യനിധിയായ പിതാവായിരുന്നുവെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കോഴിക്കോട് കോട്ടൂളിയിലെ എസ്കെഡി ജനറലേറ്റില്‍ ചേര്‍ന്ന മാര്‍ ജേക്കബ് തൂങ്കുഴി അനുസ്മരണ ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സഭയ്ക്കും സമൂഹത്തിനും മാര്‍ ജേക്കബ് തൂങ്കുഴി നല്കിയതു സമാനതകളില്ലാത്ത സംഭാവനകളാണ്. ദൈവജനത്തോടു ചേര്‍ന്നുനിന്ന് അവരുടെ സങ്കടങ്ങളിലും സന്തോഷങ്ങളിലും പങ്കുചേര്‍ന്ന ഇടയനായിരുന്നു മാര്‍ തൂങ്കുഴി. ലാളിത്യവും സ്നേഹവും നിറഞ്ഞ അദ്ദേഹത്തിന്റെ ജീവിതശൈലിയും ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സഭയ്ക്ക് എപ്പോഴും വഴികാട്ടിയാണ്.
മറ്റുള്ളവരെ കേള്‍ക്കുന്നതില്‍ തൂങ്കുഴി പിതാവ് കാണിച്ച അനിതരസാധാരണമായ മനസ് അനുകരണീയമായിരുന്നു. ഓരോ കേള്‍വിയും ഓരോ ഗര്ഭധാരണമാണെന്നു പിതാവ് പറയുമായിരുന്നു. ഹൃദയവിശാലതയുള്ള, വിശാലമായ കാഴ്ചപ്പാടുളള ആത്മീയാചാര്യനായിരുന്നു പിതാവ്. ഒരു അമ്മയെപ്പോലെ വൈദികന് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നവനാകണമെന്നു പിതാവ് സ്വജീവിതത്തിലൂടെ കാണിച്ചുതന്നു. നല്ല ഇടയനെക്കുറിച്ചുള്ള തിരുവചനങ്ങളെല്ലാം പിതാവിന് അനുയോജ്യമാണ്.
താലന്തുകള്‍ വര്‍ധിപ്പിച്ച വിവേകമതിയായ വിശ്വസ്തദാസനായിരുന്നു അദ്ദേഹം. എവിടെയൊക്കെ ജോലി ചെയ്തുവോ അവിടെയൊക്കെ താലന്തുകള്‍ വര്‍ധിപ്പിക്കാന്‍ ആ വിനീത ദൈവദാസന് കഴിഞ്ഞു. കണ്ണുനീരിന്റെ കല്ഭരണികളില് മാധുര്യമുള്ള വീഞ്ഞുനിറയ്ക്കുന്നവരാകണം വൈദികരെന്നു വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും കാണിച്ചുതന്ന ശ്രേഷ്ഠനായിരുന്നു തൂങ്കുഴി പിതാവെന്നും മാര്‍ റാഫേല്‍ തട്ടില്‍ അനുസ്മരിച്ചു.
വിശുദ്ധ കുര്‍ബാനക്ക് ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ് മാര്‍ ജോസ് പൊരുന്നേടം, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, ബിഷപ് എമരിറ്റസ് മാര്‍ ബോസ്കോ പുത്തൂര്‍, ബിഷപ് എമരിറ്റസ് മാര്‍ തോമസ് ഇലവനാല്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
അനുസ്മരണ സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, ജസ്റ്റീസ് കുര്യന് ജോസഫ്, താമരശേരി രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം വയലില്‍, മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, എസ്എച്ച് കോണ്ഗ്രിഗേഷന് ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, ജോസ് പുന്നക്കുഴി, തൂങ്കുഴി കുടുംബയോഗം സെക്രട്ടറി മാത്യു സക്കറിയാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്കെഡി മദര്‍ ജനറല്‍ സിസ്റ്റര്‍ ടീന കുന്നേല്‍ സ്വാഗതവും സിസ്റ്റര്‍ മെറീന കുറ്റിയാനിക്കല്‍ എസ്കെഡി നന്ദിയും പറഞ്ഞു. മാര്‍ ജേക്കബ് തൂങ്കുഴിയെക്കുറിച്ചുള്ള പുസ്തകം ബിഷപ് എമരിറ്റസ് മാര്‍ ബോസ്കോ പുത്തൂര്‍ കോഴിക്കോട് അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടിലിനു നല്കി പ്രകാശനം ചെയ്തു. മാര്‍ ജേക്കബ് തൂങ്കുഴി മെമ്മോറിയല്‍ വിദ്യാഭ്യാസ ഫണ്ട് ബിഷപ് എമരിറ്റസ് മാര്‍ തോമസ് ഇലവനാല്‍ സിസ്റ്റര്‍ മെര്‍ലി മഞ്ഞപ്പള്ളിലിനു കൈമാറി ഉദ്ഘാടനം ചെയ്തു.
Kerala
കൊച്ചി: സംസ്കാരങ്ങളുടെ വൈവിധ്യാനുഭവങ്ങളാണ് കൊച്ചി സമ്മാനിക്കുന്നതെന്ന് പ്രമുഖ ഫ്രഞ്ച് കലാപ്രവർത്തകനും അധ്യാപകനുമായ കദെർ അത്തിയ.
കുടിയേറുന്ന സംസ്കാരത്തെ അതിന്റെ തനിമയോടെ നിലനിർത്തുന്നതില്‍ കൊച്ചി ലോകത്തിനുതന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട അത്തിയ കൊച്ചിയിൽ മാധ്യമങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കൊളോണിയലിസം പ്രാദേശിക അറിവുകളിലേക്കുള്ള അധിനിവേശം കൂടിയാണ്. കൊച്ചിയില്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ തനത് നേര്‍ക്കാഴ്ച ലഭിക്കും. കൊച്ചിക്കുള്ളത് ഏകമായ വ്യക്തിത്വമല്ല, വൈവിധ്യങ്ങള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
1970 ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കദെർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്എഫ്ബികെയിൽ ടൈം ബേസ്ഡ് മീഡിയ പ്രഫസറാണ്. കലാപ്രതിഷ്ഠ, ശില്പം, ചലച്ചിത്രം, ഫോട്ടോഗ്രഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും തന്റെ കലാപ്രവർത്തനത്തെ ആഴത്തില്‍ സ്വാധീനിച്ചതായും അത്തിയ പറഞ്ഞു. നോവലിസ്റ്റ് എൻ.എസ്. മാധവൻ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വി. വേണു, ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട്, സിഇഒ തോമസ് വർഗീസ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Kerala
തൊടുപുഴ: വാര്‍ഷിക അറ്റകുറ്റപ്പണിക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ച മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറാം നമ്പര്‍ ജനറേറ്റര്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ വൈദ്യുതി ബോര്‍ഡ് ചെയര്മാന് എം.ജി.രാജമാണിക്യത്തിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ചെയര്‍മാന്റെ അടിയന്തര നിര്‍ദേശം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ മന്ത്രിസഭ ബുധനാഴ്ച ചര്‍ച്ചചെയ്യുന്നതിനിടെ മൂലമറ്റത്തെ ഒരുജനറേറ്റര് പ്രവര്‍ത്തിപ്പിക്കാത്തതിനെ മുഖ്യമന്ത്രി യോഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അറ്റകുറ്റപണിക്കായി നിര്‍ത്തിവച്ച ജനറേറ്റര്‍കൂടി പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നിര്‍ദേശം നല്കാന് കാരണമായത്.
മൂലമറ്റത്ത് ഒരു ജനറേറ്റര്‍കൂടി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതോടെ പരിഹരിക്കപ്പെടും.
എം.ജി. രാജമാണിക്യം കഴിഞ്ഞ ദിവസം മൂലമറ്റം വൈദ്യുതി നിലയത്തില്‍ നേരിട്ടെത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടികാഴ്ച നടത്തിയിരുന്നു. മൂലമറ്റം വൈദ്യുതി നിലയത്തിലെ ആറു ജനറേറ്ററുകളില്‍ ജൂണ്‍ മുതല്‍ ഒരോമാസവും ഓരോന്നും അറ്റകുറ്റപ്പണിക്കായി നിര്ത്തിവയ്ക്കാറുള്ളതാണ്.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അറ്റകുറ്റപണിക്കായി നിര്‍ത്തിവച്ച ജനറേറ്റര്‍കൂടി പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ 9.062 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.
എന്നാല്‍ തുലാമഴ ശക്തമാകാത്തതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇത്തവണ കുറഞ്ഞു നില്ക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ ഇടുക്കിയില്‍ 2367.06 അടി വെള്ളം മാത്രമാണുള്ളത്.
സംഭരണശേഷിയുടെ 61 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2381.06 അടിവെള്ളമുണ്ടായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.01 അടിവെള്ളം ഇടുക്കി അണക്കെട്ടില്‍ കുറവാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ അന്യസംസ്ഥാനങ്ങളിൽനിന്നുൾപ്പടെ കൂടുതൽ വൈദ്യുതി എത്തിച്ച് നിലവിലെ വൈദ്യുത ക്ഷാമം പരിഹരിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ.
ഇതിന്റെ ഭാഗമായി മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ മേധാവിയുമായി കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യം കൂടിക്കാഴ്ച നടത്തി. കേന്ദ്രവുമായി തുടർ ചർച്ചകൾ നടത്താനാണ് നീക്കം.
ഇതിന്റെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ സംഘം ഡൽഹിയിലേക്ക് പോകും.
Kerala
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടു റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഓഫിസിൽ പൊലിസ് നടത്തിയ പരിശോധനയിൽ മാധ്യമപ്രവർത്തകരെ പൊലിസ് തടഞ്ഞുവച്ചില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖർ.
ചാനൽ സംപ്രേഷണം തടഞ്ഞിട്ടില്ല. ഒരു ജോലിയും തടസപ്പെടുത്തിയില്ല. ഇതുമായി ബന്ധപ്പെട്ട പൊലിസ് നടപടിയിൽ വീഴ്ചയില്ല.
പ്രത്യേക അന്വേഷണ സംഘം സെർച്ച് വാറന്േറാടെയും കോടതിയുടെ അനുമതിയുടെ അടിസ്ഥാനത്തിലുമാണ് പരിശോധന നടത്തിയത്. ചാനലിന്റെ ഓഫിസിലും മറ്റിടങ്ങളിലുമെല്ലാം സെർച്ച് നടത്തിയിരുന്നു. സെർച്ച് നടത്തുന്പോൾ ഫോണ്‍ പിടിച്ചുവയ്ക്കാറുണ്ട്. അതു മാത്രമാണ് നടന്നത്. സെർച്ച് നടപടിക്രമത്തിന്റെ ഭാഗമാണത്.
പൊലിസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ വീഴ്ചയുണ്ടായിട്ടില്ല. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പ്രതിയെന്ന് ആരോപിക്കുന്നവരുടെ ഓഫിസാണ്. തട്ടിപ്പിൽ ആർബിസിയുടെ പേരും പറയുന്നുണ്ട്. എപ്പോൾ പരിശോധന നടത്തണമെന്നത് എസ്ഐടിയുടെ തീരുമാനമാണെന്നും ഡിജിപി പറഞ്ഞു.
Kerala
കോട്ടയം: ആലപ്പുഴ രാമങ്കരി സ്വദേശികളായ കരുവേലിത്തറ ബോബി കുരുവിളയും അലക്സാണ്ടര്‍ കുരുവിളയും നീണ്ട 36 വര്‍ഷം നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമാണ് മുൻ ഡിജിപി ടോമിന് ജെ. തച്ചങ്കരിക്ക് ലഭിച്ച തടവുശിക്ഷ.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് രാമങ്കരി പൊലിസ് സ്റ്റേഷന് മുതല്‍ സുപ്രീംകോടതി വരെ ഈ സഹോദരങ്ങള്‍ക്കു പോകേണ്ടിവന്നു. 36 വര്‍ഷവും നാലു മാസവും നീണ്ട നിയമ പോരാട്ടത്തിന് ഏകദേശം ഒരുകോടി രൂപയോളം ചെലവായതായി ഇരുവരും പറഞ്ഞു.
ടോമിന് തച്ചങ്കരി ആലപ്പുഴ എഎസ്പിയായിരിക്കേ രാമങ്കരിയിലെ കരുവേലിത്തറ കുടുംബവുമായി ബന്ധപ്പെട്ട് അഭിപ്രായ വ്യത്യാസങ്ങളുണ്ടായതായും ഈ കുടുംബത്തെ നിരന്തരമായി അനധികൃതമായ കേസുകളിലൂടെയും മറ്റും ദ്രോഹിച്ചിരുന്നതായും ബോബി കുരുവിളയും അലക്സാണ്ടറും പറയുന്നു.
