National
പൂനെ: സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. കോൺഗ്രസ് മുൻ അധ്യക്ഷൻ യഥാർത്ഥത്തിൽ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള സ്മൃതി ഇറാനിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.
പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സ്ത്രീകളെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചും പരാമർശിച്ചത്. സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണെന്നും സ്വന്തം അവകാശങ്ങൾക്കായി പുരുഷാധിപത്യപരമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കണമെന്നും പറഞ്ഞ രാഹുൽ ഗാന്ധി, മനുസ്മൃതിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹിന്ദുധർമം ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്ന ഒന്നാണെന്നും വന്ദേമാതരത്തിൽ ദുർഗയെ സ്തുതിക്കുന്ന ഭാഗം വെട്ടിമാറ്റിയത് കോൺഗ്രസ് ആണെന്നും സ്മൃതി ഇറാനി തിരിച്ചടിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെന്റിനേക്കാൾ മുകളിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.
International
ഇസ്ലാമാബാദ്: പാകിസ്താൻ സൈനിക മേധാവി അസീം മുനീർ ഇറാൻ സന്ദർശിക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുമാണ് സന്ദർശനം. സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവർ ചേർന്ന് രൂപീകരിച്ച 'സുന്നി പ്രതിരോധ ഉടന്പടിയിലേക്ക്' ഇറാനെ ക്ഷണിച്ചേക്കുമെന്നാണ് വിവരങ്ങൾ. സഖ്യത്തിലെ ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാവർക്കുമെതിരെയുള്ളതായി കണക്കാക്കുന്നതാണ് ഈ ചരിത്രപ്രധാന കരാർ.
അതേസമയം, ഇറാന് മേൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന്റെ വിശദാംശങ്ങൾ യുഎസ് ട്രഷറി നാളെ പുറത്തുവിടും. അമേരിക്കയുടെ ഉപരോധം എല്ലാ രാജ്യങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നും ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന്റെ സമ്മർദത്തിന് വഴങ്ങിയാണ് ട്രംപിന്റെ ഈ നടപടിയെന്നും, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇതിനെ പിന്തുണച്ചാൽ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പൂർണമായി തടയുമെന്നും ഇറാൻ സുരക്ഷാ മേധാവി മൊഹ്സിൻ റെസായി മുന്നറിയിപ്പ് നൽകി.
National
തിരുവനന്തപുരം: മേഘാലയ അടക്കം മുഴുവൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും വളർച്ചയിലും വികസനത്തിലും ക്രൈസ്തവ മിഷനറിമാരുടെ പങ്ക് അവിസ്മരണീയമാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരുകള്‍ വരുന്നതിനു മുമ്പുതന്നെ ക്രൈസ്തവ മിഷനറിമാര്‍ അവരുടെ സേവനങ്ങള്‍ ആരംഭിച്ചിരുന്നു. ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റും ഇല്ലാതിരുന്ന സമയത്തും അവര്‍ അതു ചെയ്തു എന്നതാണ് ശ്രദ്ധേയം. കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി സ്കൂളുകള്‍ തുറന്നു. ഒരു ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റും സര്‍ക്കാരില്‍ ഇല്ലാതിരുന്ന സമയത്ത് ആശുപത്രികള്‍ ആരംഭിച്ചു. യാതൊന്നും പ്രതീക്ഷിക്കാതെ അവര്‍ അവിടെ പ്രവര്‍ത്തിച്ചു.
ഒട്ടേറെ സിസ്റ്റര്‍മാരും വൈദികരും കേരളത്തില്‍നിന്നെത്തി തങ്ങളുടെ സംസ്ഥാനത്ത് ഇന്നും സേവനം ചെയ്യുന്നു. ഇതില്‍ സഹായമെത്രാന്‍ ഡോ. ജോസ് ചിറയ്ക്കല്‍, സിസ്റ്റര്‍ റോസ് എന്നിവരുടെ പേരുകള്‍ എടുത്തുപറയാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
സിസ്റ്റര്‍ റോസ് ഗ്രാമവാസികളായ കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവര്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനും പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നു.
തന്റെ പിതാവ് മുന്‍ ലോക്സഭാ സ്പീക്കര്‍ പി.എ. സാഗ്മ ക്രിസ്റ്റ്യന്‍ മിഷന്റെ ഒരു ഉത്പന്നമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
പിതാവിന് ഏഴോ എട്ടോ വയസുള്ളപ്പോഴായിരുന്നു മുത്തച്ഛന് മരിക്കുന്നത്. പിന്നീട് മിഷനറിമാരാണ് അദ്ദേഹത്തെ വളര്‍ത്തിയത്. ക്രൈസ്തവ മൂല്യങ്ങള്‍ അദ്ദേഹം പഠിച്ചു. നല്ല ക്രൈസ്തവനാകുന്നതിനല്ല, നല്ല മനുഷ്യനാകുന്നതിനാണ് മിഷനറിമാര്‍ തന്റെ പിതാവിനെ പഠിപ്പിച്ചത്. തന്റെ പിതാവ് നേടിയതെല്ലാം ഈ മിഷനറിമാരില്നിന്നു പഠിച്ചതാണ്. ഇന്ന് താന്‍ ഇവിടെ നില്‍ക്കുന്നത് ആ അനുഗ്രഹത്തിന്റെ ഒരു തുടര്‍ച്ചയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പിതാവ് ആരംഭിച്ച സേവനങ്ങളുടെ തുടര്‍ച്ച ഇന്നുമുണ്ട്. ഒരാള്‍ക്ക് ഒരു സഹായം ചെയ്യുന്നതാണ് ഏറ്റവും വലിയ സേവനമെന്ന് അദ്ദേഹം പഠിപ്പിച്ചു. വൈദികരോ സന്യസ്തരോ സിസ്റ്റര്‍മാരോ പൊതുപ്രവര്‍ത്തകരോ ആകട്ടെ, എല്ലാവരുടെയും ലക്ഷ്യം ഒന്നാണ്. നാം വ്യത്യസ്തമായ രീതിയില്‍ ചെയ്യുന്നുവെന്നു മാത്രം.
നമ്മുടെ ജനത്തിനും രാജ്യത്തിനുമായാണ് എല്ലാം ചെയ്യുന്നത്. ഇതാണ് ക്രിസ്റ്റ്യാനിറ്റിയുടെ മൂല്യം. ഇതാണ് പ്രചോദനാത്മകമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ചെയ്യുന്നതും. മാര്‍ ക്ലീമിസ് കാതോലിക്കാബാവയ്ക്ക് തന്റെ പിതാവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. താന്‍ ഇവിടെ എത്തുന്നതിന് അതും കാരണമായെന്നും കോണ്‍റാഡ് സാംഗ്മ പറഞ്ഞു.
National
ജയ്പുർ: രാജസ്ഥാനിൽ 611 സർക്കാർ സ്കൂളുകൾ സ്വന്തമായി കെട്ടിടങ്ങളില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന് നിയമസഭയിൽ വ്യക്തമാക്കി സംസ്ഥാന സർക്കാർ. 2025-26 വർഷത്തെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ഇതിൽ പത്തു ഗേൾസ് സ്കൂളുകളും ഉൾപ്പെടുന്നു.
ജയ്പുരിൽ മാത്രം 38 സ്കൂളുകൾക്ക് കെട്ടിടമില്ല. ഝാലാവറിലെ അക്ലേര ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ-23 എണ്ണം. സ്വന്തമായി കെട്ടിടമുള്ള 64,484 സ്കൂളുകളിൽ 2,047 എണ്ണത്തിൽ ശൗചാലയങ്ങളോ 1,049 എണ്ണത്തിൽ കുടിവെള്ള സൗകര്യമോ ഇല്ല.
അതേസമയം, സംസ്ഥാനത്തെ 3,768 സ്കൂളുകൾ പൂർണമായും ജീർണിച്ച അവസ്ഥയിലാണെന്നും 83,783 ക്ലാസ് മുറികൾ ഉപയോഗശൂന്യവും അപകടകരവുമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടി. സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ചതോടെ നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദമുണ്ടായി.
അതേസമയം, സ്കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 550 കോടി രൂപയും കെട്ടിടമില്ലാത്തതും ജീർണിച്ചതുമായ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കാൻ 450 കോടി രൂപയും വകയിരുത്തിയതായി സർക്കാർ അറിയിച്ചു. കൂടാതെ, വിവിധ ഫണ്ടുകൾ വഴി പ്രതിവർഷം 2,500 കോടി രൂപ വീതം അടുത്ത അഞ്ചു വർഷത്തേക്ക് സ്കൂൾ അടിസ്ഥാനസൗകര്യങ്ങൾക്കായി ലഭ്യമാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് ഗ്രൗണ്ട് ആത്മീയനിറവില്‍ പ്രശോഭിച്ചു. കരുതലും കാരുണ്യവും അനുഭവിച്ചറിഞ്ഞ ആയിരങ്ങൾ സ്നേഹപൂർവം ജൂബിലി മംഗളങ്ങൾ നേർന്നു. മാർപാപ്പയുടെയും ഭാരതസഭയുടെയും പ്രതിനിധികളുടെ യും അന്ത്യോക്യായിലെ സുറിയാനി കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയുടെയും സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി. രണ്ടു മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയനേതാക്കൾ ആശംസയർപ്പിക്കാൻ ഒത്തുചേര്‍ന്നു. മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷസമാപനം പ്രൗഢോജ്വലമായി.
മെത്രാന്മാരും വൈദികരും കാതോലിക്കാബാവയെ വിശുദ്ധ ബലിപീഠത്തിലേക്ക് സ്വീകരിച്ച് ആനയിച്ചതോടെയാണ് രജതജൂബിലി ആഘോഷചടങ്ങിനു തുടക്കമായത്. നീതിമാന്മാരുടെ കൂടാരത്തില്‍ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദം മുഴങ്ങിനില്ക്കുന്നുവെന്ന പ്രാര്‍ഥനാമന്ത്രം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അല്മായരും സന്യസ്തരും നാനാജാതി മതസ്ഥരും ഒരേ ഹൃദയത്തോടെ ഒന്നിച്ചുകൂടി. മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി വേദിയിലേക്ക് എത്തിയതോടെ ചടങ്ങുകള്‍ക്കു തുടക്കമായി.
സെന്റ് മേരീസ് സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പ്രത്യേക ബലിവേദിയില്‍ രാവിലെ 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി ആരംഭിച്ചു. വിശുദ്ധകുര്‍ബാനയ്ക്കു മുമ്പു കാതോലിക്കാ ബാവയെയും വിശ്വാസികളെയും മലങ്കര കത്തോലിക്ക എപ്പിസ്കോപ്പല്‍ സുനഹദോസ് സെക്രട്ടറി ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് സ്വാഗതം ചെയ്തു. തുടര്‍ന്ന് നിരവധി ബിഷപ്പുമാരും നാനൂറോളം വൈദികരും സഹകാര്‍മികത്വം വഹിച്ചുകൊണ്ടുള്ള സമൂഹബലിയില്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചനസന്ദേശം നല്കി. ദൈവം തെരഞ്ഞെടുത്ത ഏറ്റവും വിശ്വസ്തനായ ശിഷ്യനാണ് മാര്‍ ക്ലീമിസെന്ന് അദ്ദേഹം വചനസന്ദേശത്തില്‍ പറഞ്ഞു. സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു ദൈവരാജ്യം പ്രസംഗിക്കുന്ന വലിയ ഇടയനാണ് അദ്ദേഹമെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ചൂണ്ടികാട്ടി. ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആശംസ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍. ആഡ്രീയ ഫ്രാന്‍സിയ വായിച്ചു.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു. ഏശയ്യ പ്രവാചകന്റെ പുസ്തകത്തില്‍നിന്നും വിശുദ്ധ പൗലോസിന്റെ ലേഖനത്തില്‍നിന്നും വചനങ്ങള്‍ പങ്കുവച്ച് സദസിന്റെ മനസില്‍ ഇടംതേടുന്ന പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്്മ മുഖ്യാതിഥിയായിരുന്നു.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാർത്തോമ്മ സഭാ അധ്യക്ഷൻ ഡോ. തെയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, മന്ത്രി കെ. മുരളീധരന്, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
‘സ്നേഹപൂർവം’ പദ്ധതികൾ
ജൂബിലിയുടെ ഭാഗമായി മലങ്കര കത്തോലിക്കസഭ നിര്‍മിച്ചുനല്‍കുന്ന ‘സ്നേഹപൂർവം’നാല്പതു ഭവനങ്ങളിൽ ഒരു വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിര്‍വഹിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ജേതാവായ മാര്‍ ഈവാനിയോസ് കോളജ് വിദ്യാര്‍ഥി മുഹമ്മദ് ബാസിലിനെ മുഖ്യമന്ത്രി ആദരിച്ചു.
സ്നേഹപൂര്‍വം വിദ്യാജ്യോതിയുടെ ഉദ്ഘാടനം മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ നിര്‍വഹിച്ചു. എം.എ. യൂസഫലി സ്നേഹപൂര്‍വം വിദ്യാജ്യോതിക്കുവേണ്ടി ഒരു കോടി രൂപ സദസിൽവച്ചു പ്രഖ്യാപിച്ചു.
Kerala
കൊച്ചി: എച്ച്ഐവി ബാധിതര്‍ കക്ഷികളായ കേസുകള്‍ക്ക് മുന്‍ഗണന നല്‍കാനും വ്യക്തിത്വം രഹസ്യമാക്കി വിവരങ്ങള്‍ ശേഖരിക്കാനും ഹൈക്കോടതിയില്‍ പുതിയ ക്രമീകരണം.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം എച്ച്ഐവി ബാധിതരായ കക്ഷികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇ-ഫയലിംഗ് പോര്‍ട്ടലില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
വ്യക്തിഗതമായി കേസുകള്‍ ഫയല്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും കക്ഷികളുടെ സ്വകാര്യത പൂര്‍ണമായും സംരക്ഷിക്കുമെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ സര്‍ക്കുലറില്‍ പറയുന്നു.
ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്ന സമയത്തുതന്നെ ഈ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഓണക്കാലത്ത് കർഷകർക്കു മികച്ച വിപണിയും ഉപഭോക്താക്കൾക്കു ന്യായവിലയിൽ ഗുണമേ·യുള്ള കാർഷികോത്പന്നങ്ങളും ഉറപ്പാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 2,000 ‘ഓണസമൃദ്ധി 2026’ കർഷക ചന്തകൾക്കു തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. 25 വരെയാണ് ഓണക്കാല കർഷക ചന്തകൾ പ്രവർത്തിക്കുക.
ഓണക്കാല വിലക്കയറ്റം നിയന്ത്രിച്ചു കർഷകന് മികച്ച വിലയും ഉപഭോക്താവിന് ന്യായവിലയും ഉറപ്പാക്കുന്ന ശക്തമായ വിപണി ഇടപെടലാണ് ഓണസമൃദ്ധി കർഷക ചന്തകളിലൂടെ സർക്കാർ നടത്തുന്നതെന്നു മന്ത്രി പറഞ്ഞു. ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന അനാവശ്യ വിലക്കയറ്റത്തിനും ഊഹക്കച്ചവടത്തിനുമെതിരായ ഫലപ്രദമായ ഇടപെടൽ കൂടിയാണിത്. ഇതിനാവശ്യമായ സബ്സിഡി ഉൾപ്പെടെയുള്ള സാന്പത്തിക പിന്തുണ ഉറപ്പാക്കിയാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്.
2,000 കർഷക ചന്തകളിൽ 1,074 എണ്ണം കൃഷിവകുപ്പും 766 ഹോർട്ടികോർപും 160 എണ്ണം വിഎഫ്പിസികെയും സംഘടിപ്പിക്കുന്നു. കർഷകരിൽ നിന്നു നേരിട്ടു സംഭരിക്കുന്ന പച്ചക്കറികൾക്ക് പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10 ശതമാനം അധികവില നൽകും. ജൈവ കാർഷിക ഉത്പന്നങ്ങൾക്കും പരിഗണന നൽകും. ജൈവ ഉത്പന്നങ്ങൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 20 ശതമാനം അധികവില നൽകി കർഷകരിൽ നിന്ന് സംഭരിക്കുകയും ഉപഭോക്താക്കൾക്ക് പൊതുവിപണിയിലെ ചില്ലറവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ അധികാരത്തിലെത്തുന്പോൾ ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണവുമായി ബന്ധപ്പെട്ടു കർഷകർക്ക് 2.73 കോടിയിലധികം കുടിശിക നൽകാനുണ്ടായിരുന്നു. ഈ തുക പൂർണമായി നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിതരണം പൂർത്തിയായിവരികയാണെന്നും മന്ത്രി അറിയിച്ചു. കുടപ്പനക്കുന്ന് കൃഷിഭവനെ സ്മാർട്ട് കൃഷിഭവനായി ഉയർത്തണമെന്ന മന്ത്രി കെ. മുരളീധരന്റെ ആവശ്യപ്രകാരം ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് ചടങ്ങിൽ അറിയിച്ചു.
Kerala
തൃശൂർ: രാജ്യത്ത് ഉയർന്നുവരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും വിദ്യാർഥി-യുവജനവിരുദ്ധ നയങ്ങൾക്കുമെതിരേ ശക്തമായ പോരാട്ടങ്ങൾ സംഘടിപ്പിക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ആഹ്വാനം ചെയ്തു.
കേന്ദ്രഭരണം കൈയാളുന്ന ആർഎസ്എസ്-ബിജെപി ശക്തികൾ രാജ്യത്തു വർഗീയവിഭജന അജൻഡ നടപ്പാക്കുകയാണ്. യുവാക്കളെ വർഗീയരാഷ്ട്രീയത്തിന്റെ ഉപകരണമാക്കാനും വിദ്യാഭ്യാസമേഖലയെ നിയന്ത്രിക്കാനും തൊഴിലവസരങ്ങൾ പരിമിതപ്പെടുത്താനും ശ്രമം നടക്കുന്നു.
സർക്കാർസ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നതും ആശങ്കാജനകമാണ്. യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിനും തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ശക്തമായ ജനകീയപ്രക്ഷോഭങ്ങൾ അനിവാര്യമാണെന്നും ഐഷി പറഞ്ഞു.
Kerala
കണ്ണൂർ: സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായ എ.എൻ. ഷംസീർ ആരാണെന്ന് വെള്ളാപ്പള്ളി നടേശനല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷംസീറിനെക്കുറിച്ചു ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്ത തരത്തിലുള്ള വാക്കുകളാണ് വെള്ളാപ്പള്ളിയിൽനിന്നുണ്ടായത്. അത് പ്രതിഷേധാർഹമാണ്.
എ.എൻ. ഷംസീറിനെ വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാക്കുകയാണല്ലോ എന്ന ചോദ്യത്തിന് ഇവിടെ വർഗീയമല്ല ലീഗിനെയാണ് പറഞ്ഞത് എന്നായിരുന്നു മറുപടി. വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ വർഗീയതയുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ച ശേഷം മറുപടി പറയാമെന്നായിരുന്നു ഉത്തരം.