പൊലി സിലെ ഉന്നത സ്ഥാനങ്ങളിലിരുന്ന് അഴിമതിയും സ്വത്തുസമ്പാദനവും നടത്തിയെന്ന വ്യാപക പരാതികള്‍ തച്ചങ്കരിക്കെതിരേ ഉയര്‍ന്നതോടെ ബോബിയും അലക്സാണ്ടറും ടോമിന് തച്ചങ്കരി നടത്തിയ അഴിമതിയും മറ്റും അന്വേഷിക്കാനും കേസുകള്‍ നല്‍കാനും ആരംഭിച്ചു.
ഉന്നത പദവിയിലിരിക്കേ അധികാരം ഉപയോഗിച്ച് ദ്രോഹിക്കപ്പെട്ട ആളുകളെ നേരില്‍ പോയി കണ്ടു. അവര്‍ പരാതി നല്കാന് മടിച്ചെങ്കിലും ഇവര്‍ പരാതിയുമായി വിജിലന്‍സിലേക്കും മറ്റും നീങ്ങി. എറണാകുളത്തും വാഗമണ്ണിലും ബംഗളൂരിലുമൊക്കെ അനധികൃതമായി സമ്പാദിച്ച സ്വത്തുകളുടെ വിവരങ്ങളും പൊലി സ് ഡിപ്പാര്‍ട്ട്മെന്റിലും വിവിധ വകുപ്പുകളിലും നടത്തിയ തട്ടിപ്പുകളുടെ രേഖകളും സമ്പാദിച്ചു. പോലീസിലെ നല്ലവരായ ഉദ്യോഗസ്ഥരുടെ സഹായം ഇവര്‍ക്കു ലഭിച്ചു.
2003- 2007 കാലയളവില്‍ തച്ചങ്കരി ഔദ്യോഗിക പദവിയിലിരിക്കേയാണ് ഏറ്റവും കൂടുതല്‍ അനധികൃത സമ്പാദനം നടത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാലയളവു വച്ചുള്ള പരാതി വിജിലന്‍സില്‍ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു.
പരാതി നല്കിയ കരുവേലിത്തറ സഹോദരങ്ങളെ വിവിധ മേഖലകളിലുള്ളവരെ സ്വാധീനിച്ച് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയെങ്കിലും അവർ ഒരിഞ്ചു പുറകോട്ടു പോയില്ല. ഏറ്റവും ഒടുവില്‍ വിജിലന്‍സ് കോടതി വിധിയില്‍ ശിക്ഷ ഇളവ് ലഭിച്ച് അപ്പീല്‍ നേടുവാനുള്ള ശ്രമവും ഈ സഹോദരങ്ങളുടെ നിയമപരമായ ഇടപെടലിലൂടെയാണ് മാറിയത്.
തച്ചങ്കരിക്ക് ലഭിച്ച ശിക്ഷയില്‍ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും അധികാര തലത്തിലിരിക്കുന്ന നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഒരു പാഠമാണ് ശിക്ഷയെന്നും ബോബിയും അലക്സാണ്ടറും പറഞ്ഞു. ആരും നിയമത്തിനതീതമല്ലെന്നും ഇവിടത്തെ കോടതികള്‍ ശരിയായ നിയമസംഹിതകള്ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്നതാണെന്നും കോടതികളില്‍നിന്നും യഥാര്‍ഥമായ നീതി ലഭിക്കുമെന്നും ബോബിയും അലക്സാണ്ടറും ദീപികയോടു പറഞ്ഞു.
Kerala
കോട്ടയം: എക്കാലത്തും വിവാദങ്ങളുടെ തോഴനായിരുന്നു മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി. ഇലക്ട്രോണിക്സ് കട മുതല്‍ വ്യാജ സിഡി റെയ്ഡും ഭൂമി ഇടപാടും രഹസ്യവിദേശയാത്രകളും ഉള്‍പ്പടെയുള്ള വിവാദങ്ങൾ. കേസുകളും പരാതികളും ഉയര്‍ന്നെങ്കിലും അതില്‍നിന്നെല്ലാം തന്ത്രവും കുബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്ന തച്ചങ്കരിക്ക് ഒടുവില്‍ ജയിൽവാസം.
ഇത്രയേറേ വിവാദങ്ങളില്‍പ്പെട്ട മറ്റൊരു ഐഎഎസുകാരന് ഉണ്ടാകില്ല. സര്‍വീസിലിരുന്ന മൂന്നര പതിറ്റാണ്ടോളം കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി, ഒടുവില്‍ അഴിമതിക്കേസിലാണ് നാലു വര്‍ഷത്തെ കഠിനതടവിനും പിഴശിക്ഷയ്ക്കും വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരിക്കുന്നത്. ഒരു കാലത്ത് ജയില്‍ മേധാവി പദവിയിലിരുന്ന അതേ ആള് തന്നെ, ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സംഭവത്തിനും കേരളം സാക്ഷിയായിരിക്കുകയാണ്
കേരളത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലാവുന്ന മൂന്നാമത്തെ ഐപിഎസുകാരനാണ് ടോമിന് ജെ. തച്ചങ്കരി. വര്‍ഗീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കെ. ലക്ഷ്മണയും കസ്റ്റഡി മര്‍ദനക്കേസില്‍ കെ.ജി. പ്രേം ശങ്കറുമാണ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റുള്ളവര്‍. ടോമിന് ജെ. തച്ചങ്കരിയെ തടവിനു ശിക്ഷിച്ചത് അഴിമതിക്കേസിലാണ്. സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷക്ക് വിധേയനാകുന്ന ആദ്യ ഐപിഎസുകാരനും ഇന്ത്യയില്‍ അഴിമതിക്കേസില്‍ ശിക്ഷിയ്ക്കപ്പെടുന്ന മൂന്നാമത്തെയാളുമാണ് തച്ചങ്കരി.
◄നിയമപാലനത്തിനൊപ്പം നിയമലംഘനങ്ങളും
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായി സര്‍വീസില്‍ പ്രവേശിച്ച തച്ചങ്കരിയുടെ വേറിട്ട പ്രവര്‍ത്തനരീതി അതിവേഗംതന്നെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. നിയമപാലനത്തിനൊപ്പം നിയമലംഘനങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം. മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ നിര്‍ണായക പദവികള്‍ വഹിച്ച തച്ചങ്കരി ഇരുമുന്നണികളുടെയും കണ്ണിലെ കരടാകുകയും ചെയ്തു.
◄വ്യാജ സിഡി നിര്‍മാണം
റെയാന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടതായിരുന്നു തച്ചങ്കരിയുമായി ബന്ധപ്പെട്ട പ്രധാന വിവാദങ്ങളിലൊന്ന്. ഭാര്യയുടെ ഉടമസ്ഥതയില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റുഡിയോയുടെ മറവില്‍ വന്‍ തോതില്‍ പകര്‍പ്പവകാശ ലംഘനവും വ്യാജ സിഡി നിര്‍മാണവും നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
◄നീണ്ടകാലത്തെ സസ്പെന്ഷന്
ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കേ അന്നത്തെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്നു കണ്ടെത്തിയതോടെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍നിന്ന് നീണ്ടകാലത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.
കണ്ണൂര്‍ റേഞ്ച് ഐജി ആയിരുന്ന സമയത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിലും തച്ചങ്കരിയുടെ പേര് ഉയര്‍ന്നുവന്നു.
ഗതാഗത കമ്മിഷണറായിരിക്കേ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയതും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വന്തം ജന്മദിനത്തില് ഹരിത ഗീതം പാടിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
◄ഏറ്റുമുട്ടല്‍ പതിവ്
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കേ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനുമായി പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം വന്നതോടെ ആ പദവിയില്‍നിന്ന് നീക്കം ചെയ്തു. കെഎസ്ആര്‍ടിസി എംഡിയായപ്പോള്‍ ട്രേഡ് യൂണിയനുകളുമായി ഏറ്റുമുട്ടല്‍ പതിവാക്കി. കെഎസ്എഫ്ഇ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല.
◄64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത്
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
Kerala
ചാവക്കാട്: ഗർഭിണി ബസിൽനിന്നു വീണു പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറും കണ്ടക്ടറും പിടിയിൽ. പാലയൂർ എന്ന ബസിന്റെ ഡ്രൈവർ പ്രകാശൻ, കണ്ടക്്ടർ കാളിദാസൻ എന്നിവരെയാണ് ചാവക്കാട് എസ്ഐ പ്രീത ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഗുരുവായൂർ അന്പലത്തുവീട്ടിൽ ഷദിലിന്റെ ഭാര്യ ഫാത്തിമ (21) ആണ് ബുധനാഴ്ച രാവിലെ ചാവക്കാട്-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽനിന്നു പിൻവശത്തെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണത്.
എൽഎഫ് കോളജ് വിദ്യാർഥിയായ ഫാത്തിമ കോളജിൽ പോകുന്നതിനായി ബസിൽ കയറിയതായിരുന്നു. തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിയുന്നതിനിടെ ഫാത്തിമ പുറത്തേക്കു വീഴുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പൊലിസ് നടപടി.
Kerala
കൊച്ചി: അണ് എയ്ഡഡ് സ്കൂള്‍ മേഖലയിലെ സമകാലിക വിഷയങ്ങള്‍ ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് സംഘടിപ്പിക്കുന്ന ‘ശിക്ഷാ സംവാദ് 2026’21,22 തീയതികളില്‍ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററില്‍ നടക്കും.
ദേശീയസെമിനാര്‍ 21ന് രാവിലെ പത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും സംസ്ഥാന സമ്മേളനം 22ന് രാവിലെ പത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
അണ് എയ്ഡഡ് സ്കൂള്‍സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയുടെ ആഭിമുഖ്യത്തില്‍ അമൃത വിശ്വവിദ്യാപീഠവുമായി ചേര്‍ന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്.
കേരളത്തിനുപുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അണ് എയ്ഡഡ് സ്കൂള്‍ സംഘടനാനേതാക്കള്‍, മാനേജര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധരുടെ പാനല്‍ ചര്‍ച്ചകളും ആശയവിനിമയങ്ങളും സെമിനാറിന്റെ ഭാഗമായി നടക്കും.
Kerala
തളിപ്പറമ്പ്: യഥാർഥ വർഗവഞ്ചകർ പിണറായിയും എം.വി. ഗോവിന്ദനുമെന്ന് ടി.കെ. ഗോവിന്ദൻ എംഎൽഎ. സംസ്ഥാന സമിതിയിൽ എം.വി. ഗോവിന്ദനെ ശാസിച്ചത് താനും കുഞ്ഞികൃഷ്ണനും പറഞ്ഞതു ശരിയെന്ന് തെളിയിക്കുന്നതാണെന്നും ടി.കെ. ഗോവിന്ദൻ മാധ്യമങ്ങളോടു പറഞ്ഞു.
‘പാർട്ടിതാത്പര്യത്തിനു പകരം വ്യക്തിതാത്പര്യം ഉയർത്തിയ വഞ്ചകൻ പാർട്ടി സെക്രട്ടറിയാണ്. സംസ്ഥാനസമിതിയിലെ തീരുമാനങ്ങൾ സിപിഎം അണികളെ കബളിപ്പിക്കുന്നതിന്റെ തെളിവാണ്.
തോമസ് ഐസക്കിനെയും ടി.പി. രാമകൃഷ്ണനെയും ഒഴിവാക്കിയത് അവരുടെ അഭിപ്രായം തുറന്നുപറഞ്ഞത് മേലാളന്മാർക്ക് ഇഷ്ടപ്പെടാത്തതിനാലാണ്. പി. ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തിയത് അണികളെ താത്കാലികമായി തൃപ്തിപ്പെടുത്താനാണ്.
ഏറെക്കാലം അദ്ദേഹത്തെ പാർട്ടി അവഗണിച്ചെന്ന് അണികൾക്കിടയിൽ അഭിപ്രായം ഉണ്ടായതിനാലാണ് ഇപ്പോൾ പി. ജയരാജനെ ഉൾപ്പെടുത്തിയത്’- ടി.കെ. ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന പദ്ധതികളില്‍ കേരള സര്‍ക്കാരില്‍നിന്നു മുന്‍പില്ലാത്തവിധം സഹായം ലഭിക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി സർക്കാരിൽനിന്നു വികസനകാര്യങ്ങളിൽ വേണ്ടത്ര പിന്തുണയോ സഹകരണമോ ലഭിച്ചിരുന്നില്ല. എന്നാൽ, പുതിയ സർക്കാർ വന്നതിനുശേഷം ഏതു വികസന പ്രോജക്ടുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിയെയും വിവിധ വകുപ്പുകളെയും സമീപിക്കാൻ സാധിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത മൂന്നു പ്രോജക്ടുകളിൽ ഒന്നിൽ തീരുമാനമാവുകയും രണ്ടെണ്ണത്തിൽ പ്രാഥമിക ധാരണയാവുകയും ചെയ്തിട്ടുണ്ട്. ജനങ്ങളിലേക്കു വികസനമെത്തിക്കാൻ ഒരു ജനപ്രതിനിധിക്കോ കേന്ദ്രമന്ത്രിക്കോ നൽകേണ്ട പിന്തുണ കൃത്യമായി ലഭിക്കുന്നുണ്ടെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേവലം വികസനകാര്യങ്ങൾ മുൻനിർത്തിയുള്ള എംപി- സർക്കാർ ബന്ധം മാത്രമാണെന്നും ഇതിലപ്പുറം രാഷ്ട്രീയ ഡീലുകളോ മറ്റ് ഉദ്ദേശ്യങ്ങളോ ഇല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം വികസന ആവശ്യങ്ങൾക്കു കൃത്യമായി സംവദിക്കാൻ കഴിയുന്നു എന്നതിനെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: അര്‍ജന്റൈൻ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ കളമശേരിയിലെ ചാനല്‍ ആസ്ഥാനത്തു നടത്തിയ പരിശോധനയില്‍ വിദേശ കറന്‍സിയും വിദേശ ക്രെഡിറ്റ് കാര്‍ഡുമടക്കം പിടിച്ചെടുത്ത സംഭവത്തില്‍ പുതിയ കേസെടുക്കാനൊരുങ്ങി എസ്ഐടി.
വിശദമായ പരിശോധനകള്‍ക്കുശേഷം എസ്ഐടി കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. വിവാദ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ പലതും നശിപ്പിച്ചതായും എസ്ഐടി സംശയിക്കുന്നുണ്ട്. പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.
അതിനിടെ, വിവാദ ഇടപാടില്‍ മുന്‍ കായികമന്ത്രിയെയും ചോദ്യം ചെയ്തേക്കും. കേസില്‍ ഒന്നാംപ്രതിയായ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്ത ശേഷമാകും ഇത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അന്വേഷണസംഘം പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാര്‍ രേഖകളുമടക്കം പൊലിസ് പരിശോധിച്ചുവരികയാണ്.
കേസുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം ബുധനാഴ്ച പുലര്‍ച്ചെ 5.50ന് ആരംഭിച്ച പരിശോധന ഇന്നലെ 2.30 ഓടെയാണ് അവസാനിച്ചത്.
മെസിയുടെ പേരില്‍ നടന്ന വിവാദ സാമ്പത്തിക ഇടപാടില്‍ 15നാണ് കളമശേരി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ഒന്നാം പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമാണ്.
Kerala
തിരുവനന്തപുരം: ഫുട്ബോൾ താരം ലയണൽ മെസിയെയും അർജന്റൈൻ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ജിഎസ്ടി തട്ടിപ്പ് മൂടിവയ്ക്കാൻ ഐഎഎസ് ഉദ്യോഗസ്ഥ സമ്മർദം ചെലുത്തിയതായി മൊഴി.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നികുതിവകുപ്പിൽ ജോലി നോക്കിയ ഐഎഎസ് ഉദ്യോഗസ്ഥയുടെ സമ്മർദത്തത്തുടർന്നാണ് നികുതി വെട്ടിപ്പിൽ നടപടി വേണ്ടെന്നു താഴേക്കു നിർദേശം നൽകിയതെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാർ എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകി.
കാസർഗോഡ്, കോഴിക്കോട് മേഖലയിലെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴി എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്ഐടി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ മൊഴിയിൽ ജിഎസ്ടി ആസ്ഥാനത്തെ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ സുനിൽകുമാറിന്റെ നിർദേശപ്രകാരമാണ് നടപടി സ്വീകരിക്കാതിരുന്നതെന്ന് എസ്ഐടിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്നലെ സുനിൽകുമാറിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.
തനിക്കു മുകളിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയുടെ സമ്മർദത്തെ തുടർന്നാണ് നികുതിവെട്ടിപ്പിൽ നടപടി വേണ്ടെന്ന് താഴേക്കു നിർദേശം നൽകിയതെന്നാണ് സുനിൽകുമാർ മൊഴി നൽകിയതെന്നാണ് വിവരം. ഇതേത്തുടർന്ന് ഐഎഎസ് ഉദ്യോഗസ്ഥയെ മൊഴിയെടുക്കാനായി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തും.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ടു ഒത്താശ നൽകിയ കാഞ്ഞങ്ങാട്, കോഴിക്കോട് മേഖലയിലെ നാല് ജിഎസ്ടി ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനുള്ള ഫയൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിരുന്നു.
ഇവർക്കെതിരേയുള്ള സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി വൈകാതെ ഇറങ്ങാനിരിക്കേയാണ് സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ സ്ഥാപന മേധാവിക്കെതിരേ പൊലിസ് നടപടി സ്വീകരിച്ചത് ഏറെ വിവാദമായിരുന്നു.
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ടു മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും എസ്ഐടി ശേഖരിക്കും. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഒഫിസിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷമാകും മുൻ മന്ത്രിയെ മൊഴിയെടുക്കാനായി വിളിച്ചു വരുത്തുക.
മുൻ മന്ത്രിയുടെ ഒഫിസിൽനിന്ന് വിദേശത്തേക്ക് ഇ മെയിൽ വഴി സന്ദേശങ്ങൾ അയച്ചതിന്റെയടക്കമുള്ള രേഖകൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ചില പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെയും ചോദ്യം ചെയ്യും.
Kerala
കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ഉന്നയിച്ച വിവാഹ ആരോപണക്കേസില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
ആന്റോ അഗസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്തേക്കും. തിരുവനന്തപുരം സൈബര്‍ പൊലിസ് കൈമാറിയ സീറോ എഫ്ഐആറില്‍ കളമശേരി പൊലിസ് ഇന്നലെ കേസെടുത്തു.
കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ ഡിജിപിക്ക് നല്കിയ പരാതിയിലാണു നടപടി.
National
ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെട്ട പാർലമെന്ററി സമിതി എതിർപ്പറിയിച്ചില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്.
വിഷയം സാമ്പത്തിക കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതിയിൽ ചർച്ച ചെയ്തിട്ടില്ലെന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. യുപിഐക്കുമേൽ ചാർജ് ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമുയർന്നതോടെ വിഷയത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
യുപിഐക്ക് ചാർജ് ഏർപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾക്ക് ഓഗസ്റ്റ് 12ന് ചേർന്ന പാർലമെന്ററി സമിതി അംഗീകാരം നൽകിയെന്നായിരുന്നു സർക്കാർ സ്രോതസുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
പി. ചിദംബരം, മനീഷ് തിവാരി, ഗൗരവ് ഗൊഗോയ്, കിഷോരി ലാൽ, കെ. ഗോപിനാഥ് എന്നീ അഞ്ച് കോൺഗ്രസ് എംപിമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും ഈ നീക്കത്തെ ആരും എതിർത്തിരുന്നില്ലെന്നും റിപ്പോർട്ടുകളിൽ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഈ വാർത്ത തീർത്തും തെറ്റാണെന്ന് സാമ്പത്തികകാര്യ സമിതി അംഗമായ ഗൗരവ് ഗൊഗോയ് എംപി എക്സിലൂടെ വ്യക്തമാക്കി.
National
ന്യൂഡൽഹി: നൂറു ശതമാനം ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രതിനിധിസഭയുടെ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച ജന്മദിന സമ്മാനമെന്ന് കെ.സി. വേണുഗോപാൽ എംപി.
രാജ്യത്തിന്റെ ഊർജസുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുകയും ഡാറ്റ മുഴുവൻ അടിയറ വയ്ക്കുകയും ചെയ്തതിന്റെ ഭാഗമാണ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന മറുപടി തൃപ്തികരമല്ല. സർക്കാരിനെ ചോദ്യം ചെയ്യുന്ന നിരവധി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടുകൾ പൂഴ്ത്തിവയ്ക്കുന്ന സാഹചര്യത്തിലാണ് ജനവിരുദ്ധ നയങ്ങൾ നടപ്പാക്കാൻ വേണ്ടി മാത്രം കമ്മിറ്റി റിപ്പോർട്ടിനെ ആശ്രയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിൽനിന്നുള്ള പിന്നോട്ടുപോക്കാണ് യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ തുടങ്ങിയ പ്രമുഖ ലോകനേതാക്കൾ ആശംസകൾ അറിയിച്ചു. തങ്ങളുടെ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന തന്ത്രപ്രധാനമായ സൗഹൃദബന്ധം കൂടുതൽ ദൃഢമാവുകയാണെന്ന് നേതാക്കൾ എടുത്തുപറഞ്ഞു.
"എന്റെ സുഹൃത്തായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ആരോഗ്യവും ഉന്മേഷവും വിജയവും ആശംസിക്കുന്നു" എന്ന് എക്സിൽ കുറിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും സഹകരണത്തിന്റെയും സമൃദ്ധിയുടെയും പുതിയൊരു ഭാവി കെട്ടിപ്പടുക്കുകയാണെന്നും വ്യക്തമാക്കി.
ഇന്ത്യയെ ഒരു ലോകശക്തിയാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വം നിർണായക പങ്കുവഹിച്ചുവെന്ന് നെതന്യാഹു പ്രശംസിച്ചു. ഇന്ത്യ-ഇസ്രയേൽ പങ്കാളിത്തം മുൻപെങ്ങുമില്ലാത്തവിധം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദിയിൽ മോദിക്കുള്ള ആഗോള സ്വാധീനത്തെയും റഷ്യ-ഇന്ത്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളെയും പുടിൻ അഭിനന്ദിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു. മോദിയുടെ 25 വർഷത്തെ പൊതുസേവനവും വികസന സംഭാവനകളും രാഷ്ട്രപതി തന്റെ സന്ദേശത്തിൽ ഓർത്തെടുത്തു. 1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ വാഡ്നഗറിലാണ് നരേന്ദ്ര മോദി ജനിച്ചത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യവ്യാപകമായി ഒരു മാസക്കാലം നീളുന്ന 'സേവാ സങ്കൽപ്പ് അഭിയാൻ' പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
National
ന്യൂഡൽഹി: വിവാദമായ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) ആദ്യ യോഗം ഇന്നു ചേരും. നിലവിലെ 31 അംഗ ജെപിസിയിലേക്ക് രണ്ട് രാജ്യസഭാ എംപിമാരെക്കൂടി പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ജെയിംസ് പി.കെ സാഗ്മ എന്നിവരെയാണു ലോക്സഭാ സ്പീക്കർ ഓം ബിർള നാമനിർദേശം ചെയ്തത്. സമിതിയിലെ അംഗങ്ങളല്ലാത്ത എംപിമാർക്ക് ചർച്ചകളിൽ പങ്കെടുക്കാമെങ്കിലും സമിതിയെ അഭിസംബോധന ചെയ്യാൻ കഴിയില്ല.
ബില്ലിലെ ഭരണഘടനാവിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കണമെന്നും രാജ്യത്തെ എൻജിഒകൾ മുന്നോട്ടു വച്ച ആവശ്യങ്ങൾ പരിഗണിച്ച് പ്രവർത്തനസ്വാതന്ത്ര്യം ഉറപ്പാക്കുന്ന തീരുമാനങ്ങൾ ജെപിസി കേന്ദ്രസർക്കാരിനു ശിപാർശ ചെയ്യണമെന്നും സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ ആവശ്യപ്പെട്ടു.
ലോക്സഭയിൽനിന്നുള്ള 21 അംഗങ്ങളും രാജ്യസഭയിൽനിന്നുള്ള 10 അംഗങ്ങളും അടങ്ങുന്ന ജെപിസിയുടെ അധ്യക്ഷൻ ബിജെപി എംപി സഞ്ജയ് ജയ്സ്വാളാണ്. കേരളത്തിൽനിന്ന് എംപിമാരായ ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സദാനന്ദൻ മാസ്റ്റർ എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
National
ന്യൂഡൽഹി: ഒരേ സ്ഥാപനത്തിൽ സമാനമായ ജോലി ചെയ്യുന്നുണ്ടെന്ന ഒറ്റക്കാരണംകൊണ്ടു മാത്രം എല്ലാവർക്കും തുല്യശമ്പളം നൽകാനാകില്ലെന്ന് സുപ്രീംകോടതി.