ഷംസീറിനെ വെള്ളാപ്പള്ളി മുസ്ലിം ലീഗുകാരനാക്കുകയാണ് ചെയ്തത്. മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ പ്രത്യേക നിലപാടുകൾ എടുക്കാറുണ്ടെങ്കിലും വർഗീയ പട്ടികയിലുള്ള പാർട്ടിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെയും ഇഡിയുടെയും കൂടെ ചേർന്ന് പ്രവർത്തിക്കുകയാണ്. ഈ മൂവർ സംഘമാണ് ഇഡിയുടെ നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നത്. ടി. വീണയുമായി ബന്ധപ്പെട്ട, ഇഡി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ബിസിനസുമായി ബന്ധപ്പെട്ട കേസിൽ പാർട്ടി ഇടപെടില്ല, എന്നാൽ ഇതിന്റെ പേരിൽ പാർട്ടി നേതാക്കളെ വേട്ടായാടാൻ വന്നാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഗോവിന്ദൻ പറഞ്ഞു.
Kerala
തൃശൂർ: സിപിഎമ്മിൽ ഒരാളും കുറുക്കുവഴികളിലൂടെ നേതാവായിട്ടില്ലെന്നു പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എ.എൻ. ഷംസീറിനെതിരേ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിരവധി കാലത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു സിപിഎമ്മിൽ നേതാവാകുന്നത്. അല്ലാത്തതരത്തിലുള്ള വിലയിരുത്തലിനെ പാർട്ടി തള്ളിക്കളയുന്നതായും പിണറായി വിജയൻ പറഞ്ഞു.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്നു മംഗലാപുരത്തെ മാറ്റിയതിൽ സംസ്ഥാന സർക്കാരും പാർലമെന്റിൽ എംപിമാരും ഫലപ്രദമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Leader Page
പറയാതെ വയ്യ!
കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
കഴിഞ്ഞ കുറേ നാളുകളായി അധ്യാപക ലോകത്തു മുഴങ്ങിക്കേള്‍ക്കുന്ന, ആശങ്കയുളവാക്കുന്ന പദമാണ് കെ ടെറ്റ് എന്നത്. കോളജ് അധ്യാപകരാകാന്‍ ‘നെറ്റ്’ (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്), ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ ‘സെറ്റ്’ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പോലെ സ്കൂള്‍ അധ്യാപകര്‍ പ്രത്യകിച്ച് ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ കൈവരിക്കേണ്ട അടിസ്ഥാനയോഗ്യത എന്ന നിലയിലാണ് ‘ടെറ്റ്’ (ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.
സേവനത്തിലുള്ള അധ്യാപകരും പ്രസ്തുത പരീക്ഷ പാസാകണമെന്നും 2025 സെപ്റ്റംബർ ഒന്നു മുതല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പരീക്ഷ പാസാകാത്ത അധ്യാപകര്‍ പുറത്തുപോകണമെന്നുമുള്ള സുപ്രീംകോടതി വിധിയാണ് അധ്യാപകര്‍ക്ക് ഇരുട്ടടിയായിത്തീര്ന്നത്. പിന്നീട് റിവ്യു ഹര്‍ജിയുടെ വിധി രണ്ടു വര്‍ഷമെന്നത് മൂന്നാക്കി മാറ്റി. പത്തും ഇരുപതും വര്‍ഷം മുമ്പ് സര്‍വീസില്‍ കയറിയ അധ്യാപകരുള്‍പ്പെടെ ടെറ്റ് പരീക്ഷ പാസായിരിക്കണമെന്നിടത്താണ് അധ്യാപകര്‍ കുഴപ്പത്തിലായത്.എന്നാല്‍, മേല്‍പ്പറഞ്ഞ കോടതി ഉത്തരവിനെ അടിസ്ഥാനമാക്കി കേരള സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകള്‍ പുറത്തുവന്നപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ കഠിനമായിത്തീര്ന്നത്. കോടതി ഉത്തരവില്‍ ന്യൂനപക്ഷ സ്കൂളുകളിലെ അധ്യാപകരെ വിശാല ബെഞ്ചിന്റെ വിധി വരുന്നതുവരെ ടെറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഈയടുത്ത ദിവസം വരെ കേരള സര്‍ക്കാര്‍ അത് കണ്ടതായി നടിച്ചിരുന്നില്ല. ന്യൂനപക്ഷത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും മറന്നുകൊണ്ടുള്ള സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുകള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്നു പറയാതെ വയ്യ!
പ്രഥമാധ്യാപക നിയമനത്തിലും അധ്യാപകരുടെ പ്രൊമോഷന് കാര്യങ്ങളിലും, പ്രൊമോഷന് ലഭിച്ച അധ്യാപകരുടെ തസ്തികകളില്‍ നിയമിക്കപ്പെട്ട അധ്യാപകരുടെ പ്രശ്നങ്ങളിലുമൊക്കെ ഉടനടി പരിഹാരം കാണേണ്ടതുണ്ട്.
◄സര്‍ക്കാര്‍ മറന്നുപോകുന്ന വിധിവാചകം
2025 സെപ്റ്റംബർ ഒന്നിന് കെ ടെറ്റ് യോഗ്യത സംബന്ധിച്ച് സുപ്രീംകോടതി നല്കിയ വിധിയില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതിയുടെ വിശാല ബെഞ്ച് വിധി പറയുന്നതുവരെ ഒഴിവ് നല്‍കിയിരുന്നു. റിവ്യു ഹര്ജികളിന്മേല് 2026 മേയ് 29ന് സുപ്രീംകോടതി നല്കിയ വിധിയിലും കെ ടെറ്റ് യോഗ്യത സംബന്ധിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഇളവ് ആവര്‍ത്തിക്കുന്നു. എന്നാല്‍, മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ 2026 ഓഗസ്റ്റ് 14വരെ സര്‍ക്കാര്‍ കെ ടെറ്റ് വിഷയത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കോടതി നല്കിയ ആനുകൂല്യം കണ്ടില്ലെന്നു നടിച്ചു. പലപ്രാവശ്യം വിവിധ ന്യൂനപക്ഷ മാനേജ്മെന്റുകള്‍ ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ഈ ദിവസങ്ങളില്‍ കാസര്‍ഗോഡ് കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്ജിയിന്മേല് ഹൈക്കോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ അവകാശം കണക്കിലെടുത്ത്, നിയമനം നിരസിച്ചുകൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി, സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കെ ടെറ്റ് യോഗ്യത നിര്‍ബന്ധമല്ല എന്ന് പ്രസ്താവിച്ചുകൊണ്ട് ഈ മാസം 14ന് സര്‍ക്കാര്‍ ഉത്തരവിറക്കി.
സുപ്രീംകോടതി വിധിയില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടും വീണ്ടും ഹൈക്കോടതിയില്‍ ന്യായം വാദിക്കേണ്ടിവരുന്നു എന്നത് കാലാകാലങ്ങളില്‍ ഭരണം മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷങ്ങളോടുളള നിഷേധാത്മക സമീപനമാണു വെളിവാക്കുന്നത്. ഇനിയും, ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പൊതു ഉത്തരവല്ല; മറിച്ച്, കുണ്ടാര്‍ എയുപി സ്കൂളിന്റെ മാനേജര്‍ക്ക് മാത്രം ലഭിച്ച ഉത്തരവാണെന്നും ഏക പരാതിയിലുളള ഒത്തുതീര്‍പ്പ് മാത്രമാണെന്നും പൊതുവിദ്യാഭ്യാസമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത് പത്രത്തില്‍ വായിക്കാനിടയായി. ഇത് വാസ്തവമെങ്കില്‍ ഈ നിലപാട് തികച്ചും ഖേദകരമാണ്.
കഴിഞ്ഞ വര്‍ഷം ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി എന്‍എസ്എസിനു നല്കിയ അനുകൂലവിധി അവര്‍ക്കു മാത്രമാണെന്നവകാശപ്പെട്ട് മറ്റ് മാനേജ്മെന്റുകളെ എത്രമാത്രമാണ് ബുദ്ധിമുട്ടിച്ചത്? ഭിന്നശേഷിക്കാര്‍ക്കായി തസ്തിക മാറ്റിവച്ചിട്ടുണ്ടെങ്കില്‍ ബാക്കിയുള്ള നിയമനങ്ങള്‍ അംഗീകരിച്ചുകൊടുക്കാമെന്ന കോടതി ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനഃപൂര്‍വം ശ്രമിച്ചത് മറക്കാന്‍ കാലമായില്ലല്ലോ? ഓര്‍ക്കുക, എന്എസ്എസ്നു ലഭിച്ച കോടതി ഉത്തരവില്‍ സമാനസാഹചര്യമുളള ഏജന്‍സികളെയും പരിഗണിക്കാമെന്ന് തന്നെയുണ്ടായിരുന്നു. കേരള മെത്രാന് സമിതിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും നടത്തിയ ദീര്‍ഘ കാല സമരപരിപാടികള്ക്കൊടുവിലാണ് സര്‍ക്കാര്‍ കനിഞ്ഞത്. അതുപോലെ, കുണ്ടാര്‍ എയുപി സ്കൂള്‍ മാനേജര്‍ക്കു ലഭിച്ചിരിക്കുന്ന ന്യൂനപക്ഷാവകാശ പ്രകാരം കെ ടെറ്റ് നിര്‍ബന്ധമല്ലെന്ന ഉത്തരവ് മറ്റ് ന്യൂനപക്ഷ മാനേജ്മെന്റുകള്‍ക്കുകൂടി ബാധകമാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുമോ? ജീവിതപ്രശ്നങ്ങള്ക്കുത്തരം നല്കുന്ന, വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്ക് പരിഹാരം ആരായുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ പ്രതീക്ഷിക്കട്ടെ?
കേരളത്തില്‍ പ്രധാനമായി പൊതുവിദ്യാഭ്യാസ മേഖലയില്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് വലുതാണ്. എയ്ഡഡ് സ്കൂളുകളില്‍ ഭൂരിപക്ഷം ന്യൂനപക്ഷ സ്ഥാപനങ്ങളുമാണ്. സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നതുപോലെ - വിശാല ബഞ്ചിന്റെ വിധി വരുന്നതുവരെ - കെ ടെറ്റ് യോഗ്യത ബാധകമല്ല എന്നത്, നിലവില്‍ സേവനത്തിലുളള അധ്യാപകരുടെ പ്രഥമാധ്യാപക, സ്ഥാനക്കയറ്റ നിയമനങ്ങളില്‍ നടപ്പാക്കുകയാണെങ്കില്‍ - ആയിരക്കണക്കിന് അധ്യാപകരുടെ പ്രതിസന്ധിയും അനിശ്ചിതാവസ്ഥയും ഇല്ലാതാകും എന്നുറപ്പാണ്. നിലവിലെ സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസമേഖല നേരിടുന്ന വിഷയങ്ങളെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നുവെന്നത് ശുഭകരമാണ്. കെ ടെറ്റ് വിഷയത്തില്‍ സുപ്രീംകോടതി ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കല്പിച്ചിരിക്കുന്ന ഇളവ് നടപ്പിലാക്കി സര്‍ക്കാര്‍ പൊതു ഉത്തരവ് ഇറക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ ലളിതമാകും.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് കെ ടെറ്റ് വിഷയത്തില്‍ ലഭിച്ചിരിക്കുന്ന ഇളവ് ഒരുതരത്തിലും സ്ഥാപനത്തിന്റെ ഗുണമേന്മയെയും മികവിനെയും ബാധിക്കാന്‍ പാടില്ല. ന്യൂനപക്ഷ സമുദായത്തിന്റെ സ്വത്വം, ഭാഷ, സംസ്കാരം, വിശ്വാസം എന്നിവ നിലനിര്‍ത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും പ്രായോഗികമാക്കുന്നതിനുമാണ് ഇത്തരത്തിലുളള അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നത് എന്ന് ഒരിക്കലും മറക്കാതിരിക്കാം. ന്യൂനപക്ഷമെന്ന പേരില്‍ എന്തെങ്കിലും അനര്‍ഹമായത് കൈപ്പറ്റുക എന്നുളളതല്ല; മറിച്ച്, അടുത്ത തലമുറയ്ക്ക് ഗുണപരമായ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുക എന്നതു മാത്രമാണ് കത്തോലിക്കാ സഭ ലക്ഷ്യമിടുന്നത്.
◄പ്രഥമാധ്യാപക നിയമനങ്ങളിലെ പ്രതിസന്ധി
‘ഹെഡ്മാസ്റ്റര്/ഹെഡ്മിസ്ട്രസ്’- പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിദ്യാലയമാകുന്ന ശരീരത്തിന്റെ ശിരസ് പ്രഥാമാധ്യാപകരാണെന്ന് പറയേണ്ടതില്ലല്ലോ. പ്രഥമാധ്യാപകന്/അധ്യാപിക എന്ന നാമത്തിലും ഇവരുടെ അന്തസും ആത്മാഭിമാനവും വ്യക്തിത്വവും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് അംഗീകാരം ലഭിക്കാത്തിടത്തോളം പ്രഥമാധ്യാപകന് മാനസികമായും സ്വത്വപരമായും സാങ്കേതികമായും വലിയ പ്രതിസന്ധിയിലാണ്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഒരു എച്ച്എമ്മിനുള്ളത്. സ്കൂളിന്റെ നടത്തിപ്പ്, കുട്ടികളുടെ സംരക്ഷണം, അധ്യാപക- അനധ്യാപകരുടെ ഒത്തൊരുമ, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മികവ്, അക്കാദമികേതര പ്രവര്‍ത്തനങ്ങളുടെ സംഘാടനം... ഇങ്ങനെ നിരവധിയായ ഉത്തരവാദിത്വം എച്ച്എമ്മിന്റെ ചുമതലയാണ്. എന്നാല്‍ അംഗീകാരമില്ലാതെ ആ സ്ഥാനത്ത് ഇരിക്കുക കൂടുതല്‍ പ്രയാസകരമാണ്. അംഗീകാരമില്ലാത്ത പദവിയാണെങ്കിലും ചുമതലകളുടെ നിര്‍വഹണത്തിന് ഒട്ടും കുറവില്ല. വിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നാട്ടുകാരുടെയും മാതാപിതാക്കളുടെയുമൊക്കെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം കൊടുക്കാന്‍ ‘എച്ച്എം എന്ന നിലയില്‍ അംഗീകാരമില്ലെങ്കിലും’ ടിയാന് ബാധ്യസ്ഥനാണ്. ഈവിധ ജോലികള്‍ ചെയ്യുമ്പോള്‍ പ്രഥമാധ്യാപകരുടെ ആനുകൂല്യങ്ങള്‍ അവരുടെ അവകാശമാണ്. കെ ടെറ്റ് എന്ന സാങ്കേതികതയില്‍ തട്ടി പ്രഥമാധ്യാപകരുടെ അംഗീകാരത്തിന്മേലും അവകാശങ്ങള്‍ക്കുമേലും പ്രതിസന്ധിയുടെ കരിനിഴല്‍ വീഴ്ത്തുന്നത് പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെയും എയ്ഡഡ് വിദ്യാലയങ്ങളുടെ നിലനില്പിനെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
◄സ്ഥാനക്കയറ്റ നിയമനം
പ്രഥമാധ്യാപകര്‍ മാത്രമല്ല, നൂറുകണക്കിന് അധ്യാപക പ്രൊമോഷനുകളും കെ ടെറ്റ് യോഗ്യതയുടെ കുരുക്കിലാണ്. പ്രൈമറി വിഭാഗത്തില്‍നിന്നു ഹൈസ്കൂള്‍ തലത്തിലേക്കും ഹൈസ്കൂളില്‍നിന്നു ഹയര്‍ സെക്കൻഡറി തലത്തിലേക്കും ഉളള സ്ഥാനക്കയറ്റം ഉത്തരവുകളുടെ കുരുക്കില്പ്പെട്ട്് അംഗീകാരം ലഭിക്കാതെ പ്രതിസന്ധിയിലാണ്. പ്രൊമോഷന് ലഭിച്ചവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം തുടര്‍ന്നും ലഭിക്കുമെങ്കിലും സ്ഥാനക്കയറ്റത്തിന്റെ ഫലമായുണ്ടാകുന്ന താഴെ തസ്തികയില്‍ നിയമിക്കപ്പെട്ടവര്‍ അനേക നാളുകള്‍ പ്രതിഫലം കിട്ടാതെ ജോലി ചെയ്ത് കാത്തിരിക്കേണ്ടി വരുന്നു.
മാത്രവുമല്ല ഈ സ്ഥാനക്കയറ്റത്തിനും അതിന്റെ ഫലമായുണ്ടാകുന്ന നിയമനത്തിനുമിടയില് (റിസള്‍ട്ടന്റ് വേക്കന്‍സി) സൗകര്യാര്‍ഥം സ്ഥലംമാറ്റം നടത്തിയിട്ടുണ്ടെങ്കില്‍ അവരുടെ വേതനവും തടസപ്പെടുന്നു. 2025 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് നടത്തിയ നിയമനങ്ങള്‍പോലും ഇപ്പോഴും അംഗീകരിക്കാതെ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്.
◄കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍
കെ ടെറ്റ് യോഗ്യത നേടിയ നാള് മുതല്‍ പ്രഥമാധ്യാപക സ്ഥാനക്കയറ്റം അംഗീകരിച്ച് ഉത്തരവാകുന്നു എന്ന് വിദ്യാഭ്യാസ ഓഫീസര്‍ അംഗീകാര ഉത്തരവില്‍ കുറിക്കുമ്പോള്‍, അധ്യാപകന് സ്ഥാനക്കയറ്റം ലഭിച്ച് നിയമനം നേടിയ ദിവസം മുതല്‍ പിന്നീട് കെ ടെറ്റ് പരീക്ഷ പാസായ ദിവസം വരെയുള്ള കാലഘട്ടം അനിശ്ചിതാവസ്ഥയിലാകുന്നു. ഉദാഹരണമായി, സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകന് ഒരു വര്‍ഷം പ്രൊമോഷന് തസ്തികയില്‍ സേവനം ചെയ്തപ്പോഴാണ് കെ ടെറ്റ് നേടിയത്. ഈ സാഹചര്യത്തില്‍ ‘കെ ടെറ്റ്’യോഗ്യത നേടിയ തീയതി മുതല്‍ അംഗീകാരം നല്കുന്നു എന്നു വരുമ്പോള്‍ അവര്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം ചെയ്ത ഒരു വര്‍ഷം എങ്ങനെ കണക്കാക്കും? അവരുടെ മുന്‍ ലാവണത്തിലേക്ക് തിരികെപ്പോകുകയാണെങ്കില് പ്രൊമോഷന്റെ ഫലമായുണ്ടായ ഒഴിവില്‍ പഠിപ്പിച്ച ഉദ്യോഗാര്‍ഥിയുടെ സേവനകാലം പ്രതിഫലം ലഭിക്കാത്തതായിത്തീരും.
Leader Page
സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് അക്കാദമിക ബിരുദം മാത്രം തൊഴിൽവിജയത്തിന് മതിയാകില്ല. വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ, പ്രായോഗിക പരിചയം, പ്രശ്നപരിഹാരശേഷി, ആശയവിനിമയ മികവ്, സംഘമായി പ്രവർത്തിക്കാനുള്ള കഴിവ്, നവീകരണ മനോഭാവം എന്നിവയും വിദ്യാർഥികളുടെ തൊഴിൽസജ്ജതയിൽ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള സഹകരണത്തിന് കൂടുതൽ പ്രസക്തിയേറുന്നത്.
ക്ലാസ് മുറിയിൽ ലഭിക്കുന്ന അറിവ് യഥാർഥ തൊഴിൽസാഹചര്യങ്ങളുമായി ബന്ധിപ്പിക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ പ്രായോഗിക മൂല്യം പൂർണമാകുന്നത്. അതുകൊണ്ടുതന്നെ ഇൻഡസ്ട്രി-ഇൻസ്റ്റിറ്റ്യൂട്ട് പാർട്ണർഷിപ്പ് ഇന്ന് ഒരു അധിക സൗകര്യമല്ല; ഭാവിയിലെ തൊഴിൽലോകത്തെ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്നതിനുള്ള അനിവാര്യതയാണ്.
പാഠ്യപദ്ധതിയും തൊഴിൽ ലോകവും
ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയും തമ്മിലുള്ള അർഥവത്തായ പങ്കാളിത്തത്തിന് പ്രാധാന്യം നൽകുന്നുണ്ട്. വ്യവസായത്തിന്റെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതികൾ പരിഷ്കരിക്കുന്നതിലും ഇന്റേൺഷിപ്പുകൾ, ലൈവ് പ്രോജക്ടുകൾ, ഗവേഷണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും ഈ സഹകരണത്തിന് വലിയ പങ്കുവഹിക്കാനാകും. വിദ്യാർഥികൾ പഠിക്കുന്ന ആശയങ്ങൾ യഥാർഥ വ്യവസായപ്രശ്നങ്ങളിൽ പ്രയോഗിക്കാനുള്ള അവസരം ലഭിക്കുമ്പോൾ അവരുടെ പഠനം കൂടുതൽ ആഴമുള്ളതും പ്രസക്തവുമാകുന്നു. പുസ്തകപരമായ അറിവിനൊപ്പം പ്രായോഗിക പരിചയവും ലഭിക്കുന്നത് തൊഴിൽ ലോകത്തേക്കുള്ള അവരുടെ മാറ്റം സുഗമമാക്കുന്നു.
എഐ പല മേഖലകളിലും മനുഷ്യന്റെ കഴിവുകളെ മറികടക്കാൻ സാധ്യതയുണ്ടെങ്കിലും മനുഷ്യന്റെ സർഗാത്മകത, ധാർമികബോധം, സഹാനുഭൂതി, നേതൃപാടവം, മൂല്യബോധം തുടങ്ങിയവയ്ക്ക് അതേ രീതിയിൽ പകരക്കാരനാകാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഭാവിയിലെ വിദ്യാഭ്യാസം സാങ്കേതിക നൈപുണ്യങ്ങൾക്കൊപ്പം മനുഷ്യ കഴിവുകൾക്കും തുല്യപ്രാധാന്യം നൽകേണ്ടതുണ്ട്.
മാർക്കിനപ്പുറമുള്ള കഴിവുകൾ
തൊഴിൽദാതാക്കളുടെ സമീപനത്തിലും ഇതിനകം വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. മികച്ച മാർക്കുകൾ പ്രധാനമാണെങ്കിലും അതിനപ്പുറം പ്രശ്നങ്ങളെ വിശകലനം ചെയ്യാനും പരിഹാരം കണ്ടെത്താനും കഴിയുന്നവരെയാണ് സ്ഥാപനങ്ങൾ തേടുന്നത്. ടീം വർക്ക്, ആശയവിനിമയം, നേതൃശേഷി, പഠിച്ചുകൊണ്ടിരിക്കാനുള്ള മനോഭാവം, പുതിയ സാങ്കേതികവിദ്യകളോട് ഇണങ്ങാനുള്ള കഴിവ് എന്നിവയ്ക്ക് ഇന്ന് വലിയ പ്രാധാന്യമുണ്ട്.
ഈ കഴിവുകൾ വികസിപ്പിക്കുന്നതിൽ വ്യവസായ-വിദ്യാഭ്യാസ സഹകരണത്തിന് നിർണായക പങ്കുണ്ട്. ഇത്തരം പങ്കാളിത്തങ്ങളിലൂടെ വിദ്യാർഥികൾക്ക്:
പ്ലേസ്മെന്റിനപ്പുറം സഹകരണം
വ്യവസായ-വിദ്യാഭ്യാസ പങ്കാളിത്തം ഏതാനും പ്ലേസ്മെന്റ് പരിപാടികളിലോ കാമ്പസ് റിക്രൂട്ട്മെന്റുകളിലോ മാത്രം ഒതുങ്ങരുത്. വ്യവസായത്തിന്റെ യഥാർഥ പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള ഗവേഷണം, അധ്യാപകർക്കുള്ള വ്യവസായപരിശീലനം, സംയുക്ത ലബോറട്ടറികൾ, വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ, തുടർച്ചയായ നൈപുണ്യവികസനം തുടങ്ങിയ മേഖലകളിലേക്കും ഈ സഹകരണം വ്യാപിക്കണം.
പ്രത്യേകിച്ച്, കേരളം പോലുള്ള സംസ്ഥാനത്തിന് ഈ മേഖലയിൽ വലിയ സാധ്യതകളുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള യുവജനവിഭാഗവും ശക്തമായ അക്കാദമിക് സ്ഥാപനങ്ങളും വളർന്നുവരുന്ന സ്റ്റാർട്ടപ്പ്-ടെക്നോളജി മേഖലയുമുള്ള കേരളത്തിന് വ്യവസായവും വിദ്യാഭ്യാസവും കൂടുതൽ അടുത്ത് പ്രവർത്തിച്ചാൽ വലിയ നേട്ടമുണ്ടാക്കാനാകും.
Kerala
കോഴിക്കോട്/പാലക്കാട്: മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതോടെ പാലക്കാട് റെയിൽവേ ഡിവിഷന് 1100 കോടി രൂപയുടെ വാർഷികനഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാനമാർഗമായ കർണാടകയിലെ പനമ്പുർ സ്റ്റേഷനും മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും. നിലവിൽ ദിവസം 2.75 കോടി രൂപ വരുമാനമുണ്ടാക്കുന്ന ഡിവിഷനാണ് പാലക്കാട്.
പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി
ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനവുമായി യാതൊരു ചർച്ചയും നടത്താതെയുള്ള തീരുമാനത്തിനെതിരേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതിഷേധം അറിയിച്ചതിനെത്തുടർന്നാണു നടപടി.
പാലക്കാട് ഡിവിഷൻ വിഭജനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിനു പിന്നാലെ കെ.സി. വേണുഗോപാൽ എംപി റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഡിവിഷൻ വിഭജനത്തിനെതിരേ കേരളത്തിലെ എംപിമാർ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുമെന്നും റെയിൽവേ മന്ത്രിയെ അറിയിച്ചു. ഓണക്കാലത്ത് കേരളത്തിനു ലഭിച്ച ഇരുട്ടടിയാണ് ഈ തീരുമാനമെന്നും പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിൽനിന്നു റെയിൽവേ അടിയന്തരമായി പിന്മാറണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
തീരുമാനം ഏകപക്ഷീയം: മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രധാനപ്പെട്ട മംഗളൂരു ജംഗ്ഷൻ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയും. ഇതു ഡിവിഷൻ വികസനത്തെ പ്രതികൂലമായി ബാധിക്കും. റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം പ്രതിഷേധാർഹമാണ്.
സംസ്ഥാനത്തെ അറിയിക്കുകയോ ഏതെങ്കിലും ചർച്ച നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിച്ചത്. അടിയന്തര പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കേന്ദ്രസർക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Kerala
ആലപ്പുഴ: പുന്നമടക്കായലിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ വള്ളംകളിപ്രേമികള്‍ ഒരേ മനസായി ആര്‍പ്പും ആരവമുയര്ത്തവേ അവിസ്മരണീയമായൊരു പോരാട്ടത്തിലൂടെ നെഹ്റു ട്രോഫി കൊല്ലത്തേക്ക്.
കൊല്ലം അരോമ ബോട്ട് ക്ലബ് നയിച്ച അരോമ-1 ചുണ്ടന് 72-ാമത് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടു. 4.23.328 മിനിറ്റില്‍ പുന്നമടയിലെ 1150 മീറ്റര്‍ ട്രാക്കിലൂടെ പറന്ന് കന്നിയങ്കത്തിലൂടെയാണ് ചുണ്ടന് കിരീടം നേടിയത്.
എന്നാല്‍ 4.14.35 മിനിറ്റില്‍ നെഹ്റുട്രോഫി നേടിയ മുന്‍ റിക്കാര്‍ഡ് തകര്‍ക്കാനായില്ല. രഞ്ജിത്ത് സജീവ് കൊച്ചുമോനാണ് ക്യാപ്റ്റൻ.
അനു ആല്‍ബര്‍ട്ട് പുലിക്കാട്ടിലും അന്ന റോസ് ജിന്റോയും കാപ്റ്റൻമാരായുമുള്ള പിബിസി പുന്നമട എന്‍സിഎഫ്സി ബോട്ട് ക്ലബ് നയിച്ച നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനം. പത്മകുമാര്‍ ക്യാപ്റ്റനായുള്ള യുബിസി കൈനകരി എഫ്സിയുടെ വീയപുരം മൂന്നും നബീഷ്കുമാര്, സോളി വര്‍ഗീസ്, ജോഷ്വചാണ്ടി എന്നിവര്‍ ക്യാപ്റ്റന്മാരായ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്പാടം ചുണ്ടന് നാലാംസ്ഥാനവും നേടി.
ചുണ്ടന് വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലില്‍ കെ.ജി. ഏബ്രഹാം ക്യാപ്റ്റനായുള്ള നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന് ഒന്നാംസ്ഥാനവും രാഹുല്‍ പ്രകാശ് ക്യാപ്റ്റനായ കുമരകം ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബിന്റെ ആര്‍പ്പൂക്കര ചുണ്ടന് രണ്ടാം സ്ഥാനവും എം.പി. സന്തോഷ് കുമാര്‍ ക്യാപ്റ്റനായുള്ള എന്‍ബിസി നാട്ടകം ബോട്ട്ക്ലബ്ബിന്റെ ചെറുതന മൂന്നാം സ്ഥാനവും, റെനി ഫിലിപ്പോസ് കാപ്റ്റനായ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പുണ്യാളന് നിരണം നാലാം സ്ഥാനവും നേടി.
മുഖ്യമന്ത്രി വി.ഡി. സതീശൻ വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരുന്നു.
Kerala
തിരുവനന്തപുരം: ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പിന്നാലെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനം വീണ്ടും കുരുക്കിലേക്ക്. കെഎഎസ് രണ്ടാംഘട്ട നിയമന നടപടി ചട്ടവിരുദ്ധമെന്ന് പൊതുഭരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. വ്യാജമായി സൃഷ്ടിച്ച ഒഴിവുകളാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തതെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ജീവനക്കാർക്കായി സംവരണം ചെയ്ത രണ്ടും മൂന്നും സ്ട്രീമുകളിൽ ഒഴിവുകൾ നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ റാങ്ക് പട്ടിക റദ്ദാക്കാൻ പിഎസ്സിയോട് ആവശ്യപ്പെടണം. നിലവിലുണ്ടായിരുന്നവർക്ക് ഡെപ്യൂട്ടേഷൻ നിയമനം നൽകിയതു മൂലമാണ് മറ്റു രണ്ട് ഒഴിവുകളുണ്ടായത്.
ഇതു സ്ഥിരം ഒഴിവായി കണക്കാക്കാനാവില്ല. മുൻ സർക്കാർ സ്വന്തം രാഷ്ട്രീയ അനുഭാവികളെ ഉദ്യോഗസ്ഥ തലപ്പത്തു കൊണ്ടുവരാനായി ഇല്ലാത്ത ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തു. അതിനായി ധൃതിപിടിച്ചു നിയമന നടപടി പൂർത്തിയാക്കി. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത മൂന്ന് ഒഴിവുകളിൽ രണ്ടെണ്ണം സാധുവായിരുന്നില്ല. 31 പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയിരുന്നത് ഡെപ്യൂട്ടേഷൻ റിസർവ് എന്ന നിലയിലാണ്. അത് കെഎഎസ് നിയമനത്തിനുള്ള വിശേഷാൽ ചട്ടങ്ങൾക്കു വിരുദ്ധമാണ്.
കെഎഎസിലെ 30 ശതമാനം തസ്തിക ഓൾ ഇന്ത്യ സർവീസ് മാതൃകയിൽ ഡെപ്യൂട്ടേഷൻ റിസർവായി രൂപീകരിക്കാൻ 2023 ജൂണ്‍ അഞ്ചിന് അന്നത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ചീഫ് സെക്രട്ടറി, പൊതുഭരണ സെക്രട്ടറി എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർനടപടികൾക്ക് സെക്രട്ടറിതല സമിതിയെയും ചുമതലപ്പെടുത്തി.
ഏതൊക്കെ സ്ഥാപനങ്ങളിലെ തസ്തികകൾ ഉൾപ്പെടുത്തിയാണ് റിസർവ് രൂപീകരിക്കേണ്ടതെന്ന് പഠനമൊന്നും നടത്താതെയായിരുന്നു ഇത്. ഈ യോഗത്തിന് മുൻപുതന്നെ ഇത്തരത്തിൽ 31 ഒഴിവുകൾ ഭാവിയിൽ ഉണ്ടാകുമെന്ന് പിഎസ്സിയെ അറിയിക്കുകയും ചെയ്തു. സർക്കാരിന്റെ സാന്പത്തിക ബാധ്യത പരിഗണിക്കാതെയായിരുന്നു ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
National
ഭുവനേശ്വർ: ഒഡീഷയിലെ പാരദ്വീപ് തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ (444 കിലോമീറ്റർ) അകലെ ബംഗാൾ ഉൾക്കടലിൽ പനാമ പതാക വഹിക്കുന്ന ചരക്കുകപ്പൽ മുങ്ങി.
"എം.വി. ഓഷ്യൻ വിന്നർ' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുള്ള 24 ജീവനക്കാരിൽ ഭൂരിഭാഗവും ചൈനീസ് പൗരന്മാരാണ്. ഇവർക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ രക്ഷാപ്രവർത്തനം ആരംഭിച്ചു.
കഴിഞ്ഞ 20ന് പാരദ്വീപ് തുറമുഖത്തെത്തിയ കപ്പൽ, ഇരുമ്പയിര് കയറ്റി വെള്ളിയാഴ്ച സിംഗപ്പൂരിലേക്കു തിരിച്ചതായിരുന്നു. ഇന്നലെ വൈകുന്നേരമാണു കപ്പൽ അപകടത്തിൽപ്പെട്ടത്. സമീപത്തുകൂടി കടന്നുപോകുന്ന മറ്റു കപ്പലുകൾക്കും ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചിട്ടില്ല.
Kerala
കൊച്ചി: മാനസികാരോഗ്യ കേന്ദ്രം എന്നു കേള്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാന്‍ ഇത്തരം കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 15നകം നിലപാട് അറിയിക്കാന്‍ ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി.
സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളിലും കോടതി നേരിട്ടു പരിശോധന നടത്തിയശേഷം വിഷയം പരിഗണിച്ചപ്പോള്‍ അമിക്കസ് ക്യൂറി സത്യശ്രീ പ്രിയയാണ് മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ മാനേജ്മെന്റ് എന്ന രീതിയിലാകണം പേരുമാറ്റമെന്നും നിര്‍ദേശിച്ചു. പേരൊന്നും മുന്നോട്ടുവയ്ക്കുന്നില്ലെങ്കിലും ആശുപത്രികള്‍ക്കു സെന്റര്‍ ഫോര്‍ ഫിസിക്കല്‍ ഹെല്‍ത്ത് എന്നതരത്തിലുള്ള പേരുകള്‍ ഉചിതമല്ലെന്നും നയപരമായ തീരുമാനത്തിന്റെ ഭാഗമായതിനാല്‍ വിഷയം സര്‍ക്കാര്‍തന്നെ പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
National
പൂന: സുരക്ഷയുടെയും പഠനസൗകര്യങ്ങളുടെയും പേരിൽ പൂനയിൽ നിരാഹാരസമരം തുടരുന്ന ഗോത്രവിദ്യാർഥികൾക്കൊപ്പം ചേരാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ വിളിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും സമരത്തിനിരിക്കാം” -പൂന എസ്എസ്പിഎംഎസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഛത്രോൺ കി ഗൂഞ്ച്' എന്നപേരിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി.
വിദ്യാഭ്യാസ സൗകര്യം, സാന്പത്തിക സുരക്ഷ, പൊതുഗതാഗത സൗകര്യം, സൈബർ ഇടങ്ങളിലെ പീഡനം ഉൾപ്പടെ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഏറെനേരം സംസാരിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ടു പൂനയിലെ മൻജാരിയിൽ പത്തുദിവസമായി ഗോത്രവിദ്യാർഥികൾ സമരത്തിലാണെന്ന കാര്യവും, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാറ്റിയ കാര്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
“ഒരു പുരുഷന്റെയും അടിമയല്ല സ്ത്രീകൾ”
സ്ത്രീകളെ അടിച്ചമർത്തുന്ന മാനസികാവസ്ഥയുടെ ഉറവിടം മനുസ്മൃതിയാണെന്നും ആ ചിന്താഗതിക്കെതിരേയാണു നിലവിലെ പോരാട്ടമെന്നും ഛത്രോൺ കി ഗൂഞ്ച് വിദ്യാർഥിനീ സംഗമത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പെൺകുട്ടികളെയും സ്ത്രീകളെയും കൂട്ടിനുള്ളിൽ തളച്ചിടാനാണു ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ അത്തരമൊരു ഇന്ത്യയെയല്ല, എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഇന്ത്യയെയാണു തങ്ങൾ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
70 കോടി സ്ത്രീകളുടെ വേറിട്ട ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യൻ സ്ത്രീകൾ ഇന്നും അക്രമങ്ങൾക്കും അനാദരവിനും നിയന്ത്രണങ്ങൾക്കും ഇരയാകുന്നുണ്ട്. രാജ്യത്തു നടക്കുന്ന ലൈംഗിക അക്രമങ്ങളിൽ 99 ശതമാനവും പുറത്തറിയുന്നില്ല. 84 ശതമാനം സ്ത്രീകൾക്കും ജോലിക്കു പോകാൻ കുടുംബത്തിന്റെ അനുവാദം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ 25 ശതമാനം കുറവ് വേതനമാണു ലഭിക്കുന്നത് -രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയിരം യുവാക്കളിൽ 12 പേർക്കു മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. യുവാക്കളുടെ സമയം ഡിജിറ്റൽ ലോകത്തെ സോഷ്യൽ മീഡിയ അഡിക്ഷനുകളിലൂടെ പ്രമുഖ കോർപറേറ്റ് ഭീമന്മാർ അപഹരിക്കുകയാണെന്നും അർഹമായ തൊഴിലവസരങ്ങൾ നൽകുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കി: ബിജെപി
പൂനയിൽ വിദ്യാർഥിനികളെ അണിനിരത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ‘ഛത്രോ ൺ കി ഗൂഞ്ച്’പരിപാടിക്ക് ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കിയെന്നു ബിജെപി. പരിപാടി ‘ഛാത്രോൺ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) അല്ലെന്നും ‘പൈസ കീ ഗൂഞ്ച്’ (പണത്തിന്റെ ശബ്ദം) ആണെന്നും ആരോപിച്ച ബിജെപി സംസ്ഥാന വക്താവ് നവ്നാഥ് ബാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 30,000 മുതൽ 35,000 രൂപ വരെ നൽകി ആളുകളെ സംഘടിപ്പിക്കാനും പ്രചാരണം നടത്താനും കരാർ ഒപ്പിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: എംഎൽഎമാർക്ക് തിരുവനന്തപുരത്തു താമസിക്കാനുള്ള ഫ്ളാറ്റ് സമുച്ചയമായ ‘പന്പ’ ബ്ലോക്കിന്റെ നിർമാണം വേഗത്തിലാക്കാൻ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഇടപെടൽ.