ജീവനക്കാരുടെ യോഗ്യത, മുൻപരിചയം, ജോലിയിൽ പ്രവേശിച്ച രീതി തുടങ്ങിയ കാര്യങ്ങൾക്കൂടി പരിഗണിച്ചേ ശമ്പളകാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂവെന്നും ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ നേരിട്ടു നിയമനം ലഭിച്ച ജൂനിയർ വിഭാഗം ഹയർ സെക്കൻഡറി അധ്യാപകർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സ്ഥലംമാറ്റം വഴിയോ സ്ഥാനക്കയറ്റം വഴിയോ നിയമിക്കപ്പെട്ട ഹയർ സെക്കൻഡറി അധ്യാപകർക്കു ലഭിക്കുന്ന അതേ ശമ്പളസ്കെയിൽ നേരിട്ടു നിയമിക്കപ്പെട്ടവർക്കും നൽകണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വിദ്യാഭ്യാസയോഗ്യത, സേവനപരിചയം തുടങ്ങി നിരവധി കാര്യങ്ങൾ ശമ്പളസ്കെയിൽ തീരുമാനിക്കുന്നതിന് ഘടകങ്ങളാണെന്നു നിരീക്ഷിച്ച കോടതി വിഷയത്തിൽ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ശരിവച്ചു.
National
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ പാക്കിസ്ഥാനികളായ രണ്ടു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ സുരക്ഷാസൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച രാത്രി ഒന്‍പതോടെ ബ്രട്ടൽ സോഹൻ, ഖുബ്ബൻ വനമേഖലയിൽ കനത്ത മഴയ്ക്കിടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരുടെ സാന്നിധ്യമറിഞ്ഞ് സുരക്ഷാസേന പ്രദേശം വളയുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. വൈറ്റ് നൈറ്റ് കോറിലെ സൈനികരും പൊലിസും സിആർപിഎഫും സംയുക്തമായാണ് ഭീകരരെ നേരിട്ടത്.
സദ്ദാം, മുസ്തഫ എന്നീ ഭീകരരാണു കൊല്ലപ്പെട്ടത്.
ദുർഘട പർവതമേഖലയും മോശം കാലാവസ്ഥയും അതിജീവിച്ചായിരുന്നു സുരക്ഷാസേന ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടൽ ഇന്നലെ രാവിലെവരെ നീണ്ടു. യുഎസ് നിർമിത എം4 കാർബൈൻ, ഒരു എകെ അസോൾട്ട് റൈഫിൾ എന്നിവ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന പിടിച്ചെടുത്തു.
ഭീകരരുടെ സഹായിയായി പ്രവർത്തിച്ചിരുന്ന പ്രദേശവാസിയെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരികയാണ്.
ഉധംപുരിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നലെയുണ്ടായത്. ഫെബ്രുവരിയിൽ ജയ്ഷ്-ഇ-മുഹമ്മദ് കമാൻഡർ അബു മാവിയ ഉൾപ്പെടെ രണ്ടു പാക് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.
ദുർഘട പർവത മേഖലയായ കഠുവ-ഉധംപുർ, ദോഡ ബെൽറ്റ് അതിർത്തിക്കപ്പുറത്തുനിന്നു നുഴഞ്ഞുകയറുന്ന ജെഇഎം ഭീകരർ ഒളിസങ്കേതമാക്കാറുണ്ട്.
International
വാഷിംഗ്ടൺ: യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫിൻടെക് ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ 'ബ്ലൂവൈൻ' 80 പേരടങ്ങുന്ന തങ്ങളുടെ ഇന്ത്യൻ കസ്റ്റമർ സപ്പോർട്ട് ടീമിനെ ഒന്നാകെ വെറും അഞ്ച് മിനിറ്റ് നീണ്ട ഗൂഗിൾ മീറ്റ് കോളിലൂടെ പിരിച്ചുവിട്ടതായി പരാതി. ജോലി ചെയ്തിരുന്ന ജീവനക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ പങ്കുവെച്ച അനുഭവത്തിലൂടെയാണ് അതിക്രൂരമായ ഈ കൂട്ടപ്പിരിച്ചുവിട്ടലിന്റെ വിവരങ്ങൾ പുറത്തുവന്നത്.
'ഓപ്പറേഷൻ ആവശ്യങ്ങൾ' ചൂണ്ടിക്കാട്ടി ജീവനക്കാരോട് അന്നേദിവസം വർക്ക് ഫ്രം ഹോം ചെയ്യാൻ മാനേജ്മെന്റ് നിർദേശിക്കുകയായിരുന്നു. തുടർന്ന് വൈകുന്നേരം 6.30-ന് ആരംഭിച്ച ഷിഫ്റ്റിനിടെ രാത്രി 9.30-ഓടെ പെട്ടെന്ന് ഗൂഗിൾ മീറ്റ് മീറ്റിംഗ് വിളിച്ച് എല്ലാവരെയും പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ നിന്ന് കമ്പനി പ്രതീക്ഷിച്ചത്ര പ്രകടനം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് 80 ഓളം വരുന്ന ജീവനക്കാരെ ഒരൊറ്റ കോളിൽ പുറത്താക്കിയത്.
തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക മൂലം സമയം നോക്കാതെ കഠിനാധ്വാനം ചെയ്തിട്ടും കോർപ്പറേറ്റ് കമ്പനികൾ യാതൊരു മുന്നറിയിപ്പുമില്ലാതെ വഴിയാധാരമാക്കിയതിൽ ജീവനക്കാർ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ വാർത്ത വലിയ തോതിൽ തരംഗമായതോടെ അമേരിക്കൻ കമ്പനികളുടെ ഇത്തരം ക്രൂരവും മാനുഷിക പരിഗണനയില്ലാത്തതുമായ പിരിച്ചുവിടൽ രീതികൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
National
ന്യൂഡൽഹി: ബംഗളൂരു സ്ഫോടനക്കേസിൽ ഒരുവർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം.
കേസിലെ വാദവും സാക്ഷിവിസ്താരവും പൂർത്തിയാക്കിയിട്ടും വിചാരണക്കോടതി മാറ്റാനുള്ള തീരുമാനത്തിനെതിരേ കേസിലെ വിചാരണത്ത ടവുകാരനായ അബ്ദുൾ നാസർ മദനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സമയപരിധി നിശ്ചയിച്ചത്.
പതിനാറ് വർഷത്തെ നിയമനടപടികൾ പൂർത്തിയായി വിധി പറയാനിരിക്കെയാണ് കോടതി മാറ്റാൻ തീരുമാനിക്കുന്നത്. ഇത് കേസിൽ നടപടി പൂർത്തിയാകാൻ വീണ്ടും കാലതാമസം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മദനി സുപ്രീംകോടതിയെ സമീപിച്ചത്.
National
ന്യൂഡൽഹി: ഇന്ത്യയിലെ പ്ലാന്റുകളിൽ ഉത്പാദിപ്പിച്ച സെമികണ്ടക്ടർ ചിപ്പുകൾ ആഭ്യന്തര-ആഗോള വിപണികളിലേക്ക് എത്തിത്തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമി കോൺഫറൻസ് സെന്ററിൽ അഞ്ചാമത് ‘സെമികോൺ ഇന്ത്യ 2026’ ഉച്ചകോടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആഗോള ചിപ്പ് നിർമാണ രംഗത്തു വിശ്വസനീയമായ ബദലായി മാറാൻ ഇന്ത്യ സജ്ജമാണെന്നും രാജ്യം ഇതിനായി ശക്തമായ ചുവടുകളാണ് വയ്ക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തിന്റെ സെമികണ്ടക്ടർ മേഖല അതിവേഗ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോള ചിപ്പ് നിർമാണരംഗത്ത് വിശ്വസനീയമായ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണ്. സെമികണ്ടക്ടർ വ്യവസായത്തിന്റെ വിജയം ഉറപ്പാക്കാൻ അനുകൂലമായ നയങ്ങളും ചട്ടക്കൂടുകളും ഉൾപ്പടെ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 800 കോടി ഡോളറാണ് മാറ്റിവച്ചതെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് വരുമ്പോൾ ഇത് 1350 കോടി ഡോളറായി ഉയർത്തിയതായി അദ്ദേഹം അറിയിച്ചു.
വാഹനങ്ങൾ, ഇൻഡസ്ട്രിയൽ ഉപകരണങ്ങൾ, പവർ സിസ്റ്റങ്ങൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ആവശ്യമായ ചിപ്പുകൾ വികസിപ്പിക്കാനാണ് ആദ്യഘട്ടത്തിൽ ഇന്ത്യ മുൻഗണന നൽകുന്നത്.
അടുത്ത ഘട്ടമായ ‘സെമികണ്ടക്ടർ മിഷൻ 2.0’ വഴി സ്മാർട്ട്ഫോണുകളിലും പ്രോസസറുകളിലും ഉപയോഗിക്കുന്ന അത്യാധുനിക ചിപ്പുകൾ രാജ്യത്തുതന്നെ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചിപ്പുകൾ ഡിസൈൻ ചെയ്യുന്ന അൻപതിലധികം ‘ഫാബ്ലെസ്’ സ്റ്റാർട്ടപ്പുകൾക്ക് കേന്ദ്രസർക്കാർ പിന്തുണയും നൽകും.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ദീർഘായുസിനുമായി ഗുവാഹത്തിയിലെ സത്രത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്തുടനീളമുള്ള വീടുകളിലും ആരാധനാലയങ്ങളിലും ദീപങ്ങളോ മെഴുകുതിരികളോ തെളിക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള ഒരു മാസക്കാലം പ്രധാനമന്ത്രിയുടെ 25 വർഷത്തെ പൊതുസേവനത്തെ മുൻനിർത്തി പ്രത്യേക ക്ഷേമ-സേവന പരിപാടികളോടെ ആഘോഷിക്കും.
അസമിലെ പരമ്പരാഗത ശൈലിയിൽ 'ആശിർബാദോർ ബോന്തി' എന്ന പേരിൽ വീടുകളിലും ക്ഷേത്രങ്ങളിലും നാംഘറുകളിലും സത്രങ്ങളിലും സന്ധ്യയ്ക്ക് ആയിരക്കണക്കിന് ദീപങ്ങൾ തെളിക്കും. ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 11 പ്രത്യേക പരിപാടികൾ ബി.ജെ.പി സംഘടിപ്പിക്കും. ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനൊപ്പം 'ഇന്നവേഷൻ ചലഞ്ച്' മത്സരവും നടത്തും.
2047-ഓടെ ഭാരതത്തെ 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിലേക്ക് നയിക്കാൻ പ്രധാനമന്ത്രിക്ക് കൂടുതൽ കരുത്ത് ലഭിക്കട്ടെയെന്ന് പ്രാർത്ഥിച്ചതായി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. ഒക്ടോബർ 7-ന് മോദി പൊതുജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്നത് ബിജെപി പ്രവർത്തകർക്ക് വലിയ അഭിമാന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
വഡ്നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ പൊതുജീവിതം പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഇന്ത്യയുടെ വളർച്ചയ്ക്കും അടിത്തറ പാകിയ കാലഘട്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ വഡ്നഗറില്‍ ‘സേവാ സങ്കല്പ് അഭിയാന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കാലഘട്ടമാണിത്. വീട്, ശൗചാലയം, കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ സഹായിച്ചു.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, പിഎം ഗതിശക്തി തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് ഈ കാലഘട്ടത്തിലാണ്.
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാന കരാറുകള്‍, പ്രതിരോധ-ബഹിരാകാശ മേഖലകളിലെ മുന്നേറ്റങ്ങള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. മോദിയുടെ 25 വര്‍ഷത്തെ പൊതുജീവിതത്തെ ‘ഇന്ത്യ ഫസ്റ്റ്’ എന്ന രണ്ടു വാക്കുകളില്‍ ചുരുക്കാമെന്നും അമിത് ഷാ പറഞ്ഞു.
National
നാസിക്: തെരുവുനായ ശല്യത്തിനെതിരേ മഹാരാഷ്ട്രയിലെ നാസിക്കിൽ വേറിട്ട പ്രതിഷേധം.
നിഫാദ് നഗർ പഞ്ചായത്ത് ഓഫിസിൽ നായകളെ തുറന്നുവിട്ടായിരുന്നു പ്രതിഷേധം. ശിവസേന (യുബിടി) യുവജനവിഭാഗമായ യുവസേനയുടെ ജില്ലാ അധ്യക്ഷൻ വിക്രം രന്ധവെയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ചാക്കിലാക്കി കൊണ്ടുവന്ന രണ്ടു നായ്ക്കളെ നിഫാദ് നഗർ പഞ്ചായത്ത് ചീഫ് ഓഫിസർ ധീരജ് ഭമ്രെയുടെ മേശപ്പുറത്തേക്ക് തുറന്നുവിടുകയായിരുന്നു.