പമ്പ ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കൽ ലേബർ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതർക്ക് സ്പീക്കർ നിർദേശം നൽകി.
ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് ആറുമാസം പിന്നിട്ടിട്ടും "പമ്പ’യിൽ താമസിക്കാൻ യോഗമില്ലാത്ത എംഎൽഎമാരുടെ ദുര്യോഗം ചൂണ്ടിക്കാട്ടി ഇന്നലെ ‘ദീപിക’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. താമസസ്ഥലമില്ലാത്ത ഏതാനും എംഎൽഎമാർ നിള ബ്ലോക്കിനു മുകളിൽ താത്കാലികമായി ഒരുക്കിയ ഷീറ്റിട്ട ഷെഡിലാണ് താമസിക്കുന്നത്.
വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നിർമാണ പ്രവർത്തനം വേഗത്തിലാക്കാൻ സ്പീക്കർ നിർദേശിച്ചത്. നിയമസഭാംഗങ്ങളുടെ താമസത്തിനായി എംഎൽഎ ഹോസ്റ്റൽ പരിസരത്തു നിർമിക്കുന്ന പന്പ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ നടന്ന ചടങ്ങിൽ ഓണ്‍ലൈനായി മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിർവഹിച്ചിരുന്നു.
സിമന്റ് പൂശൽ പോലും പൂർത്തിയാകുന്നതിനു മുൻപ് പിണറായി സർക്കാർ തിരക്കിട്ട് ഉദ്ഘാടനം നടത്തിയത് ഏറെ വിമർശനങ്ങളും ക്ഷണിച്ചു വരുത്തി. പമ്പ ബ്ലോക്കിലെ ഫ്ളാറ്റുകളുടെ അകത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
10 നിലകളിലായി 62 ഫ്ളാറ്റ് സമുച്ചയങ്ങൾ അടങ്ങിയതാണ് പന്പ ബ്ലോക്ക്. ഇതിൽ 60 എണ്ണം എംഎൽഎമാർക്കും രണ്ടെണ്ണം മുൻ സ്പീക്കർമാർക്കുമായി നൽകും. താഴെ വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കും. ഓരോ ഫ്ളാറ്റിലും രണ്ടു കിടപ്പുമുറികളും ഓഫിസ് മുറിയും ഹാളും അടുക്കളയും അടങ്ങിയ വിപുലമായ സംവിധാനമാണ് പന്പയിലുള്ളത്. ഇതു പൂർത്തിയായാൽ മുഴുവൻ എംഎൽഎമാർക്കും വിപുലമായ താമസ സൗകര്യമൊരുങ്ങും.
Kerala
തിരുവനന്തപുരം: കയർപിരി സംഘങ്ങളിലെ 5000ത്തോളം തൊഴിലാളികൾക്ക് ഓണത്തോട് അനുബന്ധിച്ച് 2,000 രൂപാ വീതം നൽകാൻ സർക്കാർ ഉത്തരവായി.
നൂറിൽ താഴെ ദിനങ്ങളും 500 കിന്റലിൽ താഴെ പ്രതിവർഷ ഉത്പാദനവുമുള്ള കയർ പിരി സംഘങ്ങളിലെ തൊഴിലാളികൾക്കാണ് ഈ അനുകൂല്യം ലഭ്യമാകുക. കയർമേഖലയുടെ വികസനത്തിനായി 53.48 കോടി രൂപയും അനുവദിച്ചു.
Kerala
തൃശൂർ: പോലീസിനെ ബോംബെറിഞ്ഞ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. നിഷാദിനെയും സംസ്ഥാനകമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിഷാദിനെ വലതുപക്ഷ ഭരണകൂടം കള്ളക്കേസിൽ കുടുക്കിയതാണെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.
ബോംബേറുകേസിൽ 20 വർഷം തടവുശിക്ഷ ലഭിച്ച് കണ്ണൂർ സെൻട്രൽ ജയിലിലാണ് നിഷാദ് ഇപ്പോഴുള്ളത്. പ്രതിനിധിയായിരുന്നെങ്കിലും ജയിലിലായതിനാൽ സമ്മേളനത്തിൽ പങ്കെടുത്തില്ല. ജില്ലാസമ്മേളനത്തിലും പങ്കെടുത്തിരുന്നില്ലെങ്കിലും നിഷാദിനു ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നു.
പയ്യന്നൂർ സ്വദേശിയായ നിഷാദ് ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരിക്കെയാണു 2025 നവംബറിൽ തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ബോംബെറിഞ്ഞതിനും 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണു വിധിച്ചത്.
ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് 2012 ഓഗസ്റ്റ് ഒന്നിനു നടന്ന പ്രകടനത്തിനിടെയാണു പോലീസിനുനേരേ സ്റ്റീൽ ബോംബേറുണ്ടായത്.
ശിക്ഷിക്കുമ്പോൾ പയ്യന്നൂർ നഗരസഭ കാരമേൽ വെസ്റ്റ് വാർഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും സത്യപ്രതിജ്ഞചെയ്യാൻ സാധിച്ചിരുന്നില്ല. നിഷാദിന് അനധികൃതമായി പരോൾ ലഭിച്ചതു നേരത്തേ വിവാദമായിരുന്നു.
Kerala
തിരുവനന്തപുരം: റേഷൻ കടകളിലൂടെയും സപ്ലൈകോ വിൽപനശാലകളിലൂടെയും ഓണക്കാലത്ത് 26 രൂപയ്ക്ക് നൽകുന്ന സ്പെഷൽ അരി വിതരണം അടുത്ത മാസവും തുടരുന്നതു പരിഗണനയിലാണെന്നു മന്ത്രി അനൂപ് ജേക്കബ്.
കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റിന്റെയും ഓണക്കിറ്റ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എഫ്സിഐയിൽ നിന്നു പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് ലഭിക്കുന്നത്. അതിന്റെ സ്റ്റോക്ക് ലഭ്യത പരിശോധിച്ചു വരുന്നു.
ഓഗസ്റ്റ് 25ന് നബിദിനം വരുന്നതിനാൽ റേഷൻ വ്യാപാരികൾക്കു നിയന്ത്രിത അവധി നൽകും. സമൃദ്ധമായി ഓണം ആഘോഷിക്കാനുള്ള ഉത്പന്നങ്ങൾ ഇത്തവണ സപ്ലൈകോയിലൂടെ ലഭ്യമാക്കുന്നു.
ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
കൊച്ചി: മലപ്പുറം കുരുളായി ആയുധപരിശീലന കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി അയ്യപ്പന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി.
2022 ജൂണ്‍ 24ന് അറസ്റ്റിലായ അയ്യപ്പന് അന്നുമുതല്‍ ജയിലിലാണ്. നാലു വര്‍ഷമായി ജയിലിലാണെന്നതിന്റെ പേരില്‍ മാത്രം ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവർ വ്യക്തമാക്കി. മൂന്നു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാകുമെന്ന എന്‍ഐഎയുടെ വിശദീകരണവും കോടതി കണക്കിലെടുത്തു.
2016 കാലഘട്ടത്തില്‍ മലപ്പുറം കുരുളായി വനമേഖലയില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധപരിശീലനം നടത്തിയെന്നാണ് അയ്യപ്പനെതിരായ കേസ്. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനു സ്വാതന്ത്ര്യമുണ്ടെന്ന് കോടതി വ്യക്തമാക്കി.
Kerala
കോട്ടയം: കടുവാക്കുളം ലിറ്റില്‍ ഫ്ളവര്‍ യുവദീപ്തി-എസ്എംവൈഎം ഏര്‍പ്പെടുത്തിയ 13-ാമത് ഫാ. റോയി മുളകുപാടം എംസിബിഎസ് സ്മാരക സമര്പ്പിതന്-2026 അവാര്‍ഡിനു അപേക്ഷിക്കാം.
ജീവകാരുണ്യരംഗത്തു നിസ്വാര്‍ഥ സേവനം നല്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് അവാര്‍ഡ് നല്‍കുന്നത്. വ്യക്തിക്കു സ്വയമോ മറ്റുള്ളവര്‍ക്ക് നാമനിര്ദേശമായോ സമര്‍പ്പിക്കാം. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 10.
വിലാസം: പ്രസിഡന്റ്, യുവദീപ്തി- എസ്എംവൈഎം, ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച്, കടുവാക്കുളം, കൊല്ലാട് പി.ഒ. കോട്ടയം. ഫോണ്‍: +91 7907518846,+91 96052 40273,+91 98465 65905.
Kerala
തിരുവനന്തപുരം: ഓഗസ്റ്റ് 23 (ഞായറാഴ്ചയും) 25 നബിദിനവും (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസങ്ങളായിരിക്കും.
പകരം ഓഗസ്റ്റ് 27, സെപ്റ്റംബർ രണ്ട് തീയതികളിൽ അവധിയും നബിദിനം പ്രമാണിച്ച് ഓഗസ്റ്റ് 25 ന് നിയന്ത്രിത അവധിയും ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങളിൽ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു പകരമാണ് ഈ ക്രമീകരണം.
Kerala
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ വകുപ്പിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം
നൂറ് ശതമാനം പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി തയാറാക്കി റേഷൻ കടകളിൽ എത്തിച്ചത്.
ഇതിനു പുറമേ ക്ഷേമ സ്ഥാപനങ്ങൾക്കായി 8,902 സൗജന്യ കിറ്റുകൾ കൂടി നൽകിയിട്ടുണ്ട്. 6,02310 കിറ്റുകളാണ് ടിഎസ്ഒ കളിൽ നിന്നുള്ള ഡിമാന്റ്. ഇതുവരെ 4,30,254 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും നിലവിൽ 1,59,582 കിറ്റുകൾ റേഷൻ കടകളിൽ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: ആറളം ഫാർമിംഗ് കോർപ്പറേഷനിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും ഓണം ബോണസും ഉത്സവബത്തയും സർക്കാർ അനുവദിച്ച് ഉത്തരവായി.
8.33 ശതമാനം ബോണസാണ് അനുവദിച്ചത്. ഇതിനായി 17.62 ലക്ഷം രൂപയുടെ അധിക തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
National
ഭോപ്പാൽ:മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുഞ്ഞ് മരിച്ചു.
രണ്ടു കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ പുലർച്ചെ 1.50ഓടെയായിരുന്നു സംഭവം.
എൻഐസിയുവിൽ കുഞ്ഞുങ്ങൾക്ക് ചൂട് നൽകാൻ ഉപയോഗിക്കുന്ന ‘റേഡിയന്റ് വാമർ’ മെഷീനിലെ ഫിലമെന്റ് കോയിലിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമായത്. സമീപത്തുകൂടി കടന്നുപോകുന്ന ഓക്സിജൻ ട്യൂബിലേക്ക് പടരുകയും തൊട്ടിലിൽ തീ പിടിക്കുകയുമായിരുന്നു.
ഫോം മെത്തയായതിനാൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചു. 15 സെക്കൻഡിനുള്ളിൽ ജീവനക്കാർ കുഞ്ഞുങ്ങളെ പുറത്തെടുത്തുവെങ്കിലും മൂന്ന് കുട്ടികൾക്ക് പൊള്ളലേൽക്കുകയായിരുന്നു.
അപകടസമയത്ത് എൻഐസിയുവിൽ ആകെ 33 കുട്ടികളാണുണ്ടായിരുന്നത്. ഒരേ വാമർ മെഷീനിൽ കിടത്തിയിരുന്ന മൂന്ന് കുട്ടികൾക്കാണ് പരിക്കേറ്റത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ സമയരോചിതമായ ഇടപെടൽ കാരണം ബാക്കി 30 കുഞ്ഞുങ്ങളെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചു.
ഗുരുതരമായി പൊള്ളലേറ്റ മൂന്ന് കുട്ടികളെയും പ്രാഥമിക ചികിത്സയ്ക്കുശേഷം ജബൽപുരിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഒരു കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് പിഎസ്സി മുഖേന നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോണ്‍സ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്നു.പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്നു പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അശ്വാരൂഢ സേനയിലേയ്ക്ക് പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോണ്‍സ്റ്റബിളും പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. മികച്ച ഇൻഡോർ കേഡറ്റായി ജെ.ബി.ജോബിൻ ജോസ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഔട്ട്ഡോർ കേഡറ്റായി ജിജു.ബി.ജോസഫും ഷൂട്ടറായി ബി.എസ്. ബിബീഷും തെരഞ്ഞെടുക്കപ്പെട്ടു.
എസ്. രതീഷാണ് മികച്ച ഓൾ റൗണ്ടർ. ഒന്‍പതു മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമതാ പരിശീലനം, ആയുധ പരിശീലനം, കരാട്ടെ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനം, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.
ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമം, മൈനർ ആക്ട്, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് കംപ്യൂട്ടർ ട്രെയിനിംഗ്, വിവിധ നിയമവിഷയങ്ങളിലും ക്ലാസ് നൽകി.
പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകി.സംസ്ഥാന പോലീസ് മേധാവി റവാഡ.എ. ചന്ദ്രശേഖർ, എഡിജിപിമാരായ ഗുഗുലോത്ത് ലക്ഷ്മണ്, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ്, ഐജി. ഹർഷിത അത്തല്ലൂരി തുടങ്ങിയവർ പങ്കെടുത്തു.
National
ബംഗളൂരു: അത്യാവശ്യമായി നാട്ടിലേക്കു പോയ കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥനെ കാണാതായതായി പ്രചാരണം. ഒടുവില്‍ ഉദ്യോഗസ്ഥന് നേരിട്ടു വിളിച്ചു കാര്യം ബോധ്യപ്പെടുത്തിയതോടെ രണ്ടുദിവസമായി തുടരുന്ന പ്രചാരണത്തിനു പരിസമാപ്തിയാവുകയും ചെയ്തു.
കർണാടക വ്യവസായ വകുപ്പ് ഡയറക്ടറായ ഗ്യാനേന്ദ്ര കുമാർ ഗാംഗ്വാറിന്റെ ഡൽഹി യാത്രയാണു പ്രശ്നമായത്. ഗ്യാനേന്ദ്ര കുമാറുമായി ബന്ധപ്പെടാനാവില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ആദ്യം പറഞ്ഞത്. കാണാതായെന്ന വിവരം ലഭിച്ചുവെന്നും എന്നാൽ ഔദ്യോഗിക പരാതി കിട്ടിയിട്ടില്ലെന്നും സംസ്ഥാന ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിക്കുകയും ചെയ്തു.
തുടർന്ന് അന്വേഷണം ചൂടുപിടിച്ചു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഓഫീസർ എത്തിയതായി സ്ഥിരീകരിച്ചു. എന്നാൽ വ്യാഴാഴ്ചയ്ക്കുശേഷം ഇദ്ദേഹവുമായി ആശയവിനിമയത്തിന് കഴിഞ്ഞിരുന്നില്ല.
ഡൽഹിയിലേക്ക് ഗ്യാനേന്ദ്രകുമാർ വിമാനടിക്കറ്റ് ബുക്ക് ചെയ്തുവെന്നും കണ്ടെത്തി. ഇതിനിടെയാണ് ഉദ്യോഗസ്ഥന് നേരിട്ട് വിളിച്ച് യാത്രാകാരണം വിശദീകരിച്ചത്.
അടിയന്തരമായി നാട്ടിലേക്കു പോകേണ്ടിവന്നതും ഇതിനിടെ ഔദ്യോഗിക മൊബൈൽ പ്രവർത്തിക്കാതിരുന്നതും വിശദീകരിച്ചതോടെ ആശയക്കുഴപ്പം അവസാനിക്കുകയായിരുന്നു.
Kerala
തൃശൂർ: ആർഎസ്എസ് അജണ്ട അതുപോലെ അംഗീകരിക്കുകയാണ് യുഡിഎഫ് സർക്കാരെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ.
വന്ദേമാതരം ആർഎസ്എസ്, സംഘപരിവാറുകൾ ആലപിക്കുംവിധം പൂർണമായി ആലപിക്കണമെന്ന സർക്കുലർ അയച്ച എക സംസ്ഥാനം കേരളമാണ്. എഐസിസി ആസ്ഥാനത്തും കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലും വന്ദേമാതരം പൂർണമായി ആലപിച്ചു. തൃശൂരിൽ ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളന സമാപനപൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസരംഗത്തെ കാവിവത്കരണത്തിനു സംസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെ നേതൃത്വം നൽകുന്നു. സംസ്ഥാനത്ത് ഒരു സർക്കാരുണ്ടോ എന്നും പിണറായി ചോദിച്ചു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ച കാര്യം പരാമർശിച്ച പിണറായി അമുസ്ലിങ്ങളെ ഒഴിവാക്കി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള നീക്കത്തെ വിമർശിച്ചു.
Kerala
കോഴിക്കോട്: ഏറെ വിവാദമായ ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നതിന് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്കിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആഭ്യന്തരവകുപ്പിനു ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് ചെയ്തു. വോട്ട് ചെയ്യാനെത്തുന്നവരെ തടഞ്ഞു. ഇത് സംഘർഷത്തിനും വഴിവച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം സുരക്ഷയ്ക്കായി മെഡിക്കൽ കോളജ് പോലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി അടക്കമുള്ളവർ വീഴ്ച വരുത്തിയെന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.
അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ ഉപയോഗിച്ചുവെന്ന് എം.കെ. രാഘവന് എംപിയും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ചെല്ലാം അന്വേഷണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു. മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർഗോഡ് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷൻ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Kerala
കോട്ടയം: രാജ്യത്ത് വികസിപ്പിക്കുന്ന പുതിയ റബര്‍ ക്ലോണുകളുടെ വ്യതിരിക്തതയും ഗുണനിലവാരവും പരിശോധിക്കുന്നതിനുള്ള അംഗീകൃത നോഡല്‍ കേന്ദ്രമായി കോട്ടയത്തെ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ആര്‍ആര്‍ഐഐ) തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയതലത്തില്‍ ലഭിച്ച അംഗീകാരത്തിന്റെ ഔപചാരിക പ്രഖ്യാപനവും സമര്‍പ്പണച്ചടങ്ങും നാളെ റബര്‍ ഗവേഷണ കേന്ദ്രത്തില്‍ നടക്കും.
സസ്യ ഇനങ്ങളുടെയും കര്‍ഷകരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയ സസ്യ ഇനങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നിയമം പ്രാബല്യമാക്കുന്നതിന്റെ ഭാഗമായി ലഭിച്ച അംഗീകാരം ഇന്ത്യയിലെ റബര്‍ ഗവേഷണ മേഖലയ്ക്കും ആര്ആര്ഐഐക്കും ചരിത്രനേട്ടമാണെന്ന് റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി പറഞ്ഞു.
National
റായ്പൂർ: ഛത്തീസ്ഗഢ് റായ്പുരിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിൽ ബിഎസ്സി അഗ്രികൾച്ചർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ.
ദുർഗ് ജില്ലയിലെ സ്വകാര്യകോളജ് അധ്യാപകനായ യോഗേഷ് സോൻകേസരിയ (38), വിദ്യാർഥികളായ അജയ് നായക് (20), ത്രിദേവ് പട്ടേൽ(22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരെയാണ് അറസ്റ്റിലായത്.
സീൽ ചെയ്ത കവറിനുള്ളിലേക്ക് എൻഡോസ്കോപ്പിക് കാമറ കടത്തിവിട്ടാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ പകർത്തിയത്.
കഴിഞ്ഞ 20നു നിശ്ചയിച്ചിരുന്ന രണ്ടാം വർഷ എന്റമോളജിയുടെ ചോദ്യപേപ്പറാണ് ചോർന്നത്. ഇവ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി സർവകലാശാല അധികൃതർക്ക് പരീക്ഷനടക്കുന്ന ദിവസമാണ് വിവരം ലഭിച്ചത്. തുടർന്ന് പരീക്ഷ റദ്ദാക്കി.
അറസ്റ്റിലായ പ്രഫസർ സർവകലാശാലയിൽനിന്ന് ചോദ്യപേപ്പർ ശേഖരിച്ച് കോളേജിലേക്കു കൊണ്ടുപോകുന്ന ചുമതല വഹിച്ചിരുന്നയാളാണ്. എന്നാൽ 17-ന് ഇയാൾ ശേഖരിച്ച ചോദ്യപേപ്പറുകൾ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് വീട്ടിലെത്തിച്ചു കവറിനുള്ളിൽ ചെറുദ്വാരമുണ്ടാക്കി, കാമറ അതിലൂടെ കടത്തിവിട്ട് ചോദ്യങ്ങൾ പകർത്തുകയായിരുന്നു. 11000 രൂപയ്ക്കാണ് ഇയാൾ അജയ് നായക് എന്ന വിദ്യാർഥിക്കു വിറ്റത്. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് വിദ്യാർഥികൾ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയെന്നും ഡിസിപി സ്മൃതിക് രാജനാല അറിയിച്ചു.
National
യോധ്യ: അയോധ്യയിലെ സംഭാവനക്കൊള്ള കേസിൽ ശ്രീ രാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചന്പത് റായ്, മുൻ ട്രസ്റ്റി അനിൽ മിശ്ര, മുൻ ജീവനക്കാരൻ ഗോപാൽ റാവു എന്നിവർക്കെതിരേ കേസെടുക്കണമെന്നു ഫൈസാബാദ് ബാർ അസോസിയേഷൻ.
ക്ലീൻ ചിറ്റ് നൽകി മൂന്നുപേരെയും സർക്കാർ സംരക്ഷിക്കുകയാണെന്നു പ്രസിഡന്റ് കലിക പ്രസാദ് മിശ്രയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം ആരോപിച്ചു.
ചന്പത് റായിയും മിശ്രയും റാവുവും അയോധ്യയിൽനിന്ന് തിരിച്ചുപോകാൻ ശ്രമിച്ചാൽ പ്രതിഷേധിക്കും. ലക്ഷക്കണക്കിനു വിശ്വാസികളെയാണു പ്രതികൾ വഞ്ചിച്ചത്. മൂവർക്കുമെതിരേ കേസെടുക്കുംവരെ സമരം തുടരും.
ഇക്കാര്യം ആവശ്യപ്പെട്ട് ബാർ അസോസിയേഷൻ പ്രതിനിധികൾ പോലീസ് ഉന്നതരെ കാണുമെന്നും അദ്ദേഹം പറഞ്ഞു. എട്ടു പ്രതികൾക്കുവേണ്ടി ഹാജരാകില്ലെന്ന് നേരത്തേ അസോസിയേഷൻ തീരുമാനിച്ചിരുന്നു.
Kerala
തിരുവനന്തപുരം: അടുത്ത 24 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദം കേരളത്തിൽ ശക്തമായ മഴയ്ക്കു കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഓണത്തിന്റെ ആവേശം നാടെങ്ങും നിറയുന്നതിനിടെ എത്തിയ മുന്നറിയിപ്പോടെ കേരളം മഴപ്പേടിയുടെ നിഴലിലായി. ഓണ വിപണിയിലും ആശങ്ക പടരുകയാണ്.
ചതയദിനമായ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയ്ക്കൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉത്രാടദിനമായ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ നാളെയും കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മണിക്കൂറിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കാണു സാധ്യത.
കേരള, കർണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി കണക്കിലെടുത്ത് സംഘടന സംവിധാനം അടിമുടി അഴിച്ചുപണിയാന്‍ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) തീരുമാനം.
ഭാരവാഹികൾക്ക് രണ്ടു ടേം നിബന്ധന കർക്കശമാക്കുന്നതൊപ്പം പ്രായപരിധിയും നിർബന്ധമാക്കും. യുവജനങ്ങളെ കൂടുതലായി പാർട്ടിയിൽ എത്തിക്കുന്നതിനൊപ്പം കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന എക്സിക്യുട്ടീവ് കമ്മിറ്റിയിലാണു തീരുമാനം.
സംഘടനാ ചുമതലകളില്‍ പ്രായപരിധി കൊണ്ടുവരുമെന്നു യോഗതീരമാനങ്ങള് വിശദീകരിച്ച എം.കെ.സ്റ്റാലിന് പറഞ്ഞു. സംഘടനാചുമതലയുള്ളവരുടെ വീഴ്ചകളാണു പരാജയത്തിന്റെ കാരണങ്ങളിലൊന്ന്.
സംഘടനയിൽ എത്രയും വേഗം സംഘടന അഴിച്ചുപണി നടത്തുമെന്നു വ്യക്തമാക്കിയ സ്റ്റാലിൻ സംഘടനാ ജില്ലകളുടെ എണ്ണം 78 ല്‍ നിന്ന് 110 ആക്കുമെന്നും പറഞ്ഞു.
National
ജയ്പുർ: രാജ്യത്ത് എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) നടത്തുന്ന പ്രവേശന പരീക്ഷയിൽ വീഴ്ചകൾ തുടരുന്നു.
ഇന്നലെ ജയ്പുരിൽ നടത്തിയ അഖിലേന്ത്യാ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷ (എഐഎപിജിഇടി) മുടങ്ങിയതു കറന്റു പോയതിനെത്തുടർന്നായിരുന്നു. ജയ്പുരിലെ സത്യസായി പിജി കോളജിൽ രാവിലെ പത്തിനാണു പരീക്ഷ തുടങ്ങിയത്.
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്കിടെ ഒരു ക്ലാസിൽ 20 മിനിറ്റോളം കറന്റുപോയി. ഇതിനിടെ നിരീക്ഷകന്റെ സാന്നിധ്യത്തിൽ ചില വിദ്യാർഥികൾ ക്രമക്കേട് നടത്തിയതായി ആരോപണം ഉയർന്നു. പരീക്ഷയ്ക്കിരുന്ന 192 പേരിൽ 41 പേർക്കു പരീക്ഷ പൂർത്തിയാക്കാനായില്ല. കരണ്ട് പോയതോടെ കംപ്യൂട്ടറുകൾ പണിമുടക്കി.
സെപ്റ്റംബർ ഒന്നിനു പകരം പരീക്ഷ നടത്താമെന്ന് എൻടിഎ അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ആയുർവേദ, ഹോമിയോപതി തുടങ്ങിയ വിഷയങ്ങളിലെ ബിരുദാന്തര ബിരുദ പ്രവേശനത്തിനുള്ളപരീക്ഷയായിരുന്നു നടന്നത്.
National
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ഭാരവാഹികളുടെ യോഗം ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തു ചേര്‍ന്നു. നിതിന്‍ നബീന് ദേശീയ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗമാണിത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്കുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ 2027ൽ നിയമസഭാ തെരഞ്ഞെടുപ്പു വരുന്നുണ്ട്.
2029ൽ ലോക്സഭാ തെരഞ്ഞെടുപ്പുമുണ്ട്.
നരേന്ദ്ര മോദി മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 25 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കുന്നതിനായി മോദി അറ്റ് 25 എന്ന പേരിൽ 15 ദിവസത്തെ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം വരാനിരിക്കുന്ന രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുള്ള കര്‍മപദ്ധതിയും ആലോചനാവിഷയമായി.
ഈ ആഴ്ച ആദ്യം ബിജെപി പുതിയ ദേശീയ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സംഘത്തിലെ 65 പേരിൽ 51ഉം പുതുമുഖങ്ങളാണ്. 12 സ്ത്രീകളും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള ആറ് നേതാക്കളും നേതൃനിരയിലുണ്ട്.
രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുന്‍ ആര്‍എസ്എസ് പ്രവര്ത്തകന് റാം മാധവ് എന്നിവരുള്‍പ്പെടെ 13 ദേശീയ ഉപാധ്യക്ഷന്മാരും എട്ട് ദേശീയ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുതിയ സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിസഭയിലും ഉടന്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.
ജെന്‍-സിയെ കൂടെക്കൂട്ടാന്‍ പുതുതന്ത്രങ്ങള്‍
മോദിസര്‍ക്കാരിന്റെ വികസനപദ്ധതികളും മറ്റു നേട്ടങ്ങളും പുതുതലമുറയിലെത്തിച്ച് തെരഞ്ഞെടുപ്പുവിജയം നേടാനുള്ള തന്ത്രങ്ങൾക്കാണ് ഊന്നല്‍ നല്‍കിയത്. പുതിയ തലമുറകളുടെ അഭിരുചികള്‍ക്കൊത്ത ഡിജിറ്റല്‍ പ്രചാരണം ഒരുക്കും. അതിനായി ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍/റീലുകള്‍/വീഡിയോകള്‍, യുട്യൂബ് ഷോര്‍ട്ട്സ്, പോഡ്കാസ്റ്റ്, സംവാദങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തും.
പരമ്പരാഗത പ്രചാരണങ്ങളിൽനിന്ന് സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിലേക്കുള്ള ചുവടുമാറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയുടെ ഐടി വിഭാഗം മേധാവിയായി ഛത്തീസ്ഗഢില്‍ നിന്നുള്ള ദീപക് മസ്കെയെ നിയമിച്ചിരുന്നു. പാര്‍ട്ടി യുവമോര്‍ച്ചാ അധ്യക്ഷനായി ലോക്സഭാ എംപി തേജസ്വി സൂര്യയ്ക്ക് പകരം ഗുജറാത്തില്‍ നിന്നുള്ള ഹേമംഗ് ജോഷിയെയും നിയമിച്ചു.
Kerala
കൊച്ചി: മാനദണ്ഡം ലംഘിച്ചു നടപ്പാക്കിയ റവന്യു വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കണമെന്ന് എറണാകുളം, തൃശൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നിര്‍ദേശം.
സ്ഥലംമാറ്റം പിന്‍വലിക്കാനുള്ള കെഎടിയുടെ മുന്‍ ഉത്തരവ് പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷനടക്കമുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് വീണ്ടും ഉത്തരവിട്ടത്.
സ്ഥലംമാറ്റം റദ്ദാക്കി നേരത്തേ ജോലി ചെയ്തിരുന്ന സ്ഥലത്തുതന്നെ പുനര്‍നിയമനം നല്‍കണമെന്നതടക്കമുള്ള ഉത്തരവാണ് നേരത്തേ കെഎടി പുറപ്പെടുവിച്ചത്.
National
ന്യൂഡൽഹി: രാജ്യത്തെ പഞ്ചസാരയുടെ വിലവർധനയിലും സ്റ്റോക്ക് കുറഞ്ഞതിലും കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്.
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ സ്റ്റോക്ക് എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതും വില റിക്കാർഡ് ഉയരത്തിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് ഖാർഗെ രംഗത്തെത്തിയത്.
രാജ്യത്തെ പഞ്ചസാര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനോട് മൂന്ന് ചോദ്യങ്ങളും അദ്ദേഹം ‘എക്സ്’ പോസ്റ്റിലൂടെ ഉന്നയിച്ചു.
രാജ്യത്തെ പഞ്ചസാര സ്റ്റോക്ക് ഒമ്പത് വർഷത്തെ ഏറ്റവും കുറഞ്ഞ തലത്തിലെത്തിയത് എന്തുകൊണ്ടാണെന്നും കയറ്റുമതി നിർത്തിവച്ച് പത്തു ലക്ഷം ടൺ പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എങ്ങനെയെത്തിയെന്നും ഖാർഗെ ചോദിച്ചു.
കഴിഞ്ഞ മൂന്നു മാസത്തിനിടെ പഞ്ചസാരയ്ക്ക് 40 ശതമാനത്തോളം വില വർധിച്ചുവെന്നും ഉത്സവസീസണിൽ ഉണ്ടായ ഈ വിലക്കയറ്റത്തിന് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരാഞ്ഞു.
പഞ്ചസാര പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സമയത്ത് കരിമ്പും ധാന്യങ്ങളും എഥനോൾ ഉത്പാദനത്തിനായി വഴിതിരിച്ചുവിടുന്ന നയം സർക്കാർ എന്തുകൊണ്ട് പുനഃപരിശോധിക്കുന്നില്ലെന്നും ഖാർഗെ ചോദ്യമുന്നയിച്ചു.
National
ന്യൂഡല്‍ഹി: നാലു വയസിന് താഴെയുള്ള കുട്ടികളിലെ ജലദോഷം, അലര്‍ജി, മൂക്കടപ്പ്, കണ്ണില്‍നിന്നു വെള്ളം വരിക തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍.
ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. രാജ്യത്തെ ചെറിയ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി ഈ മരുന്നുകളുടെ നിര്‍മാണം, വിൽപന, വിതരണം എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കണം.
നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ മരുന്നുകള്‍ നല്കാന് പാടില്ലെന്ന വ്യക്തമായ മുന്നറിയിപ്പുകള്‍ മരുന്നിന്റെ ലേബലുകളിലും പായ്ക്കറ്റുകളിലെ കുറിപ്പുകളിലും പരസ്യപ്രചാരണങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥയും നിര്‍ബന്ധമാക്കി.
നേരത്തേ 2025 ഏപ്രില്‍15ലെ വിജ്ഞാപനപ്രകാരം ക്ലോര്‍ഫെനിറാമിന്‍ മാലിയേറ്റും ഫെനൈല്‍ഫ്രൈന്‍ ഹൈഡ്രോക്ലോറൈഡും അടങ്ങിയ ചില പ്രത്യേക ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്ക് പ്രായപരിധി മുന്നറിയിപ്പോടെ സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ വിജ്ഞാപനത്തിലൂടെ ഈ രണ്ട് ഘടകങ്ങളുമടങ്ങിയ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ക്കും ഈ നിബന്ധന ബാധകമാക്കിയിരിക്കുകയാണ്.ഈ മരുന്നുകള്‍ കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കുമെന്ന് ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡും വിദഗ്ധസമിതിയും കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനു പിന്നാലെയാണ് തീരുമാനം.
ഇത്തരത്തിലുള്ള ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ നാലു വയസിന് താഴെയുള്ള കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമായേക്കാമെന്നും കൂടുതല്‍ സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
National
ലാത്തൂർ(മഹാരാഷ്ട്ര): അനുമതിയില്ലാതെ സ്കൂളിൽ പ്രവേശിച്ച് അധ്യാപകരെ ചോദ്യം ചെയ്യുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) കൺവീനർ അഭിജിത് ദീപ്കെയ്ക്കെതിരേ പോലീസ് കേസെടുത്തു. കൂടെയുണ്ടായിരുന്ന അജയ് ഷിൻഡെ, കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേർ എന്നിവർക്കെതിരേയും കേസെടുത്തു.
കഴിഞ്ഞ 20ന് ലാത്തൂർ ജില്ലയിലെ ഉർദ്ധ് ഔസയിലുള്ള ജില്ലാ പരിഷത്ത് സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിലെ 53കാരനായ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഔസ പോലീസ് ഇന്നലെ കേസെടുത്തത്.
അനുമതിയില്ലാതെ സ്കൂളിനുള്ളിൽ കയറിയ സംഘം ക്ലാസ് മുറികളിൽ കുട്ടികൾക്കിടയിൽ ഇരുന്ന് പഠനത്തെക്കുറിച്ചും സർക്കാർ ജോലികളെക്കുറിച്ചും ചോദിച്ച് ക്ലാസുകളുടെ പ്രവർത്തനം തടസപ്പെടുത്തിയെന്നാണു പ്രധാന പരാതി.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മറ്റു സ്കൂളുകളിലെ കുട്ടികളെ കൊണ്ടുവന്നിരുത്തിയാണ് ക്ലാസ് നടത്തുന്നതെന്ന് ആരോപിച്ച് സ്കൂളിനെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.
ചോദ്യം ചെയ്ത അധ്യാപകനോട് അപമര്യാദയായി സംസാരിക്കുകയും സസ്പെൻഡ് ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
സർക്കാർ സ്കൂളുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സ്വാതന്ത്ര്യദിനത്തിൽ അഭിജിത് ദീപ്കെ ആരംഭിച്ച ‘സ്കൂൾ ഠീക് കരോ’പ്രചാരണത്തിന്റെ ഭാഗമായാണ് ഇവർ സ്കൂളിലെത്തിയത്.
National
ന്യൂഡൽഹി: ദ്വിദിന റഷ്യൻ സന്ദർശനത്തിനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇന്നു മോസ്കോയിലെത്തും.
ഇന്നും നാളെയുമായി മോസ്കോയിൽ നടക്കുന്ന ഇന്ത്യ- റഷ്യ ഉഭയകക്ഷി സാമ്പത്തിക സഹകരണ ഫോറമായ ഐആർഐജിസി-ടിഇസിയുടെ 27-ാമത് സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. റഷ്യൻ വിദേശകാര്യമന്ത്രി സെർജിയോ ലാവ്റോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
റഷ്യൻ ഉപപ്രധാനമന്ത്രി ഡെന്നിസ് മാന്റുറോവിന്റെ ക്ഷണപ്രകാരമാണ് ജയ്ശങ്കർ റഷ്യ സന്ദർശിക്കുന്നത്.
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ അമേരിക്കയിൽനിന്ന് തീരുവ ഭീഷണി നേരിടുന്നതിനിടെയാണു വിദേശകാര്യമന്ത്രിയുടെ റഷ്യ സന്ദർശനമെന്നതു ശ്രദ്ധേയമാണ്.