ചീഫ് ഓഫിസർ ടെൻഡർ പ്രവൃത്തികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആരോപിച്ച് 20 രൂപ നോട്ടുകൾകൊണ്ടുണ്ടാക്കിയ മാല ഉദ്യോഗസ്ഥന്റെ കഴുത്തിലിടാനും രന്ധവെ ശ്രമിച്ചു. ആറുമാസമായി തെരുവുനായ ശല്യത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ നായകളെ തുറന്നുവിട്ടത്.
ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ഓഫിസിലേക്ക് കൂടുതൽ നായകളെകൊണ്ടുവരുമെന്നും പഞ്ചായത്ത് പരിധിയിൽ നാനൂറോളം തെരുവുനായകളുണ്ടെന്നും എല്ലാമാസവും നൂറോളം ആളുകൾക്കാണ് തെരുവുനായകളുടെ കടിയേൽക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിന് അടിയന്തര പരിഹാരം കാണാമെന്ന് പൊലിസ് സാന്നിധ്യത്തിൽ അധികൃതർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധക്കാർ മടങ്ങിയത്.
National
ന്യൂഡൽഹി: വൈകി നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്ന 'രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് (ഭേദഗതി) ആക്ട് 2026' ഒക്ടോബർ 1 മുതൽ നിലവിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. പാർലമെന്റ് പാസാക്കിയ ബില്ലിന് കഴിഞ്ഞ മാസമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
ജനനമോ മരണമോ നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാക്കി. ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമുള്ള അപേക്ഷകൾക്ക് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. കൃത്യത പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക.
വിവരങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും വ്യാജ രജിസ്ട്രേഷനുകൾ തടയാനുമാണ് 1969-ലെ നിയമത്തിൽ (2023-ലെ ഭേദഗതിക്ക് ശേഷം) മാറ്റങ്ങൾ വരുത്തി സെക്ഷൻ 13(3) കൂടുതൽ കർശനമാക്കിയത്.
വ്യക്തികളുടെ നിയമപരമായ തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്ന ജനന-മരണ സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് ലഭ്യമാക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പുതിയ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സമഗ്രമായി പരിശോധിച്ച് പുനഃസംഘടന നിർദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതോടെ കിഫ്ബി പദ്ധതികൾ മന്ദഗതിയിൽ.
നിലവിൽ ഏകദേശം 39,000 കോടി രൂപയുടെ വികസന പദ്ധതികൾ കിഫ്ബി വഴി പുരോഗമിക്കുന്നുണ്ട്. പുതിയ നിർദേശങ്ങൾ വരുന്നതുവരെയുള്ള ഒരു ‘ഇടക്കാല കാലയളവ്’ ഈ പദ്ധതികളുടെ ഫണ്ട് വിതരണത്തെയും വേഗത്തെയും ബാധിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിനകം സമിതി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, മൂന്നു മാസം പിന്നിട്ടിട്ടും സമിതി ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല.
അടിസ്ഥാനവികസന പദ്ധതികള്‍ മാത്രമല്ല, വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികളും പാതിവഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. പല പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കലും മന്ദഗതിയിലായി. 90,473.64 കോടിയുടെ 1,190 പദ്ധതികള്‍ക്കാണ് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഇതില്‍ 42,526.17 കോടിയുടെ 775 പദ്ധതികള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതില്‍ 39,540.71 കോടിയുടെ 697 പദ്ധതികളുടെ കരാര്‍ നല്‍കുകയും പല പദ്ധതികളും പണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികളിൽ ഫണ്ടിന്റെ വരവ് കുറയുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
കഴിഞ്ഞ പത്തു വര്‍ഷം ഇടതു സര്‍ക്കാര്‍ നടത്തിയ സകല ഇടപാടുകളും ഇഴകീറി പരിശോധിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. കിഫ്ബിയെ തകർക്കുകയല്ല; പകരം കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു സർക്കാർ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ നൽകേണ്ട കിഫ്ബി റിപ്പോർട്ട് സമതി ഇതുവരെ സമർപ്പിക്കാത്തതാണ് പദ്ധതികളെ ബാധിക്കുന്നത്.
കിഫ്ബിക്കു സ്വന്തം നിലയിൽ വിപണിയിൽനിന്ന് വായ്പയെടുക്കാനുള്ള സ്വാതന്ത്ര്യം പുതിയ മാറ്റങ്ങളോടെ നഷ്ടമായേക്കുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. ഫണ്ടിനായി സർക്കാരിനെ പൂർണമായി ആശ്രയിക്കേണ്ടിവരുന്നതു വികസനവേഗം കുറച്ചേക്കുമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഉയർന്ന പലിശനിരക്കിലുള്ള കടമെടുപ്പുകൾ (മസാല ബോണ്ട് പോലുള്ളവ) സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിച്ചതായി ധനകാര്യ ധവളപത്രത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
അഴിച്ചുപണിയിലൂടെ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കണ്ടെത്താനും സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കം തിരികെക്കൊണ്ടുവരാനും സാധിക്കുമെന്ന് സർക്കാർ കരുതുന്നു. കൂടുതൽ കർശനമായ ഗവേണൻസ് മാനദണ്ഡങ്ങളും സിഎജി പരിശോധനകളും കൊണ്ടുവരുന്നത് കിഫ്ബിയുടെ വിശ്വാസ്യതയും സുതാര്യതയും വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സര്‍ക്കാരിനു കീഴിലെ എല്ലാ സ്ഥാപനങ്ങളും അവരുടെ പണം ട്രഷറിയില്‍ നിക്ഷേപിക്കുമ്പോള്‍ കിഫ്ബി സ്വകാര്യ ബാങ്കുകളിലാണ് നിക്ഷേപങ്ങളെല്ലാം. സര്‍ക്കാരിനു ലഭിക്കേണ്ട കോടികളാണ് ഓരോ വര്‍ഷവും നേരിട്ടു കിഫ്ബി കൈപ്പറ്റുന്നത്.
ചുരുക്കത്തിൽ, കിഫ്ബിയുടെ സാമ്പത്തികമായ അമിതാധികാരങ്ങൾ കുറയ്ക്കുന്നതു നിലവിലെ ചില പദ്ധതികളുടെ വേഗത്തെ താത്കാലികമായി ബാധിച്ചേക്കാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ അഴിച്ചുപണി അനിവാര്യമാണെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
Kerala
തൃശൂർ: അഗ്നിരക്ഷാസേന ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ മഹത്തായ പങ്കാണ് വഹിക്കുന്നതെന്നും ദുരന്തമുഖങ്ങളിൽ ആദ്യഘട്ടം മുതൽ പ്രവർത്തിക്കുന്ന ഇവരെ ജനങ്ങൾ ദൈവതുല്യരായാണ് കാണുന്നതെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാമവർമപുരം കേരള ഫയർ ആൻഡ് റെസ്ക്യു അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 141 ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരേഡിൽ പങ്കെടുത്ത 141 പേരിൽ പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തുനിന്നു പരിശീലനത്തിനായി എത്തിച്ചേർന്ന 51 പേരും ഉൾപ്പെടുന്നു. വളരെ കുറഞ്ഞ സമയംകൊണ്ട് മികച്ച അച്ചടക്കവും ആത്മവിശ്വാസവും പ്രകടിപ്പിക്കാൻ ഇവർക്കു സാധിച്ചു.
തീപിടിത്തങ്ങളിൽ മാത്രമല്ല, വെള്ളപ്പൊക്കം ഉൾപ്പടെയുള്ള മറ്റ് അപകടസാഹചര്യങ്ങളിലും സേന മുഖ്യപങ്ക് വഹിക്കുന്നുണ്ട്. തീപിടിത്തത്തിലും മറ്റു ദുരന്തങ്ങളിലും സേന നടത്തുന്ന രക്ഷാപ്രവർത്തനങ്ങൾ അഭിമാനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനം പൂർത്തിയാക്കിയവരിൽ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. എംഎ, എംഎസ്സി, എംസിഎ, എംഎസ്ഡബ്ല്യു യോഗ്യതയുള്ളവർക്കു പുറമേ 26 ബികോം ബിരുദധാരികളും, 22 ബിഎസ്സി, 20 ബിടെക്, ആറു ബിസിഎ, ഏഴ് ഡിപ്ലോമ, ഏഴ് ഐടിഐ, 14 പ്ലസ് ടു യോഗ്യതയുള്ളവരും ഈ ബാച്ചിലുണ്ട്. ചടങ്ങിൽ ഫയർ അക്കാദമി ഡയറക്ടറും എഡിജിപിയുമായ ബൽറാം കുമാർ ഉപാധ്യായ, രാജൻ ജെ. പല്ലൻ എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
National
ചെന്നൈ: മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ 96-ാമത് പുനരൈക്യ വാർഷികാഘോഷങ്ങൾക്കു ചെന്നൈ മൊഗപ്പയറിലെ മാർ ഗ്രിഗോറിയോസ് കോളജ് കാമ്പസിൽ തുടക്കമായി.
പുനരൈക്യ സംഗമത്തിന് സെന്റ് എഫ്രേം ഘഡ്കി–പൂന രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിന് മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകി.
അയ്യപ്പാക്കത്തുനിന്ന് കൊണ്ടുവന്ന, ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ ഛായാചിത്രവും വണ്ടലൂരിൽനിന്ന് കൊണ്ടുവന്ന ആർച്ച്ബിഷപ് മാർ തെയോഫിലോസിന്റെ ഛായാചിത്രവും പാടി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകയിൽനിന്നുള്ള കാതോലിക്കേറ്റ് പതാകയും ചടങ്ങിൽ ഏറ്റുവാങ്ങി. തുടർന്ന് വചനപ്രഭാഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിച്ച ബൈബിൾ കൺവൻഷൻ ആരംഭിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30നു മലങ്കര കാത്തലിക് അസോസിയേഷൻ, മലങ്കര കാത്തലിക് മദേഴ്സ് ഫോറം , മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് , മലങ്കര കാത്തലിക് ചിൽഡ്രൻസ് ലീഗ് എന്നിവയുടെ സമ്മേളനങ്ങൾ വിവിധ വേദികളിലായി നടക്കും.
നാളെ ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായിരിക്കും. മദ്രാസ്–മൈലാപ്പുർ അതിരൂപതാധ്യക്ഷൻ ജോർജ് ആന്റണിസാമി വചനസന്ദേശം നൽകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സ്പീക്കർ ജെ.സി.ഡി. പ്രഭാകർ മുഖ്യാതിഥിയായിരിക്കും. സഭയ്ക്കും സമൂഹത്തിനും നൽകിയ സമർപ്പിതസേവനങ്ങളെ മാനിച്ച് ഘഡ്കി–പുന രൂപതയിലെ അല്മായരെ ആദരിക്കും.
അഞ്ച് കുടുംബങ്ങൾക്കായി നിർമിച്ച അഞ്ച് വീടുകളുടെ താക്കോൽദാനവും ചടങ്ങിൽ നടക്കും. കാതോലിക്കാ ബാവ കാരുണ്യവർഷം ഉദ്ഘാടനം ചെയ്യും.
അടുത്ത വർഷത്തെ പുനരൈക്യ വാർഷികാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ബത്തേരി രൂപതയ്ക്ക് കാതോലിക്കേറ്റ് പതാക ഔദ്യോഗികമായി കൈമാറുന്നതോടെ മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് സമാപനമാകും.
Kerala
കോട്ടയം: കേരള നിയമസഭ ലോകമെങ്ങുമുള്ള നിയമനിര്‍മാണ സഭകള്‍ക്കു മാതൃകയാണെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടക്കുന്ന 69-ാമതു കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിയമനിര്‍മാണത്തിലും പാര്‍ലമെന്ററി നടപടിക്രമങ്ങളിലും ജനാധിപത്യ ക്രമങ്ങളിലും നവീനമായ ഒട്ടേറെ സംവിധാനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയത് കേരള നിയമസഭയിലാണ്.
ഭരണപരവും നിയമപരവുമായ വിശദമായ പരിശോധന ഉറപ്പുവരുത്തുന്ന സബ്ജക്ട് കമ്മിറ്റി സംവിധാനം ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കിയതു കേരള നിയമസഭയിലാണ്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യപ്പെട്ട സഭയായി കേരള നിയമസഭ മാറുകയാണ്.
ജനങ്ങളും നിയമനിര്‍മാണ സഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുവേണ്ടിയുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സ്പീക്കര്‍ പറഞ്ഞു.