National
ജമ്മു: നാൽപതു സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതി ഇൻഷ ജാൻ എന്നറിപ്പെടുന്ന ഇൻഷ താരിഖിന്റെ ജാമ്യാപേക്ഷ എൻഐഎ പ്രത്യേക കോടതി തള്ളി.
പ്രതിക്കെതിരായ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നിലനിൽക്കുന്നുവെന്നു കാണിച്ചാണ് പ്രത്യേക ജഡ്ജി പ്രേം സാഗർ ജാമ്യാപേക്ഷ തള്ളിയത്. പുൽവാമ സ്വദേശിയായ ഇൻഷയ്ക്കൊപ്പം അച്ഛൻ താരിഖ് അഹമ്മദ് ഷായും പിടിയിലായിരുന്നു.
Kerala
കോഴിക്കോട്/ പാലക്കാട്: പാലക്കാട് ഡിവിഷന് വെട്ടിമുറിച്ച് മംഗളൂരു മേഖല മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണു വിഭജനമെന്നാണ് ആക്ഷേപം.
വിഷയത്തില്‍ കേരളത്തില്‍നിന്നുള്ള എംപിമാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ അലംഭാവം വെടിഞ്ഞ് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കുറച്ചുവർഷങ്ങളായി തിരുവനന്തപുരം ഡിവിഷനിലെ നാഗർകോവിൽ മധുര ഡിവിഷനിലേക്ക് ചേർക്കുവാൻ സമ്മർദംതുടരുന്നുണ്ട്. കേരളം സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡിവിഷൻതന്നെ നഷ്പ്പെടുന്ന സ്ഥിതി സംജാതമാകും.
അർഹതയുള്ള അത്യാവശ്യ യാത്രക്കാർക്ക് എമർജൻസി ക്വോട്ട ലഭിക്കുന്നതിന് സൗത്ത് വെസ്റ്റേൺ (മൈസൂരു) ഡിവിഷനെ ആശ്രയിക്കേണ്ടിവരും. പാലക്കാട് ഡിവിഷനിൽനിന്നു നേരത്തേ അറുനൂറോളം കിലോമീറ്റർ അടർത്തിയെടുത്തതാണ് സേലം ഡിവിഷൻ രൂപീകരിച്ചതെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി.
പ്രതിഷേധവുമായി എംപിമാർ
മംഗളൂരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് ഒഴിവാക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എം.കെ. രാഘവന് എംപി മുന്നറിയിപ്പ് നല്കി.
റെയിൽവേയുടെ തീരുമാനം കേരളത്തോടുള്ള കടുത്ത രാഷ്ട്രീയ അവഗണനയും ദയാവധത്തിനു തുല്യമായ തീരുമാനവുമാണെന്ന് ഷാഫി പറന്പിൽ എംപി കുറ്റപ്പെടുത്തി.
പാലക്കാട് റെയിൽവേ ഡിവിഷൻ സംരക്ഷിക്കുന്നതിനായി ഡിവിഷൻ കേന്ദ്രീകരിച്ചും ഡൽഹിയിലും ശക്തമായ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്നും ഇതിന്റെ ഭാഗമായി കെപിസിസി ഉടൻ സമരപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര റെയിൽവേ ബോർഡിന്റെ അന്യായ വിജ്ഞാപനം അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എംപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു. പാലക്കാട് ഡിവിഷൻ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാകുമെന്നും നിലനില്പുതന്നെ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മംഗളൂരു മേഖലയെ വിഭജിച്ച് മൈസൂരു ഡിവിഷന് കൈമാറുന്നത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ വേണ്ടിയാണെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. പാലക്കാട് ഡിവിഷൻ ഒരു കാരണവശാലും വിഭജിക്കില്ലെന്ന് റെയിൽവേമന്ത്രി കേരളത്തിന് ഉറപ്പുനൽകിയിരുന്നതാണെന്നും അർധരാത്രിയിൽ ആരുമറിയാതെ കൈക്കൊണ്ട ഈ തീരുമാനം കടുത്ത വാഗ്ദാനലംഘനവും വഞ്ചനയുമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ആലുവ:വർത്തമാനകാലത്ത് ക്രിസ്തുവിന്റെ സജീവസാക്ഷ്യമാകാൻ സിസ്റ്റേഴ്സ് ഓഫ് ദ ഡെസ്റ്റിറ്റ്യൂട്ട് സന്യാസിനീ സമൂഹത്തിനാകുന്നത് കത്തോലിക്കാ സഭയ്ക്കു മുഴുവൻ അഭിമാനമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അഗതികളുടെ സഹോദരിമാരുടെ സന്യാസിനീ സമൂഹത്തിന്റെ (എസ്ഡി) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ പാവങ്ങളെ ചേർത്തുനിർത്തി കർമമണ്ഡലങ്ങളെ ധന്യമാക്കിയ സ്ഥാപകപിതാവ് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ ദർശനങ്ങൾക്ക് നൂറു വർഷംകൊണ്ട് അർഥപൂർണമായ വെളിച്ചം പകരാൻ ഈ സന്യാസിനീ സമൂഹത്തിനായി. കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്ത പ്രേഷിതവര്യനാണു ഫാ. പയ്യപ്പിള്ളി. ആ ധന്യന്റെ വിശുദ്ധപദവിയിലേക്കുള്ള പ്രയാണം ദൈവഹിത പ്രകാരം ഫലമണിയുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
കാരിസത്തോടു നീതിപുലർത്തി അഗതികൾക്കൊപ്പം സഞ്ചരിക്കുന്ന എസ്ഡി സന്യാസിനീ സമൂഹം സുവിശേഷത്തിലെ നല്ല സമരിയാക്കാരന്റെ ഇന്നത്തെ വിപുലമാക്കപ്പെട്ട തുടർച്ചയാണ്. മറ്റേതൊരു സന്യാസിനീ സമൂഹത്തിൽനിന്നും സേവനപ്രവർത്തനങ്ങളിൽ സവിശേഷതകൾ ഏറെയുള്ള എസ്ഡിയുടെ ശുശ്രൂഷകൾ ശക്തമായി തുടരേണ്ടത് സഭയുടെയും സമൂഹത്തിന്റെയും ആവശ്യമാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
ആലുവ തോട്ടുമുഖം എസ്ഡി ജനറലേറ്റില്‍ നടന്ന പൊതുസമ്മേളനം മന്ത്രി റോജി എം. ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കൂട്ടോ അനുഗ്രഹപ്രഭാഷണം നടത്തി. ജസ്റ്റീസ് കുര്യൻ ജോസഫ് ശതാബ്ദിസന്ദേശം നൽകി. പ്രേഷിതശുശ്രൂഷ ചെയ്യുന്നവർക്ക് പാവപ്പെട്ടവന്റെ മേൽവിലാസമാണ് അഭിമാനത്തോടെ പറയാനുണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ് മാർ തോമസ് ചക്യത്ത്, ബാലസോർ ബിഷപ് ഡോ. വർഗീസ് തോട്ടങ്കര, അൻവർ സാദത്ത് എംഎൽഎ, എസ്ഡി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിസ് ഗ്രെയ്സ്, എറണാകുളം -അങ്കമാലി അതിരൂപത വികാരി ജനറാൾ ഫാ. ഡോ. ജിമ്മി പൂച്ചക്കാട്ട്, സിഎസ്എൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ആനി ജോ, ഫാ. സജി മുള്ളൻകുഴി, ഫാ. ഡോ. ജോഫി തോട്ടങ്കര, ഫാ. ഡോ. ജോയ് കൈപ്പനാനിക്കൽ, ഫാ. ജീൻ മൈക്കിൾ, സാജു മത്തായി, സിസ്റ്റർ റെയ്സി, സിസ്റ്റർ ഫ്രാൻസിയ തുടങ്ങിയവർ പ്രസംഗിച്ചു.
നേരത്തേ കൃതജ്ഞതാ ദിവ്യബലിയും ഉണ്ടായിരുന്നു. ഡോക്യുമെന്ററി പ്രദർശനം, പുസ്തകപ്രകാശനം, കലാപരിപാടികൾ എന്നിവയും നടന്നു.
Kerala
കോതമംഗലം: വീടിനുമുന്നിലെ കയറ്റത്തില്‍ നിര്‍ത്തിയ ആഡംബര ജീപ്പ് പിന്നോട്ടുരുണ്ട് വാഹനത്തിനും മതിലിനുമിടയില്‍ ഞെരുങ്ങിയമര്‍ന്ന് പ്രവാസി മരിച്ചു.
ഊന്നുകല്‍ കതിരുവേല്‍തണ്ട് കാരിമറ്റംവീട്ടില് ഹരിപ്രസാദിന്റെ മകന് എച്ച്. അരുണാ (52)ണു മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
ഇടവഴിയില്‍നിന്നു വീട്ടിലേക്ക് കയറുന്ന ഗേറ്റ് ഭാഗത്തായിരുന്നു ജീപ്പ് പാര്‍ക്ക് ചെയ്തിരുന്നത്. രാത്രി ഭക്ഷണം വാങ്ങാനായി ജീപ്പെടുക്കാനായി ടയറിനടിയിലെ തടസം നീക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ ജീപ്പിനും എതിര്‍വശത്തെ മതിലിനും ഇടയിൽ അരുണ്‍ ഞെരിഞ്ഞമരുകയായിരുന്നു.
അതുവഴി വന്ന വാഹനയാത്രികന് ജീപ്പ് റോഡിനു കുറുകെ കിടക്കുന്നതു കണ്ട് വീട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ തങ്ങളുടെ വാഹനമാണ് അവിടെയുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാരടക്കം ചെന്നുനോക്കിയപ്പോഴാണ് അരുണ്‍ വാഹനത്തിന് അടിയില്‍ ഞെരുങ്ങിയമര്‍ന്ന് കിടക്കുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാരം ചൊവ്വാഴ്ച പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ . സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അരുണും ഭാര്യയും രണ്ടാഴ്ച മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്. ഭാര്യ അഞ്ജു പത്തനംതിട്ട പ്രക്കാനം കുഴിമുറിയില്വില്ല കുടുംബാംഗം. മക്കള്‍: സൈറസ്, സെഫാന്, അനോറ.
National
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിയമസഭയെ സിനിമാ സെറ്റായി കാണുകയാണെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പകരം സഭയ്ക്കുള്ളിൽ പഞ്ച് ഡയലോഗുകൾ വിളമ്പാനാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായി എം.കെ. സ്റ്റാലിൻ.
ഡിഎംകെയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഎംകെ ഭരണകാലത്ത് ജനങ്ങൾക്കായി കൊണ്ടുവന്ന വികസന പദ്ധതികളുടെ പേരുകൾ മാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രിയെന്ന് സ്റ്റാലിൻ ആരോപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഡിഎംകെയെ സംബന്ധിച്ചിടത്തോളം, തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ജനങ്ങളുടെ ദൈനംദിന ജീവിതവുമായി എപ്പോഴും ആഴത്തിൽ ബന്ധപ്പെട്ട് കിടക്കുന്നവരാണെന്നും സ്റ്റാലിൻ പറഞ്ഞു.
Kerala
മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്.
കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി ഒന്നിനുശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.
കടൽത്തീരത്ത് മീൻ അടിഞ്ഞെന്നും എടുക്കാൻ പോകണമെന്നും പറഞ്ഞാണ് ഫൗസിയെയെ വിളിച്ചു കൊണ്ടുപോയത്. വ്യാഴാഴ്ച രാത്രിയായിട്ടും ഇരുവരും വീട്ടിലേക്ക് തിരിച്ചെത്താതിരുന്നതോടെ മക്കൾ പോലീസിൽ വിവരമറിയിച്ചു. അന്വേഷണം നടക്കുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ചാക്കിൽ കെട്ടിയനിലയിൽ തിരൂർ പുഴയിലെ പടിഞ്ഞാറേക്കര ജെട്ടി വൈനിൽ കണ്ടെത്തിയത്.
ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ സ്ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കി ദേഷ്യത്തിൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
പെരുമ്പാവൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 6.5 ഗ്രാം അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്.
ഹെറോയിൻ വിൽപനയ്ക്കായി വല്ലത്ത് നിൽക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ കുറച്ചുനാളായി അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പട്ടാമ്പിയിൽ നിന്നാണ് ലഹരിമരുന്ന് വാങ്ങിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ബസിൽ ആണ് വല്ലത്ത് എത്തിയത്. പ്രതിക്ക് ലഹരിമരുന്ന് നൽകിയവരെയും പ്രതിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെയും കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
International
മസ്കറ്റ്: ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു.
മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.
International
ടെഹ്റാൻ: അമേരിക്കയുമായി മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. നിലവിൽ യുഎസിനേക്കാൾ ശക്തവും അന്തസുറ്റതുമായ നിലപാടിലാണ് ഇറാനുള്ളതെന്നും യുദ്ധത്തിൽ തങ്ങൾക്കാണു വിജയമെന്ന് ലോകം അംഗീകരിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
ടെഹ്റാനിൽ നടന്ന "ഇസ്ലാമിക് അസോസിയേഷൻ ഓഫ് ദി ഇറാനിയൻ മെഡിക്കൽ സൊസൈറ്റി'യുടെ 31-ാമത് ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് പെസഷ്കിയാൻ രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തി അമേരിക്ക ഇറാന്റെ സ്കൂളുകളും ആശുപത്രികളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ആക്രമിക്കുകയായിരുന്നെന്ന് പെസെഷ്കിയാൻ കുറ്റപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ജൂണിൽ അമേരിക്കയുമായി ഉണ്ടാക്കിയ ധാരണാപത്രം ഇറാന്റെ കീഴടങ്ങലല്ലെന്നും വ്യവസ്ഥകളെല്ലാം എതിർഭാഗത്തിന് ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനിക നീക്കങ്ങൾക്കു പകരം ഇറാനെ സാമ്പത്തികമായി തകർക്കാൻ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള പെസെഷ്കിയാന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
അമേരിക്കയുടെ പുതിയ ഉപരോധനീക്കം സാമ്പത്തിക ഭീകരവാദവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചത്.
അതേസമയം, ഇറാനെതിരേ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ ചൈന വിമർശിച്ചു. ഉപരോധങ്ങളും സൈനികശക്തി ഉപയോഗിച്ചുള്ള ഭീഷണികളും മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ വർധിപ്പിക്കുകയേയുള്ളൂവെന്നും നയതന്ത്ര ചർച്ചകളിലൂടെയാണ് പ്രശ്നങ്ങൾ പരിഹരിക്കേണ്ടതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപനം ഇന്ന്.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ടില്‍ തയാറാക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ രാവിലെ 8.30 നു ചടങ്ങുകള്‍ ആരംഭിക്കും.
കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹബലി നടക്കും. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വചന സന്ദേശം നല്‍കും. അന്ത്യോക്യായിലെ സുറിയാനി കത്തോലിക്ക പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ മുഖ്യാതിഥിയായിരിക്കും.
11 ന് ആരംഭിക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ മുഖ്യാതിഥി ആയിരിക്കും.
ഗോവ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ, മാര്‍ത്തോമ്മാ സഭ മെത്രാപ്പോലീത്ത തെയഡോഷ്യസ് മാര്‍ത്തോമ്മ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്, എം.എ. യൂസഫലി, ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി ബിഷപ് ജോസഫ് മാര്‍ ദിവന്നാസിയോസ്, ശശി തരൂര്‍ എംപി, കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, രജതജൂബിലി ജനറല്‍ കണ്‍വീനര്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവർ പ്രസംഗിക്കും. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മറുപടി പ്രസംഗം നടത്തും.
National
ന്യൂഡൽഹി: ജൂലൈ 20ലെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പെല്ലറ്റ് ഗണ്ണിൽനിന്നുള്ള വെടിയേറ്റ് ഒരു യുവാവിനു പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രേഖപ്പെടുത്തി ഡൽഹി പോലീസ്. അപ്രതീക്ഷിതമായ നീക്കത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ നടത്തിയ ധർണയ്ക്കുശേഷമാണ് പോലീസ് നടപടി. പെല്ലറ്റ് ഗൺ ആക്രമണത്തിൽ സാഹിൽ ലൗച്ചാവ് എന്ന പത്തൊമ്പതുകാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ 118 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ), 25 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിശ്ചയദാർഢ്യത്തിന്റെ ആറ് മണിക്കൂർ
ജന്തർ മന്തർ പ്രതിഷേധത്തിനിടെ വലതുകണ്ണിലും ശരീരത്തിലും ഗുരുതരമായ ബുള്ളറ്റ് പരിക്കുകൾ നേരിട്ടിരുന്ന സാഹിൽ ലൗച്ചാവ് എന്ന യുവാവ് പെല്ലറ്റ് ഗൺ ആക്രമണത്തിനെതിരെ ഈ മാസം 14നും 17നും ഡൽഹി പോലീസിനു പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായിരുന്നില്ല. അപ്പോഴാണ് രാഹുൽ ഗാന്ധി വിഷയം ഏറ്റെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡെപ്യൂട്ടി കമ്മീഷണർ സച്ചിൻ ശർമയുടെ ഓഫീസിൽ സാഹിലിനോടൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായില്ല. അതോടെ പോലീസ് സ്റ്റേഷന്റെ മുന്നിൽ കസേരയിട്ട് രാഹുൽ ധർണ ആരംഭിക്കുകയായിരുന്നു.
ഉച്ചകഴിഞ്ഞ് പന്ത്രണ്ടോടെയാണ് ധർണ ആരംഭിച്ചത്. ആറ് മണിക്കൂറിലധികം രാഹുൽ ഒരേ കസേരയിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇടയ്ക്കുവച്ച് പ്രിയങ്കയും ജയ്റാം രമേശുമടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളും ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദ്ര യാദവിന്റെ നേതൃത്വത്തിൽ അൻപതോളം കോൺഗ്രസ് പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പോലീസ് സ്റ്റേഷന്റെ ഗേറ്റിനു പുറത്ത് നൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യങ്ങളുമായെത്തി.
മുദ്രാവാക്യം വിളി അഞ്ച് മണിക്കൂറിലേറെ തുടർന്നു. വൈകുന്നേരം ആറോടെ കേസ് രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നെങ്കിലും എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാതെ ധർണ അവസാനിപ്പിക്കില്ലെന്നായിരുന്നു രാഹുലിന്റെ നിലപാട്. ഒടുവിൽ എഫ്ഐആർ പകർപ്പുമായി മാധ്യമങ്ങളോട് സംസാരിച്ചാണ് ആറ് മണിക്കൂറിലേറെ നീണ്ട സമരം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പോലീസ് തയാറായത് ഗത്യന്തരമില്ലാതെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സ്വാഭാവിക നടപടി സ്വീകരിക്കേണ്ട കേസിൽപോലും പോലീസ് മനഃപൂർവം വൈകിച്ചുവെന്നത് ഗുരുതരമായ കുറ്റമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.
Leader Page
ഏതൊരു ദീർഘവീക്ഷണമുള്ള നേതൃത്വവും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത് കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും സമൂഹത്തിന്റെ നന്മയ്ക്കായി സ്വയം സമർപ്പിച്ചുകൊണ്ടുമാണ്. ശ്ലൈഹിക ശുശ്രൂഷയിൽ ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനിയുടെ കാൽ നൂറ്റാണ്ടു കാലത്തെ പൊതുപ്രവർത്തനവും നേതൃപാടവവും കേരളീയ പൊതുസമൂഹത്തിലും ആഗോളതലത്തിലും ഒരുപോലെ മാതൃകാപരമാണ്.
ശക്തമായ ദൈവാശ്രയബോധവും കഠിനാധ്വാനവും ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സവിശേഷ കഴിവും യുക്തിസഹമായി കാര്യങ്ങളെ വിലയിരുത്താനുള്ള പാടവവും പിതാവിന്റെ വലിയ സവിശേഷതകളാണ്. സഭയുടെ അതിരുകൾക്കപ്പുറം പൊതുസമൂഹത്തിന്റെ നന്മയും പുരോഗതിയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പിതാവിന്റെ ജീവിതം ദേശത്തിനു വലിയ അനുഗ്രഹമാണ്.
►വിദ്യാഭ്യാസരംഗത്തെ വിപ്ലവകരമായ മുന്നേറ്റങ്ങളും ദീർഘവീക്ഷണവും
ആത്മീയം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മൂന്ന് പ്രധാന മേഖലകളെ സമഗ്രമായി ഏകോപിപ്പിക്കുന്നതിൽ അഭിവന്ദ്യ പിതാവ് പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. ദൈവജനത്തിന്റെ ബൗദ്ധികവും മാനുഷികവുമായ സാധ്യതകളെ വർധിപ്പിക്കാനും അവയെ പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താനും പിതാവ് നിരന്തരം പരിശ്രമിച്ചു.
മാർ ഈവാനിയോസ് കോളജ് ഉൾപ്പെടെ പതിനെട്ടോളം കലാലയങ്ങൾ ഉൾക്കൊള്ളുന്ന കാമ്പസിനെ "മാർ ഈവാനിയോസ് വിദ്യാനഗർ' എന്ന് നാമകരണം ചെയ്തത് പിതാവിന്റെ ദീർഘവീക്ഷണത്തിന്റെ അടയാളമാണ്. കാലോചിതമായ നവീകരണങ്ങളിലൂടെയും അത്യാധുനിക കെട്ടിടങ്ങളുടെയും ഗവേഷണകേന്ദ്രങ്ങളുടെയും നിർമാണത്തിലൂടെയും ഈ വിദ്യാഭ്യാസ സമുച്ചയത്തെ അദ്ദേഹം ലോകനിലവാരത്തിലേക്ക് ഉയർത്തി.
2012ൽ മാർ ഗ്രിഗോറിയോസ് ലോ കോളജിന് തുടക്കം കുറിച്ചു. 2014ൽ പാറശാല ഭദ്രാസനത്തിൽ നെല്ലിക്കാട് മദർ തെരേസ കോളജും സാന്തോം ആർട്സ് ആൻഡ് സയൻസ് കോളജും സ്ഥാപിക്കുന്നതിനും പിതാവ് നേതൃത്വം നൽകി.
നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിൽ സ്ഥിതിചെയ്യുന്ന ലോകനിലവാരത്തിലുള്ള ബിസിനസ് കേന്ദ്രവും നെറ്റ്വർക്കിംഗ് ഹബ്ബുമായ "ബി-ഹബ്' കേരളത്തിലെ ഏറ്റവും വലിയ കോ-വർക്കിംഗ്, ലേണിംഗ്, നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായി വളർന്നത് സ്റ്റാർട്ടപ്പുകൾക്കും നവീകരണാശയങ്ങൾക്കും പിതാവ് നൽകിയ ഊന്നലിന്റെ ഫലമാണ്.
►ആതുരസേവനരംഗത്തെ മാതൃകാപരമായ കാൽവയ്പുകൾ
സാമൂഹിക സേവനരംഗത്ത്, വിശിഷ്യാ ആരോഗ്യമേഖലയിൽ പിതാവ് നൽകിയ സംഭാവനകൾ എടുത്തുപറയേണ്ടതാണ്. പിരപ്പൻകോട് പരിമിതമായ ആതുരശുശ്രൂഷകൾ മാത്രമുണ്ടായിരുന്ന കേന്ദ്രത്തെ സമഗ്രമായ "സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്' ആക്കി മാറ്റാൻ പിതാവിനു കഴിഞ്ഞു.
ഗ്രാമീണ ജനങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വൈദ്യസേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2011ൽ കമ്യൂണിറ്റി ഹോസ്പിറ്റൽ സ്ഥാപിച്ചു.
ഡയാലിസിസ് കെയർ, ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതി (NLEP), പെയിൻ & പാലിയേറ്റീവ് കെയർ, സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ഡി-അഡിക്ഷൻ, എയ്ഡ്സ് റീഹാബിലിറ്റേഷൻ സെന്റർ തുടങ്ങിയ വിവിധ സേവനങ്ങളിലൂടെ സമൂഹത്തിന് സമഗ്രമായ ആരോഗ്യപരിചരണം ഉറപ്പാക്കി. 2024ൽ കാരമൂട് പ്രദേശത്ത് മറ്റൊരു സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റൽകൂടി ആരംഭിച്ചുകൊണ്ട് ഈ സേവനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചു.
►കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും
തന്റെ ജീവിതത്തിലെ എല്ലാ നാഴികക്കല്ലുകളും സമൂഹത്തിലെ ഏറ്റവും ദുർബലരായവർക്ക് കരുത്തു പകരുന്ന മുഹൂർത്തങ്ങളാക്കി മാറ്റാൻ പിതാവ് ശ്രദ്ധിക്കാറുണ്ട്. സഭയുടെയോ മതത്തിന്റെയോ അതിരുകൾ നോക്കാതെയാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കിയത്. സമൂഹത്തിലെ ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കായി സമർപ്പിതമാണ് അദ്ദേഹത്തിന്റെ ജീവിതം. തന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് 2008 മുതൽ വിവിധ ജീവകാരുണ്യ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിവരുന്നത്. 2008ൽ കാട്ടാക്കടയിൽ ബേത്ലഹേം ബോയ്സ് ഹോമും 2009ൽ നാലാഞ്ചിറയിൽ ആർച്ച്ബിഷപ് മാർ ഗ്രിഗോറിയോസ് സ്നേഹവീടും ആരംഭിച്ചു.
2010ൽ ചീക്കനാലിൽ ആശ്വാസഭവൻ സ്പെഷൽ സ്കൂളും അതിന്റെ പ്രവർത്തനങ്ങളും വിപുലീകരിച്ചു. തുടർന്ന് 2011ൽ പിരപ്പൻകോട് സെന്റ് ജോൺസ് കമ്യൂണിറ്റി ഹോസ്പിറ്റലും 2012ൽ അവിടെ സൗജന്യ ഡയാലിസിസ് യൂണിറ്റും യാഥാർഥ്യമാക്കി. 2013ൽ അമ്പതോളം ഹിന്ദു-മുസ്ലിം സഹോദരങ്ങൾക്ക് ഭവനം നിർമിച്ചു നൽകിയ അദ്ദേഹം, 2014ൽ പട്ടത്ത് പാവപ്പെട്ട രോഗികൾക്കായുള്ള "സാന്ത്വനം' പരിചരണ ഭവനവും, 2015ൽ പിരപ്പൻകോട് ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് കാൻസർ കെയറും സ്ഥാപിച്ചു.
വിരമിച്ച വൈദികർക്കായി 2016ൽ പിരപ്പൻകോട് "സായൂജ്യം' ഭവനത്തിന്റെ നിർമാണത്തിനും 2018ൽ തിരുവനന്തപുരം ജില്ലയിലെ ഓഖി ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്കും 2019ൽ കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നാമഹേതുക തിരുനാളിന്റെ കാരുണ്യ ഫണ്ട് ഉപയോഗപ്പെടുത്തി.
2020ൽ അഞ്ചലിൽ നിരാലംബരായ സ്ത്രീകൾക്കും വിധവകൾക്കുമായി "അമ്മ വീട്' നിർമിച്ചു നൽകി. തുടർന്ന് 2021ൽ മാർത്താണ്ഡം രൂപതയിലെയും 2024ൽ പുത്തൂർ രൂപതയിലെയും ജീവകാരുണ്യ പദ്ധതികൾക്ക് അദ്ദേഹം പിന്തുണയേകി. കൂടാതെ 2022ൽ ഛത്തീസ്ഗഡിലെ ബിലാസ്പുരിൽ വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കും 2023ൽ ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന സഹായത്തിനും അദ്ദേഹം നേതൃത്വം നൽകി. 2025ൽ പട്ടത്ത് രോഗികളുടെ പരിചരണത്തിനായി "സാന്ത്വനം' ഭവനത്തിന്റെ പുതിയ ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കി. ഓഖി ദുരന്തം, പ്രളയം തുടങ്ങിയ പ്രകൃതിക്ഷോഭ കാലങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ അദ്ദേഹം മാതൃകാപരമായ പങ്കുവഹിച്ചു.
ഇതിനുപുറമേ, "സ്നേഹപൂർവം ഒരു വീട്' പദ്ധതിയിലൂടെ ഭവനരഹിതരായ 2336 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സാമ്പത്തിക സഹായം നൽകുകയും പട്ടം കത്തീഡ്രൽ അങ്കണത്തിൽ സാധാരണക്കാർക്കായി "സ്നേഹവിരുന്നുശാല' ആരംഭിക്കുകയും ചെയ്തു. സമൂഹത്തിലെ ഭവനരഹിതർക്കും രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അദ്ദേഹം നൽകിയ സ്നേഹവും കരുണയും അതുല്യമാണ്.
തന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷവും പാവപ്പെട്ടവരോടുള്ള കരുതലിന്റെ അവസരമാക്കി മാറ്റിക്കൊണ്ട്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 25 കുട്ടികൾക്ക് പഠനസഹായം നൽകുന്ന പുതിയ പദ്ധതിയും ഈ വർഷം ആരംഭിക്കുന്നുണ്ട്.
അഭിവന്ദ്യ പിതാവിന്റെ സമൂഹത്തിലെ ഇത്തരം ക്രിയാത്മകമായ ഇടപെടലുകളെയും മഹത്തായ സംഭാവനകളെയും മാനിച്ച് നിരവധി പുരസ്കാരങ്ങൾ നൽകി സമൂഹം ഇതിനോടകം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
Leader Page
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജത ജൂബിലി തമിഴ്നാട് ചെങ്കോട്ട അൻപ് ഇല്ലം ശരണാലയത്തിനും ആഹ്ലാദനിമിഷമാണ്.
സമൂഹത്തിന്റെ എല്ലാ തലങ്ങളിൽ ഉള്ളവരെയും സ്നേഹത്തോടെയും കരുതലോടെയും ചേർത്തുപിടിക്കുന്ന അദ്ദേഹത്തിന്റെ സമീപനം എന്നും ഹൃദയ സ്പർശിയായ അനുഭവമായിരുന്നു.
ദരിദ്രരോടും ഉപേക്ഷിക്കപ്പെട്ടവരോടും പക്ഷം ചേരാൻ കിട്ടുന്ന ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കാറില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മാനസിക ദൗർബല്യമുള്ളവരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുന്ന അൻപ് ഇല്ലത്തിന്റെ പ്രവർത്തനങ്ങളോട് പിതാവ് കാണിച്ചിട്ടുള്ള താത്പര്യം അവിസ്മരണീയമാണ്.
അന്തേവാസികൾക്ക് ഭക്ഷണമൊരുക്കി നൽകാനും മറ്റും മാർ ക്ലീമിസ് ബാവ നൽകിയിട്ടുള്ള താത്പര്യവും കരുതലും അൻപ് ഇല്ലത്തിന് ഒരിക്കലും മറക്കാൻ കഴിയില്ല. അശരണരായ എല്ലാ മക്കളുടെയും പ്രാർഥനയും സ്നേഹവും പിതാവിനൊപ്പുണ്ട്.
അദ്ദേഹത്തിന്റെ മെത്രാഭിഷേക രജത ജൂബിലി വേളയിൽ തമിഴ്നാട്ടിലെ ഈ മക്കളുടെ സ്നേഹവും അൻപ് ഇല്ലത്തിന്റെ പ്രാർഥനാശംസകളും അറിയിക്കുന്നു. കൂടുതൽ പേരിലേക്ക് നന്മയെത്തിക്കാൻ ദൈവം അദ്ദേഹത്തിനു ശക്തിപകരട്ടെ.
Leader Page
വംശീയവിദ്വേഷം യ ഥാര്‍ഥ ദേശീയബോധത്തെ നശിപ്പിക്കും. ഇന്ത്യന്‍ ദേശീയത സങ്കുചിതമോ ആക്രമണോത്സുകമോ വിനാശകരമോ അല്ല. “എന്റെ ദേശീയബോധം തീവ്രമാണെങ്കിലും അതു സങ്കുചിതമല്ല. ഏതെങ്കിലും രാഷ്ട്രത്തെയോ വ്യക്തിയെയോ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതുമല്ല. എന്റെ ദേശീയബോധം സ്വദേശി ആശയത്തെപ്പോലെതന്നെ വിശാലമാണ്. ലോകം മുഴുവനും പ്രയോജനം ലഭിക്കത്തക്കവിധം ഇന്ത്യ ഉയരണമെന്നാണ് ആഗ്രഹിക്കുന്നത്”- രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ദര്‍ശനമാണിത്.
സങ്കുചിത ദേശീയതയേക്കാള്‍ മാനവികതയ്ക്കു മുന്‍ഗണന നല്കുന്നതിലൂടെയാണ് യഥാര്‍ഥ പുരോഗതി കൈവരിക്കാനാവുകയെന്ന് വിഖ്യാത എഴുത്തുകാരനും കവിയുമായ രവീന്ദ്രനാഥ ടാഗോറും ചൂണ്ടിക്കാട്ടി. ആക്രമണോത്സുകവും യാന്ത്രികവുമായ ദേശീയത വലിയൊരു ഭീഷണിയായി അദ്ദേഹം കണ്ടു. അധികാരം, പതാകകള്‍, അഭിമാനം എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രം, ആ രാഷ്ട്രത്തിനുതന്നെ ഏറ്റവും വലിയ ദോഷമാണെന്നു ജന ഗണ മനയുടെ രചയിതാവായ ടാഗോര്‍ വാദിച്ചു. തീവ്ര ദേശീയത എളുപ്പത്തില്‍ വിദേശികളോടുള്ള വെറുപ്പായും ഒടുവില്‍ സഹപൗരന്മാരോടുള്ള വെറുപ്പായും മാറാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു.
വെറുപ്പിനാകരുത് ദേശീയത
“ദേശീയത ഒരു വ്യാജ ദൈവമാണ്. എങ്കിലും ദശലക്ഷക്കണക്കിനാളുകള്‍ അതിനെ അതീവഗൗരവത്തോടെയാണു കാണുന്നത്. സ്വന്തം രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാനും നശിപ്പിക്കാനും കൊല്ലാനും കൊല്ലപ്പെടാനും അവര്‍ തയാറാകുന്നു. രാഷ്ട്രീയക്കാര്‍ ഇതിനെ തങ്ങളുടെ നേട്ടത്തിനായി ചൂഷണം ചെയ്യുന്നു”- തത്വചിന്തകനും എഴുത്തുകാരനുമായ ജിദ്ദു കൃഷ്ണമൂര്‍ത്തിക്കു സംശയമേയില്ല. സ്വയംവഞ്ചന കലര്‍ന്ന അധികാരക്കൊതിയാണ് ദേശീയതയെന്ന് വിഖ്യാത ആംഗലേയ നോവലിസ്റ്റ് ജോര്‍ജ് ഓര്‍വെല്‍ എഴുതി.
“ദേശീയത ഒരു ബാല്യകാല രോഗമാണ്. മനുഷ്യരാശിയെ ബാധിക്കുന്ന അഞ്ചാംപനി പോലെയാണത്” എന്നായിരുന്നു ആല്‍ബര്‍ട്ട് ഐന്സ്റ്റീന് അഭിപ്രായപ്പെട്ടത്. ദേശസ്നേഹം സ്വന്തം ജനതയോടുള്ള സ്നേഹത്തിനു മുന്‍ഗണന നല്കുന്നതാണെങ്കില് സ്വന്തം ജനതയല്ലാത്തവരോടുള്ള വെറുപ്പിനു മുന്‍ഗണന നല്‍കുന്നതാണു ദേശീയതയെന്നാണ് ഫ്രഞ്ച് ചിന്തകനായ ചാള്‍സ് ഡി ഗോള്‍ പറഞ്ഞത്.
വിവാദമല്ല, വേണം ആദരവ്
ഒരു ജനതയ്ക്കു തങ്ങളുടേതായ ഭൂപ്രദേശം, ഭാഷ, സംസ്കാരം, ചരിത്രം എന്നിവയിലുള്ള പങ്കുവയ്ക്കപ്പെട്ട ബോധവും ഐക്യവുമാണു ദേശീയത. യഥാര്‍ഥ ദേശീയതയുടെ പേരില്‍ സ്വന്തം ജനതയ്ക്കിടയില്‍ വിഭാഗീയതയും അസഹിഷ്ണുതയും വളര്‍ത്തുന്ന പ്രവണതയാണു കപടദേശീയത. രാജ്യസ്നേഹത്തിനപ്പുറം രാഷ്ട്രീയ അധികാരമാണ് ഇതിന്റെ ലക്ഷ്യം. രാജ്യസ്നേഹം അളക്കാനുള്ള ഉപാധിയാകരുത് ദേശീയഗാനവും ദേശീയഗീതവും. എതിര്‍സ്വരങ്ങളെ ദേശദ്രോഹമായി ചിത്രീകരിച്ച് ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണു രാജ്യവിരുദ്ധം.
ദേശഭക്തിയുടെ മറവില്‍ ജനങ്ങളെ ഭിന്നിപ്പിച്ചു മുതലെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇന്ത്യയുടെ ദേശീയഗാനമായ ജന ഗണ മന, ദേശീയഗീതമായ വന്ദേമാതരം എന്നിവ ഒരുപോലെ ആദരിക്കപ്പെടുകയാണു വേണ്ടത്. മാനുഷ്യരെല്ലാം ഒന്നുപോലെ എന്ന ഓണാശംസ രാജ്യത്തിനാകെ കരുത്താകട്ടെ.
നിയമഭേദഗതി അത്ര ലളിതമല്ല
വന്ദേമാതരത്തിന്റെ ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്നു കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തില്‍ എഐസിസി ആസ്ഥാനത്തു വന്ദേമാതരം പൂര്‍ണമായി പാടിയതും രണ്ടു ചരണങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗാനാലാപനം നിര്‍ത്താന്‍ സോണിയാ ഗാന്ധി നിര്‍ദേശിച്ചതും വിവാദമായി. കേരളത്തില്‍ വന്ദേമാതരം ഒഴിവാക്കിയതും കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും പൂര്‍ണമായി പാടുകയും ചെയ്തപ്പോള്‍ വിവാദം കൊഴുത്തു. ഇതിനുശേഷമാണു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി കൃത്യമായ നിലപാടു സ്വീകരിച്ചത്. വന്ദേമാതരം ആദ്യ രണ്ടു ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന് 1937ല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.