പൊതുജനങ്ങള്‍ക്ക് നിയമസഭയില്‍ നേരിട്ട് ചോദ്യം ഉന്നയിക്കാന്‍ കഴിയുന്ന സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. 2016-ലെ ഭിന്നശേഷിക്കാരുടെ അവകാശനിയമത്തിന്റെ ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തി സമഗ്രമായ നിയമസംവിധാനങ്ങള്‍ കേരളം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഈ നിയമത്തെ അടിസ്ഥാനപ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും തൊഴിലും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്ന നയം കേരളം ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, പ്രാതിനിധ്യ സ്വഭാവമുള്ള, സംവേദനക്ഷമതയുള്ള സംവിധാനങ്ങളാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Leader Page
വിദേശ സംഭാവന സ്വീകരിക്കുന്ന സംഘടനകളുടെ രജിസ്ട്രേഷൻ, പുതുക്കൽ, റദ്ദാക്കൽ, പരിശോധന, ആസ്തികളുമായി ബന്ധപ്പെട്ട അനുബന്ധ വിഷയങ്ങൾ എന്നിവ നിയന്ത്രിക്കുന്ന സമഗ്രമായ നിയമ ചട്ടക്കൂട് നിലവിലുള്ള വിദേശ സംഭാവന (നിയന്ത്രണ) നിയമം, 2010ൽ നിലവിൽ വന്നിട്ടുണ്ട്. പുതിയ നിയമത്തിന്റെ ആവശ്യകത ഇല്ല.
വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുകയും ദേശീയ താത്പര്യങ്ങളും ദേശീയ സുരക്ഷയും സംരക്ഷിക്കുകയും ചെയ്യുന്നത് നിയമാനുസൃതവും ആവശ്യവുമായ ലക്ഷ്യങ്ങളാണ്. എന്നാൽ, ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ ആവശ്യകത, ആനുപാതികത, സ്വാഭാവിക നീതി, നിയമപരമായ വ്യക്തത, ഭരണഘടനാപരമായ സംരക്ഷണം എന്നിവയുടെ തത്വങ്ങൾ പാലിക്കണം.
പ്രത്യേകിച്ച്, മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികൾ പിന്നീടുണ്ടാകുന്ന ഭരണപരമായതോ സാങ്കേതികമായതോ ആയ വീഴ്ചയുടെ പേരിൽ മാത്രം അപകടത്തിലാക്കരുത്. അതേസമയം, രജിസ്ട്രേഷൻ പുതുക്കലോ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നടപടികളോ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ പൊതുസേവന പ്രവർത്തനങ്ങളെ തടസപ്പെടുത്താതിരിക്കാനുള്ള ഫലപ്രദമായ സംരക്ഷണ സംവിധാനങ്ങൾ ആവശ്യമാണ്.
വിദേശ സംഭാവനകളുടെ ദുരുപയോഗം തടയുന്നതിനൊപ്പം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹികക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സ്വത്തവകാശങ്ങൾ, ഭരണപരമായ സ്വയംഭരണം, പൊതുസേവന പ്രവർത്തനങ്ങളുടെ തുടർച്ച എന്നിവ സംരക്ഷിക്കുന്ന തരത്തിൽ ഭേദഗതികൾ ഉചിതമായി പരിഷ്കരിക്കണം.
ലഭ്യമായ നിയമാഭിപ്രായ രേഖകൾ പ്രകാരം, നിലവിലുള്ള എഫ്സിആർഎയിൽ രജിസ്ട്രേഷൻ, പുതുക്കൽ, മുൻകൂർ അനുമതി, പരിശോധന, സസ്പെൻഷൻ, റദ്ദാക്കൽ, ആസ്തികളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ, തീർപ്പാക്കൽ, പുനഃപരിശോധന, അപ്പീൽ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ നിയന്ത്രണ ചട്ടക്കൂട് നിലവിലുണ്ട്.
വിദേശ സംഭാവനകളുടെ നിയന്ത്രണം നിയമാനുസൃതമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായിരിക്കാം. എന്നാൽ, അനിവാര്യമായ പൊതുസേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന നടപടികൾ വ്യക്തവും ആനുപാതികവുമായിരിക്കണം. മതിയായ സംരക്ഷണ സംവിധാനങ്ങളും അതോടൊപ്പം ഉണ്ടായിരിക്കണം.
സമ്മിശ്ര ധനസ്രോതസുകളിൽനിന്നുള്ള ആസ്തികളുള്ളതോ ദീർഘകാലമായി സ്കൂളുകൾ, ആശുപത്രികൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ എന്നിവ നടത്തുന്നതോ ആയ സ്ഥാപനങ്ങളിൽ നിയന്ത്രണ നടപടികൾ വ്യാപകമായ പ്രവർത്തനങ്ങളെ ബാധിച്ചേക്കാം. അതിനാൽ, നിയമാനുസൃതമായി സമ്പാദിച്ച സ്വത്തുക്കൾ സംരക്ഷിക്കുകയും ആഭ്യന്തരവും വിദേശവുമായ ധനസ്രോതസുകളുടെ സംഭാവന അംഗീകരിക്കുകയും അനിവാര്യമായ പൊതുസേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും വേണം.
►നിർദേശങ്ങൾ
►ശിപാർശകൾ
• ന്യൂനപക്ഷ സ്ഥാപനങ്ങൾ, എൻജിഒകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ, നിയമവിദഗ്ധർ, സാമൂഹിക സംഘടനകൾ, മറ്റ് ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തണം.
• ആസ്തികളുടെ നിക്ഷിപ്തമാക്കലും കണ്ടുകെട്ടലും സംബന്ധിച്ച വ്യവസ്ഥകൾ പുനഃപരിശോധിക്കണം.
• മുൻകാലങ്ങളിൽ നിയമാനുസൃതമായി സമ്പാദിച്ച ആസ്തികളെ ബാധിക്കുന്ന മുൻകാല പ്രാബല്യമുള്ളതോ ആനുപാതികമല്ലാത്തതോ ആയ നടപടികൾക്കെതിരേ വ്യക്തമായ സംരക്ഷണം നൽകണം.
• മുൻകൂർ അറിയിപ്പ്, വാദം കേൾക്കാനുള്ള അവസരം, കാരണസഹിതമായ ഉത്തരവുകൾ, ഫലപ്രദമായ അപ്പീൽ, ന്യായാധിപത്യപരമായ പരിഹാരങ്ങൾ എന്നിവ നിയമത്തിൽ വ്യക്തമായി ഉൾപ്പെടുത്തണം.
• ചെറിയതോ സാങ്കേതിക സ്വഭാവമുള്ളതോ ആയ നിയമലംഘനങ്ങൾ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പകരം ആനുപാതികമായ തിരുത്തൽ നടപടികളിലൂടെ പരിഹരിക്കണം.
• പുതുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ കാലതാമസങ്ങളോ സാങ്കേതിക പോരായ്മകളോ ദീർഘകാലമായി കൈവശമുള്ള സ്ഥാപന ആസ്തികൾ നഷ്ടപ്പെടുന്നതിന് കാരണമാകാതിരിക്കാനുള്ള പ്രത്യേക സംരക്ഷണം ഏർപ്പെടുത്തണം.
• നിയമത്തിന്റെ നടപ്പാക്കൽ സുതാര്യവും വസ്തുനിഷ്ഠവും വിവേചനരഹിതവുമായിരിക്കണം. ന്യൂനപക്ഷ സമൂഹങ്ങളിൽ അനാവശ്യമായ ആശങ്കയോ അരക്ഷിതാവസ്ഥയോ സൃഷ്ടിക്കരുത്.
• വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാമൂഹിക ക്ഷേമം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ തുടർച്ച ഉറപ്പാക്കണം.
(എഫ്സിആർഎ നിയമഭേദഗതി സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗമാണ് ലേഖകൻ)
Kerala
കൊച്ചി: കേരളത്തിന്റെ മെട്രോ സ്വപ്നങ്ങള്‍ക്കു ചിറകു സമ്മാനിച്ച ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) കൊച്ചിയിലേക്ക് മടങ്ങിവരുന്നു.
കൊച്ചി മെട്രോയുടെ ഭാവി നടത്തിപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ചതിന്റെ ഭാഗമായാണു ഡിഎംആര്‍സി വീണ്ടും കൊച്ചിയിലേക്ക് വരാന്‍ സാധ്യത തെളിയുന്നത്. ഇതുസംബന്ധിച്ച് ഡിഎംആര്‍സി സമര്‍പ്പിച്ച പ്രൊപ്പോസല്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മുന്നിലുണ്ട്.
കൊച്ചി മെട്രോയ്ക്ക് പുതിയ മാനേജിംഗ് ഡയറക്ടര്‍ ചുമതലയേറ്റശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
രണ്ടു വര്‍ഷം മുന്‍പാണ് കൊച്ചി മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഏറ്റെടുക്കാന്‍ താത്പര്യമറിയിച്ച് ഡിഎംആര്‍സി കത്ത് നല്‍കിയത്. അന്നതിന് കെഎംആര്‍എല്‍ മറുപടി നല്‍കിയില്ല. ഇപ്പോള്‍ കാക്കനാട്ടേക്കുള്ള മെട്രോ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്കും വിമാനത്താവളം വഴിയുള്ള അങ്കമാലി മെട്രോ മൂന്നാം ഘട്ടം ആരംഭത്തിലേക്കും കടക്കുന്ന സാഹചര്യത്തില്‍, ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സിന് വിദഗ്ധ ഏജന്‍സിയുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഡിഎംആര്‍സിയുടെ പ്രൊപ്പോസല്‍ പരിഗണിക്കാന്‍ കെഎംആര്‍എല്‍ ആലോചിക്കുന്നത്.
ഡിഎംആര്‍സി താത്പര്യം പ്രകടിപ്പിക്കുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ ഒറ്റപ്പാതയുടെ നടത്തിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വര്‍ഷത്തിനുള്ളില്‍ കാക്കനാട്ടേക്ക് രണ്ടാം പാത തുറക്കും. കൂടാതെ തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അങ്കമാലി മെട്രോയ്ക്കായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഇതോടെ നിലവിലുള്ള ജീവനക്കാര്‍ക്കുമേല്‍ ജോലിഭാരം കൂടും. ഇതും കണക്കിലെടുത്താണ് ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സിനായി ഈ മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച മറ്റേതെങ്കിലും ഏജന്‍സിയെ കണ്ടെത്താന്‍ കെഎംആര്‍എല്‍ ആലോചന തുടങ്ങിയത്.
കൊച്ചി മെട്രോയുമായി ആത്മബന്ധമുള്ള ഏജന്‍സിയാണ് ഡിഎംആര്‍സി. കൊച്ചി മെട്രോയുടെ ആദ്യ സ്ട്രെച്ച് നിര്‍മിച്ചു കൈമാറിയത് മെട്രോമാന് ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡിഎംആര്‍സിയായിരുന്നു. പ്രാരംഭഘട്ടം മുതല്‍ ഡിഎംആര്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു മെട്രോ നിര്‍മാണം നടന്നത്. പിന്നീടാണ് കൊച്ചി മെട്രോ കെഎംആര്‍എലിനു കൈമാറിയത്. മുന്‍പരിചയം ഉള്ളതിനാല്‍ കൊച്ചി മെട്രോയുടെ നടത്തിപ്പ് അനായാസമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഡിഎആര്സിക്കു സാധിക്കുമെന്നാണ് വിലയിരുത്തല്‍.
33.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ മെട്രോയുടെയും 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചെന്നൈ മെട്രോയുടെയും ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഡിഎംആര്‍സി ഇതിനകം ചെയ്യുന്നുണ്ട്. മുംബൈ മെട്രോയുമായി പത്തുവര്‍ഷത്തെ കരാറും ചെന്നൈ മെട്രോയുമായി 12 വര്‍ഷത്തെ കരാറുമാണുള്ളത്.
ഈ കാലയളവില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍, ഒസിസി ഡിപ്പോ മാനേജ്മെന്റ്, അറ്റകുറ്റപ്പണി എന്നിവ ഡിഎംആര്‍സി കൈകാര്യം ചെയ്യും. ഈ മാതൃകയിലാകും കൊച്ചി മെട്രോയുടെ ഓപ്പറേഷന് ആന്‍ഡ് മെയിന്റനന്‍സ് ഡിഎംആര്‍സി ഏറ്റെടുക്കുക.
Kerala
തിരുവനന്തപുരം: പിന്തുടർന്നുപോന്ന പരമ്പരാഗത രീതികളിൽനിന്ന് മാറാതെ കേരളത്തെ വികസനത്തിലേക്കു നയിക്കാനാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാടിന്റെ വികസനത്തിനു വേണ്ടത് സമഗ്ര പരിഷ്കാരങ്ങളാണ്.
അധികാരത്തിലേറി 120 ദിവസം കൊണ്ട് തന്നെ ഈ പ്രക്രിയയ്ക്ക് സർക്കാർ തുടക്കമിട്ട് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച റൗണ്ട് ടേബിളിൽ ഇന്ത്യ ടുഡേ കൺസൾട്ടിംഗ് എഡിറ്റർ രാജ്ദീപ് സർദേശായിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ഈ സർക്കാരിന്റെ ആദ്യ ബജറ്റ് അത്തരത്തിൽ മാറി ചിന്തിച്ച ഒന്നായിരുന്നു. ഇപ്പോൾ രാജ്യത്താദ്യമായി ബജറ്റ് നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ ബന്ധപ്പെട്ട മേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളുടെ സാമ്പത്തിക മോഡൽ, സമയഘടന എന്നിവ സർക്കാരിതര ഏജൻസികൾ കൂടി ചേർന്ന് തീരുമാനിക്കുന്ന ജനാധിപത്യ പ്രക്രിയയ്ക്കാണ് തുടക്കം കുറിച്ചത്.
വലിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിൽ കേരളത്തിന് തടസമാകുന്നത് സ്ഥലലഭ്യതയില്ലാത്തതാണെന്ന് മനസിലാക്കി സർക്കാർ അസറ്റ് മാപ്പിംഗ് രജിസ്ട്രി തയാറാക്കുകയാണ്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾക്ക് സമീപം വലിയ തോതിൽ സ്ഥലം കണ്ടെത്താൻ നടപടികൾ ആരംഭിച്ചു. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം നാലു മാസം കൊണ്ട് നികുതി വരുമാനം 9000 കോടിയിലേക്ക് ഉയർന്നു.
സംസ്ഥാനത്തു നിന്നുള്ള പ്രതിഭാചോർച്ച നിയന്ത്രിക്കുക എന്നതാണ് വെല്ലുവിളി. ഇതിനായി ഗ്ലോബൽ വാച്ച് ടവർ സംവിധാനം ആരംഭിച്ചു. 12 തൊഴിൽ മേഖലകളിൽ ആഗോളതലത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിച്ച് ഗ്ലോബൽ വാച്ച് ടവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജുകളിൽ പുതിയ കോഴ്സുകൾ കൊണ്ടുവരും.
കേരളത്തിന്റെ ജനസംഖ്യയിൽ വരുന്ന മാറ്റങ്ങളെ ഗൗരവമായി പഠിക്കുന്ന ആദ്യ സർക്കാരാണിത്. അതിന്റെ ഭാഗമായാണ് വയോജനങ്ങൾക്കായി, രാജ്യത്ത് ആദ്യമായി വകുപ്പ് ആരംഭിക്കുന്നത്. വയോജന ക്ഷേമ വകുപ്പ് ഒരു ക്ഷേമപരിപാടി അല്ല. കേരളത്തിന്റെ മുതിർന്ന പൗരന്മാരുടെ അനുഭവ പരിചയം പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ഉണ്ടാകും.
ഇന്ത്യാ ടുഡേ റൗണ്ട് ടേബിൾ കേരളം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ആജ് തക് ന്യൂസ് ഡയറക്ടർ സുപ്രിയോ പ്രസാദ്, ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ മരിയ ഷകീൽ, ഇന്ത്യാ ടുഡേ സൗത്ത് ബ്യുറോ ചീഫ് ഷിബിമോൾ കെ.ജി. എന്നിവർ സന്നിഹിതരായിരുന്നു.
Kerala
തിരുവനന്തപുരം: ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’പദ്ധതിയുടെ രണ്ടാംഘട്ടം 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനകീയമാക്കി മാറ്റും.
ലഹരി മാഫിയകൾക്കെതിരേ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്നും സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ ‘പുതിയ സർക്കാർ പുതിയ കേരളം’സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Kerala
കോഴിക്കോട്: അക്കാദമിക രംഗത്തും സാഹിത്യ -സാംസ്കാരിക മണ്ഡലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു ഇന്നലെ അന്തരിച്ച പ്രഫ. പി. ജയേന്ദ്രന്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ഇംഗ്ലീഷ് പ്രഫസറും വകുപ്പു മേധാവിയുമായിരുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തെ ആഴത്തില്‍ ഉപാസിക്കുമ്പോഴും മാതൃഭാഷയോടും മലയാള സാഹിത്യത്തോടും പുലര്‍ത്തിയ ആത്മബന്ധം ശ്രദ്ധേയമായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് കേവലം ഒരു അധ്യാപകന് എന്നതിലുപരി പുസ്തകങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് വഴിനടത്തിയ വഴികാട്ടിയായിരുന്നു അദ്ദേഹം. ദേവഗിരിയില്‍ നീണ്ടകാലം സേവനമനുഷ്ഠിച്ച പ്രഫ. ജയേന്ദ്രന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ ക്ലാസിക്കുകളെയും ആധുനിക കൃതികളെയും ലളിതമായും എന്നാല്‍ അതിഗഹനമായും വിശകലനം ചെയ്ത് അധ്യാപനത്തില്‍ വ്യത്യസ്ത തീര്‍ത്തു. സജീവമായ എഴുത്തുപുര അദ്ദേഹത്തിന്റെ സ്വകാര്യ സമ്പാദ്യമായിരുന്നു. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ച ഗുരുക്കന്മാരുടെ തറവാടായ കണ്ണൂര്‍ ഊരാച്ചേരിയിലെ പിന്മുറക്കാരനാണ് പ്രഫ. പി. ജയേന്ദ്രന്‍.
കരുവിശേരിയിലെ ‘പൗഷാലി’എന്ന അദ്ദേഹത്തിന്റെ വസതി സാംസ്കാരികകേന്ദ്രം കൂടിയായിരുന്നു. പുസ്തക കൂമ്പാരങ്ങളും പെയിന്റിംഗുകളും പൗഷാലിയെ വ്യത്യസ്തമാക്കി. അധ്യാപനത്തോടൊപ്പം കലയും സാഹിത്യവും ജീവിതസപര്യയാക്കിയ അദ്ദേഹം വിഖ്യാത ഇംഗ്ലീഷ് പ്രഫസര്‍ സി.എ. ഷെപ്പേഡിന്റെ ശിഷ്യനായിരുന്നു.
ഷെല്ലിയുടെയും കീറ്റ്സിന്റെയും കവിതകള്‍ കാണാപ്പാഠം ചൊല്ലുമ്പോള്തന്നെ അതിന്റെ മലയാളം തര്‍ജമയും അവതരിപ്പിച്ച് പി. ജയേന്ദ്രന്‍ ക്ലാസ്മുറികളില്‍ തീര്‍ത്തത് അധ്യാപനത്തില്‍ അനന്യലോകമാണ്. അദ്ദേഹത്തിന്റെ രചനകളില്‍ ഏറെയും വിവര്‍ത്തനങ്ങളാണ്. ഇർവിംഗ് സ്റ്റോൺ എഴുതിയ വിൻസെന്റ് വാൻഗോഗിന്റെ വിഖ്യാത ജീവിതകഥയായ ജീവിതാസക്തി, എറിക് മരിയ റെമാർക്കിന്റെ പടിഞ്ഞാറന്‍ മുന്നണിയില്‍ എല്ലാം ശാന്തമാണ്, അവസാനത്തെ കവിത, അറിയപ്പെടാത്ത വിവേകാനന്ദന് തുടങ്ങിയവയാണ് പ്രധാന വിവര്‍ത്തന ഗ്രന്ഥങ്ങള്‍.
Kerala
ഗുരുവായൂർ: ക്ഷേത്രം മേൽശാന്തിയായി ഓതിക്കൻ കുടുംബാംഗം ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനുസമീപം പഴയത്തുമനയിൽ സതീശൻ നന്പൂതിരിയെ (58) തെരഞ്ഞെടുത്തു.
രണ്ടാം തവണയാണു സതീശൻ നന്പൂതിരി ഗുരുവായൂർ മേൽശാന്തിയാകുന്നത്. 2014 ഏപ്രിൽ മുതൽ ആറു മാസം മേൽശാന്തിയായിരുന്നു.
പഴയത്തുമന പരേതനായ ഇട്ടിരവി നന്പൂതിരിയുടെയും പൊട്ടക്കുഴിമന പരേതയായ ശാന്ത അന്തർജനത്തിന്റെയും മകനാണ്. ഗണിതശാസ്ത്ര ബിരുദധാരിയാണ്. 15 വയസ് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ പൂജകൾ ചെയ്തുവരുന്നു.
ഒറ്റപ്പാലം ലക്കിടി മേച്ചേരി ഇല്ലത്ത് ഷീജയാണു ഭാര്യ. ബംഗളൂരുവിൽ ആയുർവേദ ഡോക്ടറായ ശ്രീരഞ്ജിനിയും ചെന്നൈയിൽ സോഫ്റ്റ്വേർ എൻജിനിയറായ ശ്രീവിദ്യയും മക്കളാണ്. മരുമകൻ: വിഷ്ണു (സോഫ്റ്റ്വേർ എൻജിനിയർ, ബംഗളൂരു).
International
സ്റ്റോക്ക്ഹോം: സ്വീഡനിലെ പൊതുതെരഞ്ഞെടുപ്പിൽ ഇടത് അനുകൂല പ്രതിപക്ഷം നേരിയ ലീഡ് നേടി.
349 അംഗ പാർലമെന്റിൽ പ്രതിപക്ഷം 176 സീറ്റ് നേടി. കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണസഖ്യത്തിന് 173 സീറ്റ് ലഭിച്ചു. മധ്യ-വലത് നിലപാടുകാരനായ ഉൾഫ് ക്രിസ്റ്റേഴ്സൺ രാജിവയ്ക്കുമെന്ന് അറിയിച്ചു.
പ്രതിപക്ഷനേതാവായ മഗ്ദലെന ആൻഡേഴ്സൺ അടുത്ത പ്രധാനമന്ത്രിയായേക്കും. ഇവരുടെ മധ്യ-ഇടത് നിലപാടുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 99 സീറ്റോടെ വലിയ ഒറ്റക്കക്ഷിയായി. ഉൾഫ് ക്രിസ്റ്റേഴ്സന്റെ പാർട്ടി 62 സീറ്റ് നേടി. കഴിഞ്ഞതവണത്തേക്കാൾ 11 സീറ്റ് ഇത്തവണ കുറവാണ്.
International
ലണ്ടൻ: യൂറോപ്പിലും യുകെയിലും തുടരുന്ന കടുത്ത വരൾച്ചയും ഉഷ്ണതരംഗവും ഉരുളക്കിഴങ്ങ് കൃഷിയെ ദോഷകരമായി ബാധിച്ചതായി റിപ്പോർട്ട്.
ജർമനി, ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, യുകെ എന്നീ രാജ്യങ്ങളിലായി ഉരുളക്കിഴങ്ങ് ഉത്പാദനത്തിൽ 35 ലക്ഷത്തിലധികം ടണ്ണിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
മുൻ വർഷങ്ങളിലെ ശരാശരി ഉത്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ ബെൽജിയത്തിൽ 21 ശതമാനവും ഫ്രാൻസിൽ 13 ശതമാനവും ജർമനിയിൽ 10 ശതമാനവും ഉത്പാദനം കുറഞ്ഞു.
ഉത്പാദനം കുത്തനെ ഇടിഞ്ഞതോടെ യൂറോപ്യൻ വിപണിയിലും ചിപ്സ് പ്രോസസിംഗ് മേഖലയിലും ഉരുളക്കിഴങ്ങ് വില കുതിച്ചുയരുകയാണ്.
International
റോം: നിർമിതബുദ്ധിയുടെ (എഐ) ഭീഷണികളും വെല്ലുവിളികളും നേരിടാൻ ലോകരാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
റോമിലെ ഇറ്റാലിയൻ പാർലമെന്റിൽ നടന്ന കോൺഫറൻസിലാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.
ചില രാജ്യങ്ങൾ എഐ സാങ്കേതികവിദ്യകളിൽ ഒറ്റയ്ക്കു മുന്നേറാൻ ശ്രമിക്കുന്നതിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
National
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് പദവിയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഇന്ത്യൻ ആർമി ഓഫീസറായി മേജർ നവ്യ ഷെഖാവത്ത് ചരിത്രം സൃഷ്ടിച്ചു. മുൻപ് 2025-ൽ ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർ യശസ്വി സോളങ്കി ആദ്യമായി രാഷ്ട്രപതിയുടെ എഡിസി ആയി ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥയായും കരസേനയിൽ നിന്നുള്ള ആദ്യ പ്രതിനിധിയായും മേജർ നവ്യ മാറുന്നത്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ സിഡിഎസ് പരീക്ഷ പാസായ ശേഷം ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്നാണ് ഇവർ പരിശീലനം പൂർത്തിയാക്കിയത്. 2021-ൽ ആർമി സർവീസ് കോർപ്സിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ, മറ്റ് പരിപാടികൾ എന്നിവയിൽ രാഷ്ട്രപതിയെ സഹായിക്കുക, സൈനിക-ഔദ്യോഗിക പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് എഡിസിയുടെ പ്രധാന ചുമതലകൾ. രാഷ്ട്രപതിക്ക് സാധാരണയായി അഞ്ച് എ.ഡി.സിമാരാണുള്ളത്. കരസേനയിൽ നിന്ന് മൂന്ന് പേരും നാവികസേന, വ്യോമസേന എന്നിവയിൽ നിന്ന് ഓരോരുത്തർ വീതവും. മികച്ച സേവന പശ്ചാത്തലവും അച്ചടക്കവും വൈദഗ്ധ്യവും തെളിയിക്കുന്ന യുവ ഉദ്യോഗസ്ഥരെയാണ് അതീവ പ്രാധാന്യമുള്ള ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നത്.