ദേശീയ ബഹുമാനത്തെ അവഹേളിക്കുന്നതു തടയല്‍ ഭേദഗതി നിയമം- 2026 (ദി പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട്സ് ടു നാഷണല്‍ ഓണര്‍ അമെന്മെന്റ്) കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയതോടെയാണു പുതിയ വിവാദം. വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ചാണു നടപടി. ദേശീയപതാക, ഭരണഘടന, ദേശീയഗാനം എന്നിവയ്ക്കു മാത്രം സംരക്ഷണം നല്‍കിയിരുന്ന 1971ലെ നിയമത്തിലുള്ള മൂന്നാംവകുപ്പു പരിഷ്കരിച്ചാണു ജന ഗണ മനയ്ക്കു നല്കുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും നല്‍കിയത്. എന്നാല്‍, ഈ നിയമം വന്ദേമാതരം നിര്‍ബന്ധമാക്കുന്നില്ല. ഔദ്യോഗിക ചടങ്ങുകളില്‍ രണ്ടും ഒരുമിച്ച് ആലപിക്കുമ്പോള്‍, 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദേശീയഗാനത്തിനു മുമ്പായി വന്ദേമാതരം ആലപിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റേതായി ഒരു നിര്‍ദേശവും ഇറക്കിയിട്ടുണ്ട്.
ദേശീയഗീതം ആയുധമാക്കുന്നവര്‍
1875ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി സംസ്കൃതവത്കരിച്ച ബംഗാളി ഭാഷയില്‍ രചിച്ച വന്ദേമാതരത്തിന്റെ ‘അമ്മേ, ഞാന്‍ അങ്ങയെ വണങ്ങുന്നു’ എന്നര്‍ഥം വരുന്നതാണ് ആദ്യ രണ്ടു ചരണങ്ങള്‍. ഓരോ ഭാരതീയന്റെയും അഭിമാനം ഉയര്‍ത്തുന്നതാണിത്. സ്വാതന്ത്ര്യസമരത്തില്‍ ജനവികാരം ആളിക്കത്തിച്ച ഗീതത്തിന് ആറു ചരണങ്ങളാണുള്ളത്. എന്നാല്‍, “പത്ത് ആയുധങ്ങളുള്ള ദുര്ഗയാണു നീ; താമരക്കുമ്പിളില്‍ വാഴുന്ന ലക്ഷ്മിയാണു നീ; വിജ്ഞാനദാനിയായ സരസ്വതിയാണു നീ, നിനക്കു മുന്നില്‍ നമിക്കുന്നു” എന്നു വിവര്‍ത്തനം ചെയ്യാവുന്ന വരികളടങ്ങിയ നാലു ചരണങ്ങളാണ് തീവ്ര ഹിന്ദുത്വവാദികള്‍ ആയുധമാക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തു രാജ്യത്ത് ഉരുത്തിരിഞ്ഞ ഒത്തുതീര്‍പ്പിനു വിരുദ്ധമാണു പുതിയ നിയമനിര്‍മാണം. സംഘപരിവാര്‍ അജന്‍ഡയാണു നിയമഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം.
വന്ദേമാതരം വിഷയത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വം ആദ്യംമുതല്‍ ഇടപെട്ടു നിലപാടെടുത്തിരുന്നു. 1937ലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പ്രമേയവും ഭരണഘടനാ നിര്‍മാണസഭയിലെ ചര്‍ച്ചകളും ഇതിന്റെ തെളിവാണ്. വന്ദേമാതരത്തിനെതിരായ പ്രതിഷേധം വലിയ പരിധിവരെ വര്‍ഗീയവാദികള്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നു ജനഹര്‍ലാല്‍ നെഹ്റു അന്നേ അഭിപ്രായപ്പെട്ടു. എങ്കിലും, അതില്‍ ചില വസ്തുതകളുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു. വര്‍ഗീയവാദികളുടെ വികാരങ്ങളെ തൃപ്തിപ്പെടുത്താനല്ല; മറിച്ച്, യഥാര്‍ഥ പരാതികള്‍ പരിഹരിക്കാനായിരിക്കണം ലക്ഷ്യമെന്നും നെഹ്റു വ്യക്തമാക്കി.
അഭിമാനമായ രണ്ടു ചരണങ്ങള്‍
വന്ദേമാതരത്തിന്റെ ഉപയോഗത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയിരുന്നു. എന്നാല്‍ ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും പ്രതീകമായാണു സ്വാതന്ത്ര്യസമര സേനാനികള്‍ ഇതിനെ സ്വീകരിച്ചത്. മാതൃഭൂമിയുടെ സൗന്ദര്യത്തെയും സമൃദ്ധിയെയും വാഴ്ത്തുന്ന ആദ്യത്തെ രണ്ടു ചരണങ്ങൾ ഈ പശ്ചാത്തലത്തിലാണു ദേശീയതലത്തില്‍ അംഗീകാരം നേടിയത്. മതബിംബങ്ങള്‍ അടങ്ങിയ, ശേഷമുള്ള ചരണങ്ങളെക്കുറിച്ച് മുസ്ലിംകള് ഉന്നയിച്ച ആശങ്കകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പരിഗണിച്ചിരുന്നു.
Leader Page
ഇന്ത്യയിലെ ചില മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ മുതൽ പ്രമുഖ യു ട്യൂബർമാരും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ അറിയപ്പെടുന്ന വ്യക്തികളും ഉൾപ്പടെ, വലിയ ഒരു വിഭാഗം തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നത്, വിഭാഗീയതയുടെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെയും ദേശവിരുദ്ധതയുടെയും കഥകളാണ്! ഇത്തരം കഥകളും ആഖ്യാനങ്ങളും ആവർത്തിച്ചു പറഞ്ഞുപറഞ്ഞ്, ‘നമ്മൾ ഇന്ത്യക്കാർ’ എന്ന പൊതു സമൂഹത്തെ, ‘നമ്മളും’ ‘അവരും’ എന്നു വേർതിരിച്ചു നിർത്തുന്ന ഒരു നിരന്തര പ്രക്രിയ നമ്മുടെ സമൂഹത്തിൽ ശക്തമായിക്കൊണ്ടിരിക്കുന്നത്, കഴിഞ്ഞ പതിറ്റാണ്ടിന്റെ സവിശേഷതയാണ്!
അക്കാദമിക രംഗത്തും സാംസ്കാരിക രംഗത്തുമൊക്കെ ആദരണീയരായി നിലകൊണ്ടിരുന്ന പ്രമുഖ വ്യക്തികൾപോലും, ഇപ്പോൾ, ഈ ‘അപരവത്കരണ നറേറ്റീവ് നിർമാണ ഫാക്ടറി’യുടെ നടത്തിപ്പുകാരായി രംഗത്തു വരുന്നത് അത്ഭുതകരമായ കാഴ്ചയാണ്!
അവരിൽ ചിലരുടെ ഭാഷയും ശൈലിയും പതിവിൽക്കവിഞ്ഞ്, അക്രമാസക്തവും ഹിംസാത്മകവുമാകുന്നതും ഈയിടെ കേരളക്കര കാണുകയുണ്ടായി! ദേശീയതലത്തിൽ ശക്തമായി നിലനിൽക്കുന്ന ഒരു പ്രവണതയുടെ ‘കേരള ഭാഷ്യ’മാണ്, നടുക്കമുണ്ടാക്കുന്ന വിധം ഈയിടെ കേരളത്തിൽ കണ്ടത്!
കഥകൾ മെനഞ്ഞുണ്ടാക്കാനും, അവ പറഞ്ഞുപറഞ്ഞ്, ചില യാഥാർഥ്യങ്ങളെ രൂപപ്പെടുത്തിയെടുക്കാനുമുള്ള കഴിവ് മനുഷ്യവർഗത്തിനു സഹജമാണ്. കഥകൾ പറഞ്ഞു പറഞ്ഞ് ജനതകൾ രൂപം കൊള്ളുന്നതും, സംസ്കാരങ്ങൾ ഉരുവാകുന്നതും സംബന്ധിച്ച ആശയം വ്യക്തമായത് അമേരിക്കൻ എഴുത്തുകാരനും സാമൂഹ്യ ശാസ്ത്രജ്ഞാനുമായ ആൻഡ്റൂ എം. ഗ്രീലിയിൽനിന്നാണ്. 1980കളിലാണ് അദ്ദേഹത്തിന്റെ രചനകൾ പരിചയപ്പെടുന്നത്. തത്വശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും പ്രാഥമിക പഠനങ്ങൾ നടത്തുന്ന കാലമായിരുന്നു അത്. ഒരു സാഹിത്യകാരൻ എന്ന നിലയിലും,അദ്ദേഹത്തിന്റെ കഥകളും നോവലുകളും പ്രശസ്തമാണ്. അവയിലൂടെയെല്ലാം അദ്ദേഹം ഏറ്റവും അധികം വിമർശിച്ചിട്ടുള്ളത് കത്തോലിക്കാ സഭയെയാണ്. അദ്ദേഹം ഒരു കത്തോലിക്കാ പുരോഹിതൻ ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ ആഖ്യാനങ്ങൾക്ക് ആധികാരികത നൽകിയ ഒരു ഘടകമായിരിക്കാം.
‘നരേറ്റീവ്സ്’ ഇന്നും പ്രബലം
ഏതായാലും, ‘നരേറ്റീവ്സ്’ ആണ് സാമൂഹ്യ യാഥാർഥ്യങ്ങളെ രൂപപ്പെടുത്തുന്നത് എന്ന അദ്ദേഹത്തിന്റെ അടിസ്ഥാന യുക്തി സാമൂഹ്യശാസ്ത്രത്തിൽ ഇന്നും പ്രബലമാണ്. ഒരു ജനതയുടെമേൽ ബൗദ്ധികവും സാംസ്കാരികവും രാഷ്ട്രീയവുമായ അധിനിവേശം നടത്തുന്ന സാമ്രാജ്യശക്തികൾ രൂപപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ക്രമേണ ആ ജനതയെ ഉടച്ചു വാർക്കുന്ന ‘ഇതിഹാസ’ങ്ങളും ‘പുരാവൃത്തങ്ങളു’മായി രൂപം പ്രാപിക്കുന്നത് എന്നതും, അദ്ദേഹത്തിന്റെ രചനകളിൽനിന്നു വായിച്ചെടുക്കാവുന്നതാണ്.
സാമ്രാജ്യം, മതം, സമ്പദ്ഘടന, പണം എന്നിവയെല്ലാം ഇത്തരം ‘shared fictions’ അഥവാ ‘നരേറ്റീവു’കളാണെന്നും, അവയിൽ വിശ്വസിച്ചാണ് മനുഷ്യർ അവരുടെ സാമൂഹ്യജീവിതം കെട്ടിപ്പടുക്കുന്നത് എന്നുമുള്ള യുവാൻ നോവാ ഹരാരിയുടെ വീക്ഷണവും ഇതിനോടു ചേർന്നുപോകുന്നതാണ്. ഈ പശ്ചാത്തലത്തിൽ, ജനാധിപത്യ സമൂഹങ്ങളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’ സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുമോ അതോ ക്ഷീണിപ്പിക്കുമോ എന്നത് ഗൗരവമായി പഠിക്കേണ്ട വിഷയംതന്നെയാണ്.
ഒരു നിശ്ചിത സമൂഹത്തിനുള്ളിലെ ‘അപരവത്കരണ ആഖ്യാനങ്ങൾ’സമൂഹത്തെ വിഭജിക്കുകയും ജനാധിപത്യത്തെ തകർക്കുകയും രാഷ്ട്രത്തെ ദുർബലമാക്കുകയും ചെയ്യും, എന്ന കാഴ്ചപ്പാടാണ് ചർച്ച ചെയ്യാൻ ശ്രമിക്കുന്നത്.
അധികാരം കൈയാളുന്നവരുടെ, അഥവാ ‘ഭൂരിപക്ഷത്തിന്റെ’, ‘ആഖ്യാനം’ എല്ലാവരും അംഗീകരിക്കുന്നതിലൂടെ, രാജ്യം ഒരൊറ്റ ആഖ്യാനത്തിന്റെ പിൻബലത്തിൽ ശക്തി പ്രാപിക്കും എന്ന കാഴ്ചപ്പാടുള്ളവർ ഇന്നു വർധിച്ചുവരുന്നു എന്ന യഥാർഥ്യവും നിലനിൽക്കുന്നു!
ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില?
ഇവിടെ, ഒരു ചോദ്യം പ്രസക്തമാണ്: നമ്മെ ഒരു രാഷ്ട്രമായി, ജനതയായി നിലനിർത്തുന്നത്, ‘ഏകത്വത്തിൽ’ ഊന്നിയ സങ്കൽപ്പങ്ങളാണോ, അതോ ‘നാനാത്വത്തെ കൂട്ടിയിണക്കുന്ന’ ജനാധിപത്യ ജീനിയസാണോ? എന്താണ് നമ്മുടെ ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനശില? ഇവിടെ, ഒരു കാര്യം നമ്മൾ ഓർക്കണം: ജനാധിപത്യം നിലനിൽക്കുന്നത്, ഇവിഎം മെഷീനിലോ, പാർലമെന്റ് മന്ദിരത്തിന്റെ പ്രൗഢിയിലോ അല്ല. അതു നിലനിൽക്കുന്നത് ഒരു സങ്കല്പനത്തിലാണ്: ‘ഞങ്ങൾ വ്യത്യസ്തരാണെങ്കിലും, ഒരേ രാജ്യക്കാരാണ്. ഒരേ നിയമത്തിനും ഭരണഘടനയ്ക്കും സ്വപ്നത്തിനും കീഴിൽ ജീവിക്കുന്നവരാണ്’ എന്നതാണ് ആ സങ്കല്പനം. ഈ സങ്കല്പനത്തെ ശക്തിപ്പെടുത്തുന്ന ആഖ്യാനങ്ങളാണ് ജനാധിപത്യ സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതും പുതുക്കിപ്പണിയുന്നതും! ഹരാരിയുടെ വാക്കുകളിൽ, “രാഷ്ട്രം എന്നത് ഒരു ‘shared fiction’ ആണ്. എല്ലാവരും അതിൽ വിശ്വസിക്കുന്നതുകൊണ്ടു മാത്രമാണ് അതു നിലനിൽക്കുന്നത്!”
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അപരവത്കരണത്തിന്റെയും കഥകളിലൂടെ, ഇന്ന് ആ ഫിക്ഷനിലേക്ക് അല്ലെങ്കില്‍ ആഖ്യാനങ്ങളിലേക്ക് ‘അവർ’ എന്നും ‘നമ്മൾ’ എന്നും വേർതിരിക്കുന്ന വെറുപ്പിന്റെ കഥകളിലൂടെ, മനഃപൂർവം, ഒരു വിഷം, ഒരു വൈറസ് കലർത്തപ്പെടുകയാണ്! അത്യന്തം അപകടകരമാണ്. കേവലം വൈകാരികമായ ഒരു പ്രതികരണത്തിന്റെ പ്രശ്നമല്ല. ഇത് നമ്മെ നിലനിർത്തുന്ന ജനാധിപത്യ സാംസ്കാരിക സംവിധാനങ്ങളുടെ ആകെത്തുകയെ ബാധിക്കുന്ന പ്രശ്നമാണ്. നിരന്തരമായ വിദ്വേഷപ്രചാരണങ്ങൾ ഒന്നാമതായി, സമൂഹത്തിൽ നിലനിൽക്കുന്ന പരസ്പര വിശ്വാസത്തെ തകർക്കും. അതിന്റെ പരിണത ഫലങ്ങൾ വളരെ വലുതായിരിക്കുകയും ചെയ്യും.
നിയമ സംവിധാനം പൊള്ളയാകും!
കോടതി, പോലീസ്, മാധ്യമം, ഇതെല്ലാം പ്രവർത്തിക്കുന്നത് ജനങ്ങളുടെ ‘വിശ്വാസത്തിൽ’ ആണ്. നിരന്തരമായ വിദ്വേഷ പ്രചാരണത്തിന്റെയും അപരവത്കരണത്തിന്റെയും ഫലമായി, ‘നിയമം എല്ലാവർക്കും ഒരുപോലെയല്ല’ എന്ന് സമൂഹത്തിലെ ഒരു വിഭാഗം (ഉദാ: ന്യൂനപക്ഷങ്ങൾ) വിശ്വസിച്ചു തുടങ്ങിയാൽ, ആ സമൂഹത്തെ നിലനിർത്തുന്ന നിയമസംവിധാനം പൊള്ളയാകും! ഇങ്ങനെയാണ് സമൂഹത്തിന്റെ ഒരോ മേഖലയിലും വിദ്വേഷപ്രചാരണങ്ങൾ പ്രവർത്തിക്കുന്നത്!
രണ്ടാമതായി, സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇതു വലിയ വിള്ളൽ വീഴ്ത്തും! നിക്ഷേപം വരുന്നത് ‘ഇവിടെ സ്ഥിരതയുണ്ട്’ എന്ന ഉറപ്പിലാണ്. ‘നാളെ ആരെയാണ് ഒഴിവാക്കുക’ എന്ന് ഭയമുള്ള നാട്ടിൽ, ആരും ദീർഘകാല അടിസ്ഥാനത്തിൽ മൂലധനം ഇൻവെസ്റ്റ് ചെയ്യുകയില്ല.
മൂന്നാമതായി, ഇത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭാവി ഇരുണ്ടതാക്കും. ആഗോളവത്കരണ കാലത്തെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ‘നമ്മൾ’ എന്ന ബോധമാണ് ഒന്നാമതായി വേണ്ടത്. ‘വെറുപ്പ്’, ‘വിഭജനം’ ആ ബോധത്തെ, തുടക്കത്തിലേ കൊല്ലും!
ചരിത്രം പറയുന്നത് ഇതാണ്: കഥകൾകൊണ്ട് തകർക്കാൻ പറ്റുന്നതെന്തും, പുതിയ കഥകൾ കൊണ്ട് പണിയാനും പറ്റും! ജനാധിപത്യം എന്നത് ദുർബലമാണ്; കാരണം അത് ജനങ്ങളുടെ വിശ്വാസത്തിലാണ് നിലനിൽക്കുന്നത്. പക്ഷേ അതുകൊണ്ടുതന്നെ, അത് ശക്തവുമാണ്! കാരണം, വിശ്വാസം പുതുക്കിപ്പണിയാൻ പറ്റും!
തീർത്തും ചെറിയ കാര്യങ്ങളിൽനിന്നു തുടങ്ങാം. ഉത്തരവാദിത്വം നമ്മൾ ഓരോരുത്തരുടേതുമാണ്. ഒരു വെറുപ്പിന്റെ കഥ, വാട്സ്ആപ്പിൽ ഷെയർ ചെയ്തു ഫോർവേഡ് ചെയ്യുന്നതിനു മുൻപ്, സ്വയം ചോദിക്കുക: ഇത് നമ്മളെ ഒരുമിപ്പിക്കുന്നുണ്ടോ അതോ വിഭജിക്കുകയാണോ?