National
കോൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഔദ്യോഗിക പരിപാടികളിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരായ മുസ്ലിംകളെ ഒഴിവാക്കിയെന്നാരോപിച്ച് ഐക്യരാഷ്ട്രസഭയെ സമീപിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര.
പശ്ചിമ ബംഗാളിൽ അമിത് ഷായുടെ സന്ദർശനത്തിൽ മുസ്ലിം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ പേരിൽ ഔദ്യോഗിക പരിപാടിയിൽനിന്ന് ഒഴിവാക്കിയെന്നാണ് ആരോപണം.
ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള പ്രത്യേക റാപ്പോട്ടറെയാണ് മഹുവ സമീപിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അമിത് ഷായുടെ സന്ദർശനത്തിനിടെ മൂന്നു വ്യത്യസ്ത അവസരങ്ങളിൽ മുതിർന്ന മുസ്ലിം ഉദ്യോഗസ്ഥരോട് ഔദ്യോഗിക പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനോ അവധിയെടുക്കാനോ ആവശ്യപ്പെട്ടതായി, യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസിലെ ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള പ്രത്യേക റാപ്പോട്ടർ പ്രഫസർ നിക്കോളാസ് ലെവ്രാറ്റിന് അയച്ച കത്തിൽ മൊയ്ത്ര പറഞ്ഞു.
സിലിഗുഡി പൊലിസ് കമ്മിഷണർ വഖർ റാസ, പശ്ചിമ ബംഗാൾ പൊലിസ് സ്പെഷൽ ടാസ്ക് ഫോഴ്സ് മേധാവി ജാവേദ് ഷമീം, മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഖലീൽ അഹമ്മദ് എന്നിവരെയാണ് ഷായുടെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്ന് മഹുവ പറയുന്നു.
National
വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നിർധനരായ 76 സ്ത്രീകൾക്ക് സൗജന്യമായി നാടൻ ഗീർ പശുക്കളെ നൽകി. അഹമ്മദാബാദിലെ വിൻസോളിൽ പ്രവർത്തിക്കുന്ന സിതാവൻ ഗീർ ഗൗശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഗൗ മാതൃശക്തി സംസ്കൃതി നമോ വന്ദൻ' പരിപാടിയിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പങ്കെടുത്തു.
ഗോത്രവർഗ മേഖലയിലുള്ളവർ, വിധവകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 76 സ്ത്രീകൾ എന്നിവർക്കാണ് ഗീർ പശുക്കളെ സൗജന്യമായി വിതരണം ചെയ്തത്. ദസ്ക്രോയ് എംഎൽഎ ബാബുഭായ് ജംനാദാസ് പട്ടേലും കുടുംബവുമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വെറ്ററിനറി ഡോക്ടർമാരുടെ വൈദ്യപരിശോധനയ്ക്കും വാക്സിനേഷനും ശേഷമാണ് പശുക്കളെ കൈമാറിയത്.
കാലിത്തീറ്റ, മിനറൽ മിശ്രിതങ്ങൾ, ആരോഗ്യ രേഖകൾ എന്നിവയ്ക്കൊപ്പം പശുക്കളെ ലയങ്ങളിലേക്ക് നേരിട്ടെത്തിക്കുകയായിരുന്നു. കുടുംബങ്ങൾക്ക് വരുമാനമാർഗം ഉറപ്പാക്കാൻ വെറ്ററിനറി സഹായം, ക്ഷീരവികസന പരിശീലനം, കാലിത്തീറ്റ പരിപാലനം എന്നിവയിൽ തുടർ പിന്തുണയും ഗൗശാല അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കുന്ന 'സേവാ സങ്കൽപ് അഭിയാന്റെ' ഭാഗമായാണ് ഈ ക്ഷേമപദ്ധതി സംഘടിപ്പിച്ചത്.
ഗ്രാമീണ സാമ്പത്തിക രംഗത്തിന് കരുത്തേകാനും സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനും ഇത്തരം പദ്ധതികൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയ പ്രമുഖ ലോകനേതാക്കൾക്ക് ആരോഗ്യപ്രശ്നങ്ങളും രോഗബാധയുമുണ്ടായെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേന്ദ്ര വിദേശകാര്യമന്ത്രാലയം.
ഇത്തരം പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ ഉച്ചകോടി കഴിഞ്ഞ് മാതൃരാജ്യത്തു തിരിച്ചെത്തിയതിനു പിന്നാലെ അദ്ദേഹത്തിനു ഡോക്ടർമാർ വിശ്രമം നിർദേശിച്ചതായി വാർത്ത പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. ഉച്ചകോടിയിൽ പങ്കെടുത്ത ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് അടക്കമുള്ള നേതാക്കൾക്ക് ഇന്ത്യയിൽവച്ച് ശാരീരികാസ്വസ്ഥതകൾ ഉണ്ടായെന്നും അടിയന്തര ചികിത്സ തേടിയെന്നുമുള്ള രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുകയായിരുന്നു.
ഉച്ചകോടിയിൽ പങ്കെടുത്ത എല്ലാ വിദേശ നേതാക്കളുടെയും പ്രതിനിധികളുടെയും സുരക്ഷയും ആരോഗ്യപരമായ മുൻകരുതലുകളും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് ഉറപ്പാക്കിയിരുന്നതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
വസ്തുതാവിരുദ്ധമായ ഇത്തരത്തിലുള്ള സന്ദേശങ്ങൾ പങ്കുവയ്ക്കരുതെന്നും വിശ്വസനീയമായ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
National
ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ഭാര്യ ഗുർപ്രീത് കൗറിനെതിരെ കടുത്ത അഴിമതി ആരോപണവുമായി ശിരോമണി അകാലിദൾ (എസ്എഡി) അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ. മോഗ ജില്ലയിലെ നിഹാൽ സിംഗ് വാലയിൽ നടന്ന 'പഞ്ചാബ് ബച്ചാവോ' റാലിയിൽ സംസാരിക്കവെ, കേസുകൾ ഒതുക്കിത്തീർക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ പണം കൈപ്പറ്റുന്നുവെന്ന് ആരോപിച്ച ബാദൽ, ഗൂഗിൾ പേയുടെ പേരിനെ അടിസ്ഥാനമാക്കി എഎപിയുടെ ഭരണം "ഗുർപ്രീത്-പേ"എന്നാണ് പ്രവർത്തിക്കുന്നതെന്ന് പരിഹസിച്ചു.
സംസ്ഥാനത്തെ വിവിധ കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനോടകം ക്യുആർ കോഡ് പതിച്ച പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് ബാദൽ ആരോപിച്ചു. പോസ്റ്ററുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ പീഡനക്കേസിലെ പ്രതിക്ക് ആശ്വാസം നൽകുന്നതിനായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഗുർപ്രീത് കൗറിന്റെ ബന്ധു നടത്തിയതായി പറയപ്പെടുന്ന 32 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ സംഭാഷണം കേൾക്കാമെന്ന് അകാലിദൾ വക്താക്കൾ അവകാശപ്പെടുന്നു.
ലഹരിമരുന്ന് മാഫിയകൾക്കും കുറ്റവാളികൾക്കും പണം നൽകിയാൽ എഎപി ഭരണത്തിൽ ഇളവുകൾ ലഭിക്കുകയാണെന്നും അമൃത്സർ ജയിലിൽ കഴിയുന്ന പ്രതിയെ പട്യാല ജയിലിലേക്ക് മാറ്റി അവിടെ സൗകര്യങ്ങൾ ഒരുക്കാൻ ശ്രമം നടന്നുവെന്നും ബാദൽ കുറ്റപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാനും ഭാര്യയും പ്രതികരിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എഎപിയും അകാലിദളും തമ്മിലുള്ള രാഷ്ട്രീയ പോര് ഇതോടെ കൂടുതൽ കടുത്തിരിക്കുകയാണ്.
National
കാർവാർ: കർണാടകയിലെ ഭട്കലിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ മോസ്ക്കിനു നേർക്ക് കല്ലേറ്.
ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. വിഗ്രഹം കനാലിൽ നിമജ്ജനം ചെയ്യാൻ പോകവേ ഏതാനും പേർ മോസ്ക്കിനു നേർക്ക് കല്ലെറിയുകയായിരുന്നു.
മോസ്ക്കിന്റെ ഒട്ടേറെ ജനൽച്ചില്ലുകൾ തകർന്നു. കൂടുതൽ പൊലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. ഏതാനും പേരെ ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തു.
മോസ്ക്കിനു നേർക്ക് കല്ലേറുണ്ടായ വാർത്ത പുറത്തുവന്നതോടെ ഭട്കൽ പട്ടണത്തിൽ ഒട്ടേറെ പേർ തടിച്ചുകൂടി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ബാല്യകാലത്തെക്കുറിച്ചും സ്കൂൾ അനുഭവങ്ങളെക്കുറിച്ചും ഓർമകൾ പങ്കുവെച്ച് മുൻ സയൻസ് അധ്യാപകൻ എച്ച്സി പട്ടേൽ. വാഡ്നഗറിലെ ഭഗവത് ആചാര്യ നാരായൺ ആചാര്യ സ്കൂളിൽ 11, 12 ക്ലാസുകളിൽ മോദിയെ പഠിപ്പിച്ച അധ്യാപകനാണ് പട്ടേൽ.
വാഡ്നഗറിലെ ഷർമിഷ്ഠ തടാകത്തിൽ നിന്ന് ഒരിക്കൽ ഒരു ചെറിയ മുതലക്കുട്ടിയെ മോദി വീട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ 'അതിന്റെ അമ്മയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ' എന്ന് ചോദിച്ച് മാതാവ് ഹിരാബ ഉപദേശിച്ചതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ മോദി അതിനെ തടാകത്തിലേക്ക് തിരികെ വിട്ടതായി അധ്യാപകൻ ഓർത്തെടുത്തു.
സ്കൂൾ ചുറ്റുമതിൽ നിർമാണത്തിനുള്ള ധനസമാഹരണത്തിനായി 19-ാം നൂറ്റാണ്ടിലെ പ്രശസ്ത വിമതനായ ജോഗിദാസ് ഖുമാന്റെ വേഷം മോദി നാടകത്തിൽ അവതരിപ്പിക്കുകയും കാണികളുടെ വലിയ കൈയടി നേടുകയും ചെയ്തിരുന്നു. ഓർമശക്തിയിലും വ്യക്തിത്വത്തിലും ചെറുപ്പത്തിൽ തന്നെ അദ്ദേഹം വേറിട്ടുനിന്നിരുന്നു. പിൽക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോൾ വ്യക്തിപരമായ ചില ആവശ്യങ്ങൾക്കായി സമീപിച്ചപ്പോഴും സ്വജനപക്ഷപാതം കാണിക്കാതെ മാന്യമായി നിരസിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2012-ൽ തന്റെ ഗ്രാമത്തിലെ ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണവും മോദി സ്വീകരിച്ചിരുന്നതായി അധ്യാപകൻ കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: ബംഗാളിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ആകാശ് എന്നറിയപ്പെടുന്ന അസിം മണ്ഡൽ (64) അറസ്റ്റിലായി. സിപിഐ (മാവോയിസ്റ്റ്) ബംഗാൾ സംസ്ഥാന കമ്മിറ്റി അംഗമാണ് തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ആകാശ്.
പൂർബ മേദിനിപുർ ജില്ലയിലെ ലാലാതിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2011ൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മിലിട്ടറി കമാൻഡർ കിഷൻജി (മല്ലോജുല കോടേശ്വര റാവു)യുടെ ഉറ്റ കൂട്ടാളിയായിരുന്നു ആകാശ്.
15 വർഷത്തിലേറെ ഇയാൾ സുരക്ഷാസൈനികരെ വെട്ടിച്ച് അന്തർസംസ്ഥാന വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു.
കിഷൻജിയുടെ മരണശേഷം ആകാശ് സിപിഐ (മാവോയിസ്റ്റ്) സംസ്ഥാന സെക്രട്ടറിയായി.